ബുദ്ധാ…
നീയൊരു
പ്രതീക്ഷയായ്
മുമ്പിലുണ്ടായിരുന്നെങ്കില്‍!
എന്തെന്തൊക്കെയായ്
മാറിയേനേ ഞാന്‍.
ബുദ്ധാ…
സ്വപ്നങ്ങള്‍ കൊണ്ട്
തുലാഭാരം തൂക്കി ഞാന്‍
കദനത്തിന്‍ നിലയില്ലാക്കയം
നീന്തിക്കടന്നേനെ.
ബുദ്ധാ…
നീയൊരു നിയാമക ശക്തിയായെന്നില്
നിറഞ്ഞിരുന്നെങ്കില്‍
ഞാനീ ഹിംസവീഥിയില് നിന്നെന്നേ
മാറി നടന്നേനേ.
ബുദ്ധാ…
വെളിച്ചമായ് നീ വന്നിടുമ്പോഴൊക്കെ
ഇരുട്ടു തേടിപ്പോയീ ഞാന്‍.
ഇരുളിന്നകത്തളങ്ങളില്
കൂട്ടുകൂടുന്ന കിരാതര്‍ക്കു
ഞാന്‍ വഴിപ്പെട്ടുപോയീ.
ബുദ്ധാ…
നീ വിളിക്കുമ്പോള്‍ കേള്‍ക്കാത്ത
ദിക്കിലേയ്ക്കോടിപ്പോയീ ഞാന്‍.
നീയാരെന്നറിഞ്ഞീല
നിന്റെ വഴിയറിഞ്ഞീല.
ഏതോ മായയില്‍ മുങ്ങിക്കിടക്കെ
നനുത്തൊരു കൈത്തലം
നെറ്റിയില്‍ മാതൃവാത്സല്യംപോല്
ചന്ദനം ചാര്‍ത്തുന്നൂ.
ഏതോ പ്രകാശവലയം വന്നെന്നെ
പൊതിയുന്നൂ.
പോക്കുവെയില്‍ പോല്‍
സുന്ദരമായ് മുമ്പില്‍ നീയെത്തുമ്പോള്‍
ബുദ്ധാ…
ഞാന്‍ നിന്നെയറിയുന്നൂ
എന്നെയറിയുന്നൂ
പ്രപഞ്ചമറിയുന്നൂ
കോടാനുകോടി ജീവികള്‍
തുടിയ്ക്കുന്നതറിയുന്നൂ.
ബുദ്ധാ…
ശാന്തമാകുന്നൂ മനം
നിന് ഹൃദയം പോല്‍
പവിത്രമാകുന്നൂ.
ബുദ്ധാ…
നീ ഞാനാകുന്നൂ
ഞാനും നീയും ഒന്നായ്
പ്രകാശവലയത്തില്‍
ലയിക്കുന്നൂ.
ശരണം ബുദ്ധാ…
ശരണം തവ പാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: