സ്വന്തം ലേഖകന്‍
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ സമുദായ സംഘടനകളും കൈ ഒഴിഞ്ഞതോടെ എല്‍ഡിഎഫിന്റെ പരാജയം സമ്പൂര്‍ണ്ണം. ജെയ്ക് സി. തോമസിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതോടെ യാക്കോബായ സഭയുടെ പരിപൂര്‍ണ്ണ പിന്തുണ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെപോലെ ഇക്കുറിയും സിപിഎം പ്രതീക്ഷിച്ചു. എന്നാല്‍ ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കത്തില്‍ ഇരുവിഭാഗത്തെയും പിണറായി സര്‍ക്കാര്‍ കബളിപ്പിച്ചെന്ന തിരിച്ചറിവ് സഭാ നേതൃത്വങ്ങള്‍ക്ക് കഴിഞ്ഞ കാലയളവില്‍ ഉണ്ടായി. ഈ തിരിച്ചറിവില്‍ സഭാനേതൃത്വങ്ങള്‍ കൈവിട്ടതോടെ എല്‍ഡിഎഫ് പരാജയത്തിന്റെ ആക്കം കൂടി.
മണര്‍കാട് പഞ്ചായത്തിലാണ് യാക്കോബായ സഭയ്ക്ക് ഏറ്റവും കൂടുതല്‍ വോട്ടുള്ളത്. പാമ്പാടി, കൂരോപ്പട, പുതുപ്പള്ളി, വാകത്താനം, മീനടം പഞ്ചായത്തുകളിലും സഭയ്ക്ക് കാര്യമായി വോട്ടുള്ള സ്ഥലങ്ങളാണ്. ഇതില്‍ മീനടം പഞ്ചായത്തിലെ ഒരു ബൂത്തില്‍ മാത്രമാണ് ജെയ്കിന് മുന്നിലെത്താന്‍ സാധിച്ചത്. അതും 15 വോട്ടിന്റെ ലീഡ് മാത്രം.
പുതുപ്പള്ളി, വാകത്താനം, പാമ്പാടി, മീനടം പഞ്ചായത്തുകളിലാണ് മണ്ഡലത്തില്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് നിര്‍ണ്ണായക വോട്ടുള്ളത്. കഴിഞ്ഞ തവണ സെമിത്തേരി ബില്‍ പാസാക്കിയതോടെ എല്‍ഡിഎഫ് സര്‍ക്കാര്‍ തങ്ങള്‍ക്കൊപ്പമാണെന്ന ചിന്ത യാക്കോബായ സഭയില്‍ ഉണ്ടായി. അതിന്റെ ഭാഗമായി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയെ കൈവിട്ട് അവര്‍ ജെയ്കിനൊപ്പം നിന്നു. എല്‍ഡിഎഫിന് വോട്ടുചെയ്യണമെന്ന് പരസ്യ ആഹ്വാനം വരെയുണ്ടായി. ഇതിന്റെ നേട്ടം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതിന് ലഭിച്ചു. ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം പതിനായിരത്തില്‍ താഴെയായി, ഒപ്പം മണര്‍കാട് പഞ്ചായത്തില്‍ മേല്‍ക്കൈയും.
ചര്‍ച്ച് ആക്ട് വേണമെന്ന് യാക്കോബായ സഭ ആവശ്യപ്പെടുമ്പോള്‍ ഓര്‍ത്തഡോക്സ് സഭ ആവശ്യപ്പെടുന്നത് സഭാ തര്‍ക്കത്തിലെ സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാണ്.
ക്രൈസ്ത വോട്ടുകള്‍ ലക്ഷ്യമിട്ട് എല്‍ഡിഎഫില്‍ എത്തിച്ച ജോസ് കെ. മാണിയുടെ കേരള കോണ്‍ഗ്രസ് എമ്മിനെക്കൊണ്ടും സിപിഎമ്മിന് ഈ തെരഞ്ഞെടുപ്പില്‍ വലിയ ഗുണമൊന്നും ലഭിച്ചില്ല. അകലക്കുന്നം, അയര്‍ക്കുന്നം പഞ്ചായത്തുകളിലാണ് കേരള കോണ്‍ഗ്രസ് എമ്മിന് നിര്‍ണായക വോട്ടുള്ളത്. എന്നാല്‍ ഇവിടങ്ങളില്‍ എല്‍ഡിഎഫ് ഏറെ പിന്നില്‍പ്പോയി.
തെരഞ്ഞെടുപ്പില്‍ ക്രൈസ്ത വോട്ടുകളില്‍ എല്‍ഡിഎഫില്‍ എത്തിക്കാനാണ് നേതാക്കളായ ജോസ് കെ. മാണിയും തോമസ് ചാഴിക്കാടനും മണിപ്പൂരില്‍ സന്ദര്‍ശനം നടത്തിയത്. ഇതിലൂടെ ക്രൈസ്തവരെ തെറ്റിദ്ധരിപ്പിച്ച് വോട്ട് എല്‍ഡിഎഫില്‍ എത്തിക്കാമെന്ന കണക്കുകൂട്ടല്‍ ജോസ് വിഭാഗം നേതൃത്വത്തിന് ഉണ്ടായിരുന്നു. എന്നാല്‍ അതൊന്നും ഫലം കണ്ടില്ലെന്ന് മാത്രമല്ല കേരള കോണ്‍ഗ്രസ് എമ്മിന്റെ ശക്തികേന്ദ്രങ്ങളിലും ഏറെ പിന്നില്‍ പോകുന്ന സ്ഥിതിയാണ് ഉണ്ടായത്. എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് പോകണമെന്ന ആവശ്യം ജോസ് വിഭാഗത്തിലെ ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്. ഈ ആവശ്യത്തിന് ശക്തിപകരുന്നതാണ് പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: