കോട്ടയം: സാധാരണക്കാരുടെ ആശ്രയമായിരുന്ന ജനറല്‍ ആശുപത്രിയിലെ നേത്ര ശസ്ത്രക്രിയാ വിഭാഗം ഇന്ന് അടച്ചുപൂട്ടും. ബദല്‍ സംവിധാനം ഏര്‍പ്പെടുത്താതെയാണ് അടച്ചുപൂട്ടല്‍. ഇതോടെ ശസ്ത്രക്രിയക്കായി കാത്തിരുന്ന നൂറോളം രോഗികള്‍ വലഞ്ഞു.
മുന്നറിയിപ്പൊന്നും ഇല്ലാതെയുള്ള നടപടിയാണിതെന്ന് രോഗികള്‍ പറയുന്നു. ഇന്ന് മുതല്‍ ഓപ്പറേഷന് തിയേറ്റര്‍ പ്രവര്ത്തിപ്പിക്കേണ്ടൈന്നാണ് ജീവനക്കാര്‍ക്ക് കിട്ടിയ നിര്‍ദേശം. പുതിയ കെട്ടിടം പണിയുന്നതിന്റെ ഭാഗമായി നിലവിലെ കെട്ടിടം പൊളിച്ചുനീക്കുന്നതിനും ഉത്തരവായി. 219.91 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനായാണ് പുതിയ കെട്ടിടങ്ങള്‍ പണിയുന്നത്. എന്നാല്‍ പ്രാരംഭ നിര്‍മാണം പോലും ആയിട്ടില്ല.
10 നില കെട്ടിടമാണ് കിഫ്ബി ഫണ്ട് വഴി പണിയുന്നത്. പണി പൂര്‍ത്തിയാകുന്നതുവരെ ഭൂരിഭാഗം ചികിത്സാ സൗകര്യങ്ങളും നിര്‍ത്തി വയ്ക്കേണ്ടുന്ന അവസ്ഥയാണ് നിലവിലുള്ളത്.
ശസ്ത്രക്രിയകള്‍ക്കായി സജ്ജമാക്കിയിരുന്ന കോടികള്‍ വിലമതിക്കുന്ന അത്യാധുനിക ഉപകരണങ്ങളും ഇവിടെ നിന്ന് മാറ്റും. ആശുപത്രി വളപ്പിലെ പേവാര്‍ഡിലെ മൂന്ന് മുറികളിലേക്കാണ് ഇവ മാറ്റുക. പേവാര്‍ഡില്‍ നേത്ര ശസ്ത്രക്രിയകള്‍ക്കായി തിയേറ്റര്‍ ഒരുക്കണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നെങ്കിലും തീരുമാനമായില്ല. പകരം സംവിധാനം ഒരുക്കാത്തതിനാല്‍ രോഗികള്‍ക്ക് ആശ്രയം മെഡിക്കല്‍ കോളജ് ആശുപത്രിയാണ്.
കോടികള്‍ വില വരുന്ന ശസ്ത്രക്രിയ ഉപകരണങ്ങള്‍ നശിക്കുന്നതോടൊപ്പം രോഗികള്‍ ദുരിതത്തിലാകുമെന്നും ആശുപത്രി വികസന സമിതി അംഗങ്ങള്‍ പറയുന്നു. നിരവധി നേത്ര രോഗികളെ ബാധിക്കുന്ന വിഷയമായിട്ടും ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ആരോഗ്യവകുപ്പും ജില്ലാ പഞ്ചായത്തും തയ്യാറായില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. തിരുനക്കര ബസ് സ്റ്റാന്‍ഡിലെ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം പൊളിച്ചു നീക്കാന്‍ കരാര്‍ എടുത്തവരാണ് ആശുപത്രി കെട്ടിടവും പൊളിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: