ഭരണ നിര്‍വഹണത്തിന്റെ നെടുംതൂണുകളെ കാര്‍ന്നു തിന്നുകയും വികസനത്തെ തടസ്സപ്പെടുത്തുകയും പൊതുജന വിശ്വാസം ക്ഷയിപ്പിക്കുകയും ചെയ്യുന്ന ധാര്‍മ്മികമായ ഒരു പ്രതിസന്ധിയാണ് അഴിമതി. വളരെക്കാലമായി ഒരു ‘ലിംഗനിഷ്പക്ഷ’ വിഷയമായിട്ടായിരുന്നു അഴിമതിയെ കണ്ടിരുന്നത്. എന്നാല്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും വ്യത്യസ്തമായ അനുഭവങ്ങളാണ് അഴിമതി നല്‍കുന്നത് എന്നകാര്യം കൂടുതല്‍ ശ്രദ്ധ കൈവരിച്ചിട്ടുണ്ട്. ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് അഴിമതി സൃഷ്ടിക്കുന്നത്. ഇത് പുരുഷന്മാരെയും സ്ത്രീകളെയും ബാധിക്കുന്നെങ്കിലും ആനുപാതികമല്ലാത്ത തരത്തില്‍ ഈഭാരം ഏറെവഹിക്കുന്നത് സ്ത്രീകളാണ്. അഴിമതി ഒരു ഒറ്റപ്പെട്ട പ്രശ്നമല്ല. മറിച്ച്, അത് ലിംഗപരമായ നിലനില്പ്പിലെ ബലാബലങ്ങളുമായി ബന്ധപ്പെട്ട് അസമത്വം ശാശ്വതീവത്കരിക്കുകയും അധികാര അസന്തുലിതാവസ്ഥ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. വിവിധവീക്ഷണങ്ങളെ സമന്വയിപ്പിക്കുകവഴി ലിംഗഭേദം ഫലപ്രദമായി മുഖ്യധാരാ വിഷയമാക്കുന്നതിനും ആരുംതന്നെ ഒഴിവായിപ്പോകുന്ന അവസ്ഥ വരാതിരിക്കാനും സഹായകമാകും.
ലിംഗപരമായ വീക്ഷണം അഴിമതിക്ക് എതിരായി പ്രയോഗിക്കണമെങ്കില്‍ എങ്ങനെയാണ് അഴിമതി സ്ത്രീകളെയും പുരുഷന്മാരെയും വ്യത്യസ്തമായും, നേരിട്ടും, അല്ലാതെയും ബാധിക്കുന്നുവെന്നത് പരിഗണിക്കേണ്ടതുണ്ട്. ലിംഗപരമായ സമത്വം ഇല്ലാത്ത സമൂഹങ്ങളില്‍ അഴിമതിയുടെ തോത് കൂടുതലാണെന്നാണ് പ്രായോഗികമായ തെളിവുകള്‍ കാണിക്കുന്നത്. അധികാരത്തിന്റെയും വിഭവങ്ങളുടെയും അവസരങ്ങളുടെയും അസമമായ വിതരണത്തില്‍ വേരൂന്നിയതാണിത്. വിവിധ തലങ്ങളിലുള്ളഅഴിമതിക്കിത് കാരണമായേക്കാം. തീരുമാനമെടുക്കാനുള്ള പ്രക്രിയകളില്‍ നിന്നും, സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ നിന്നും സ്ത്രീകളെ ഒഴിവാക്കുമ്പോള്‍ അവര്‍ നിശബ്ദരാക്കപ്പെടുകയും, അവരുടെ ആവശ്യങ്ങള്‍ പലപ്പോഴും അവഗണിക്കപ്പെടുകയും ചെയ്യുന്നു. സുതാര്യതയുടെയും ഉത്തരവാദിത്തത്തിന്റെയും അഭാവത്തിലേക്കാണ് ഇതു ചെന്നെത്തുന്നത്.
ലിംഗ വ്യത്യാസം അടിസ്ഥാനമാക്കിയ അഴിമതി പൊതുസേവനങ്ങളെയും അവശ്യ സേവനങ്ങളെയും ബാധിക്കുക മാത്രമല്ലസ്ത്രീകളുടെ ജീവിതത്തെയും ക്ഷേമത്തെയും അപകടത്തിലാക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസം, ആരോഗ്യം, രാഷ്ട്രീയം തുടങ്ങി നിരവധി മേഖലകളില്‍ സ്ത്രീകളേയും പുരുഷന്മാരെയുംതുല്യമല്ലാത്ത രീതിയില്‍ പരിഗണിക്കുന്നത് നാം കണ്ടുവരുന്നു.
ജി20ന്റെ ഔദ്യോഗിക ഗ്രൂപ്പായ ഡബ്ല്യു20യുടെ പ്രാഥമികലക്ഷ്യം ജി20 ചര്‍ച്ചകളില്‍ ലിംഗപരിഗണന മുഖ്യധാരവിഷയമായി എത്തിക്കുക എന്നതാണ്. ഇവ ജി20 നേതാക്കളുടെ സമാപന പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുന്ന ലിംഗസമത്വം വളര്‍ത്തുന്ന നയങ്ങളും പ്രതിബദ്ധതകളും ആയി മാറുകയും വേണം. സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി തോളോടുതോള്‍ ചേര്‍ന്നാണ് ഡബ്ല്യു20 അതിന്റെ പ്രവര്‍ത്തനത്തെ വിന്യസിച്ചിട്ടുള്ളത്. ആദിവാസി ഗ്രാമങ്ങള്‍ മുതല്‍ നഗരപ്രദേശങ്ങള്‍ വരെയുള്ള ജീവിതത്തിന്റെ എല്ലാ തുറകളില്‍ നിന്നുമുള്ള സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടുന്ന വൈവിധ്യമാര്‍ന്ന പങ്കാളികളുമായി ഒത്തുചേര്‍ന്നാണ് ഡബ്ല്യു20 പ്രവര്‍ത്തിക്കുന്നത്.
ഇന്ത്യയുടെ ജി20 അധ്യക്ഷതയില്‍, രാജ്യത്തെ 15 സംസ്ഥാനങ്ങളിലായി 200-ലധികം ജന്‍ഭാഗിദാരി പരിപാടികള്‍ ഡബ്ല്യു20 ഇന്ത്യ നടത്തുകയുണ്ടായി. ഇതുകൂടാതെ ഓണ്‍ലൈന്‍ വെബിനാറുകള്വഴി ആഗോളതലത്തില്‍ 80,000 സ്ത്രീകളിലേക്ക് നേരിട്ട്എത്തിച്ചേരാനും കഴിഞ്ഞു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മാത്രമായി 10 ലക്ഷം പേര്‍ക്ക് പരിശീലനം നല്‍കാനായി ഒരുപ്രവര്ത്തനാധിഷ്ഠിതമായ ഡിജിറ്റല്‍ നൈപുണ്യ സംരംഭത്തിനും തുടക്കം കുറിച്ചിട്ടുണ്ട്. മാത്രമല്ല, ഡബ്ല്യു20 ഒരുഫസ്റ്റ്റെസ്പോണ്ടന്റ്ഫ്രെയിംവര്ക്കും സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തെക്കുറിച്ചുള്ള ഒരു സംഗ്രഹവും പുറത്തിറക്കി. ആഗോള കണ്‍സള്‍ട്ടന്‍സികളും അടിസ്ഥാന തലത്തിലുള്ള സംഘടനകളും ഉള്‍പ്പെടുന്ന 21 വിജ്ഞാന പങ്കാളികള്‍ക്കൊപ്പം ഡബ്ല്യു20 പ്രവര്‍ത്തിച്ചു. സ്ത്രീകളുടെ നേതൃത്വനിര താഴെത്തട്ടില്‍ വളര്‍ത്തിയെടുക്കുക, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കുള്ള സംരംഭകത്വം, വിദ്യാഭ്യാസം, നൈപുണ്യവികസനം, ഡിജിറ്റല്‍ മേഖലയിലെ ലിംഗവിഭജനംഇല്ലാതാക്കല്, പരിസ്ഥിതി വ്യതിയാനത്തില്‍ സ്ത്രീകളെയുംപെണ്കുട്ടികളെയും മാറ്റത്തിന്റെ മുന്‍നിര പോരാളികളാക്കുക എന്നിവയാണ് ഡബ്ല്യു20 യുടെ മുന്‍ഗണനാ മേഖലകള്‍. പ്രധാനമന്ത്രിയുടെ ദര്‍ശനത്തില്‍നിന്നും, ഡബ്ല്യു20യുടെ മുന്കാലപ്രവര്ത്തനങ്ങളില്നിന്നും ഉരുത്തിരിഞ്ഞ അഞ്ച് മുന്ഗണനാമേഖലകളാണിവ.
മാറ്റത്തിനായുള്ള വക്താക്കള്‍ എന്നനിലയില്‍, സുതാര്യത, ഉത്തരവാദിത്തം, ധാര്‍മ്മികമായ പെരുമാറ്റം എന്നിവയ്ക്ക് സമൂഹത്തിന്റെ എല്ലാതലങ്ങളിലും നേതൃത്വം നല്‍കുകയെന്ന ഉത്തരവാദിത്വം ഡബ്ല്യു20 വഹിക്കുന്നു. ലിംഗഭേദമില്ലാതെ ഓരോവ്യക്തിക്കും അവര്‍ക്കര്‍ഹതപ്പെട്ട അവസരങ്ങള്‍, വിഭവങ്ങള്‍ എന്നിവ ലഭിക്കാനും വിധിനിര്‍ണ്ണായകമായ തീരുമാനങ്ങള്‍ സ്വയം എടുക്കുവാനുമുള്ള അവസരം ഉറപ്പാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ലിംഗ അസമത്വങ്ങളെ നിലനിര്‍ത്തുകയും രൂക്ഷമാക്കുകയും ചെയ്യുന്ന അഴിമതിയുടെ വഴികള്‍ വിച്ഛേദിക്കുന്നതിലൂടെ പുരോഗതിയെ തടസ്സപ്പെടുത്തുന്ന വ്യവസ്ഥാപരമായ തടസ്സങ്ങളെ ഇല്ലാതാക്കുന്നതിലേക്ക് നാംകൂടുതല് അടുക്കുന്നു.
പ്രശസ്ത തത്ത്വചിന്തകനായ ശ്രീഅരബിന്ദോ പറഞ്ഞതുപോലെ, ‘വാക്കുകളല്ല, പ്രവൃത്തിയാണ് വേണ്ടത്’. ലോകം വാക്കുകളാല്‍ നിറഞ്ഞതാണ്, പക്ഷേ പ്രവൃത്തി കുറവാണ്. പ്രഭാഷണങ്ങള്‍ക്ക് വിടപറഞ്ഞുകൊണ്ട് അഴിമതി തുടച്ചു നീക്കുന്നതിനുംസ്ത്രീകളെ ശാക്തീകരിക്കുന്നതിനുമായുള്ള കൃത്യമായ നടപടി കൈക്കൊള്ളേണ്ടതുണ്ട്.
ജി20 അംഗരാജ്യങ്ങളുമായുള്ള സജീവമായ ഇടപെടല്‍ ഡബ്ല്യു20 ഇനിയും തുടരുന്നതാണ്. ജി20 ഗവണ്മെന്റുകള്ക്കും പൊതു സമൂഹങ്ങള്‍ക്കും ലിംഗഭേദത്തെയും അഴിമതിയെയും കുറിച്ചുള്ളധാരണ വര്ദ്ധിപ്പിക്കുന്നതിനുവേണ്ടിയാണിത്. അതുവഴി അവയ്ക്ക് അഴിമതിവിരുദ്ധ പരിപാടികളില്‍ ലിംഗവീക്ഷണം ഉള്‍പ്പെടുത്തുന്നതിനും പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിനും കഴിയും. ഡബ്ല്യു20 അംഗരാജ്യങ്ങള്‍ക്ക് പരിഗണിക്കാനും നടപ്പിലാക്കാനും കഴിയുന്ന ചിലശുപാര്ശകള് ശക്തിപ്പെടുത്തുന്നതിനും ഡബ്ല്യു20യുടെ സജീവമായ ഇടപെടലുകള്‍ക്ക് കഴിയുന്നതാണ്. എല്ലാ തലങ്ങളിലും സ്ത്രീകള്‍ക്ക് തുല്യമായ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തിനായി ജി20 രാജ്യങ്ങള്‍ ലിംഗഭേദമന്യേ അഴിമതി വിരുദ്ധ നയങ്ങളും നടപടികളും വികസിപ്പിക്കുന്നതില്‍ ശ്രദ്ധ പതിപ്പിക്കേണ്ടതാണ്. പൊതുനിയമന പ്രക്രിയകളിലും ഉന്നതാധികാര കേന്ദ്രങ്ങളിലെ സ്ത്രീകളുടെ പ്രാതിനിധ്യത്തിലും ലിംഗസമത്വം വിലയിരുത്തുന്നതിലും സ്ത്രീകളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ജി20 രാജ്യങ്ങള്‍ പ്രവര്‍ത്തിക്കണം. ജി20 അംഗങ്ങള്‍ ലിംഗഭേദവും അഴിമതിയും സംബന്ധിച്ച അവരുടെ ഗവേഷണ-വിജ്ഞാന അടിത്തറ വികസിപ്പിക്കുകയും ലിംഗം തിരിച്ചുള്ള വിവരസഞ്ചയത്തിന്റെ വിശകലനം നടത്തുകയും വേണം. അടുത്ത തലമുറയെ അഴിമതിയുടെലിംഗപരമായ ആഘാതത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിനായി വിദ്യാഭ്യാസ സമ്പ്രദായത്തില്‍ പരിശീലന പരിപാടികള്അവതരിപ്പിക്കുകയും കഴിവ് വര്‍ദ്ധിപ്പിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയും വേണം. സംവിധാനങ്ങളെ നീതിപൂര്‍വകവും കൂടുതല്‍ സുതാര്യവുമാക്കുന്നതിനും വേണ്ടി ജി20 അംഗരാജ്യങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇതിനായി ലിംഗബോധവത്കരണത്തിനു ഊന്നല്‍ നല്കുന്ന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാവുന്നതാണ്. സേവനങ്ങളുടെ വിതരണത്തിലും പൊതുസംഭരണങ്ങളിലും ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക, നിയമ വിരുദ്ധമായ കാര്യങ്ങള്‍ സംഭവിക്കുന്നുവെന്നു അധികാരികള്‍ക്ക് വിവരം നല്‍കുന്നയാളുകള്‍ക്ക് സംരക്ഷണം ഉറപ്പാക്കുക മുതലായവ ഇതിന്റെ ഭാഗമായി നടപ്പാക്കേണ്ടതാണ്.
അഴിമതിക്കും ലിംഗ അസമത്വത്തിനുമെതിരായ പോരാട്ടം ഒരുധാര്മിക ബാധ്യതമാത്രമല്ല. പുരോഗതി പ്രാപിക്കുന്നതിലും അതിനുവളരെ പ്രധാനപ്പെട്ട പങ്കു വഹിക്കാനുണ്ട്. അഴിമതിയുടെലിംഗപരമായ ആഘാതത്തെ അഭിസംബോധന ചെയ്യുന്നതിലൂടെ അസമത്വം ശാശ്വതമാക്കുന്ന വിഷമവൃത്തം ഇല്ലാതാക്കാനുംലിംഗബോധവത്ക്കരണത്തിനും അഴിമതിവിരുദ്ധ സംരംഭങ്ങള്‍ക്ക് പിന്തുണനല്കാനും നമുക്ക് കഴിയും. ‘അഴിമതി വിരുദ്ധ സംരംഭങ്ങളില്‍ ലിംഗഭേദം മുഖ്യാധാരാവിഷയമാകുമ്പോള്’ എന്നവിഷയത്തില്‍ എല്ലാപങ്കാളികളും നടത്തിയ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ ജി20 അംഗങ്ങള്‍ പ്രയത്നിക്കേണ്ട സമയം ആഗതമായി. ഇതോടൊപ്പം ലിംഗഭേദവുംഅഴിമതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും അഭിസംബോധനചെയ്യാനാവശ്യമായ വ്യക്തമായ പരിപാടികളും ആവിഷ്കരിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: