Categories: Kerala

അറുപതാം വര്‍ഷത്തില്‍ കരുത്ത് വര്‍ധിപ്പിക്കാന്‍ വിഎച്ച്പി; ലക്ഷ്യം ഒരു കോടി അംഗത്വം

ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന വിശ്വഹിന്ദുപരിഷത്തിന്റെ അറുപതാം വാര്‍ഷികം സപ്തംബര്‍ ഏഴ് മുതല്‍ ആരംഭിക്കുമെന്ന് വിഎച്ച്പി അന്താരാഷ്ട്ര സെക്രട്ടറി ജനറല്‍ മിലിന്ദ് പരാണ്ഡേ പറഞ്ഞു.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പാലക്കാട്:  ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന വിശ്വഹിന്ദുപരിഷത്തിന്റെ അറുപതാം വാര്‍ഷികം സപ്തംബര്‍ ഏഴ് മുതല്‍ ആരംഭിക്കുമെന്ന് വിഎച്ച്പി അന്താരാഷ്‌ട്ര സെക്രട്ടറി ജനറല്‍ മിലിന്ദ് പരാണ്ഡേ പറഞ്ഞു. വടക്കന്തറ അശ്വതി കല്യാണമണ്ഡപത്തില്‍ ആരംഭിച്ച വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന വാര്‍ഷിക ബൈഠക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് വിഎച്ച്പിയുടെ സ്ഥാനീയ സമിതികളുടെ എണ്ണം ഒരു ലക്ഷവും അംഗത്വം ഒരുകോടിയും ആക്കുകയെന്നതാണ് ലക്ഷ്യം. ഗ്രാമോത്സവങ്ങള്‍ ഏറ്റവും അടിത്തട്ടില്‍ വരെ സമാജത്തിന്റെ ഭാഗമാക്കി മാറ്റുകയെന്നതും ലക്ഷ്യമാണ്.

ധര്‍മപ്രസാര്‍, ഗോരക്ഷാപ്രവര്‍ത്തനങ്ങള്‍ സുശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മതം മാറിയവരെ തിരികെ കൊണ്ടുവരുവാനുള്ള ശ്രമത്തിന് ഊന്നല്‍ നല്കും. മാതൃശക്തി, ദുര്‍ഗാവാഹിനി സംഘടനാപ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുസമൂഹത്തെ മുഴുവന്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുവാനുള്ള ശ്രമമാണ് വിഎച്ച്പി  നടത്തുന്നത്. സാമാജിക സമരസതയാണ് നമ്മുടെ മുദ്രാവാക്യം. ജാതിക്കുപരി എല്ലാവരെയും ഒന്നിച്ചുനിര്‍ത്തുക എന്നതാണ് ലക്ഷ്യം. ബജ് രംഗ്ദളിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശൗര്യജാഗരണ യാത്രയിലൂടെ കൂടുതല്‍ യുവാക്കളെയും സംഘടനയിലേക്ക് കൊണ്ടുവരുമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

സംസ്ഥാന പ്രസിഡന്റ് വിജി തമ്പി അധ്യക്ഷനായി. ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പിഎന്‍. ഈശ്വരന്‍, ഓലശ്ശേരി ദയാനന്ദാശ്രമത്തിലെ സ്വാമി  കൃഷ്ണാത്മാനന്ദ സരസ്വതി, എരുമേലി ആത്മബോധിനി ആശ്രമത്തിലെ സ്വാമി സദ്സ്വരൂപാനന്ദ, മംഗലാംകുന്ന് മാതൃകുല ധര്‍മരക്ഷാശ്രമത്തിലെ ചണ്ഡാള ബാബ,  വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്‍. രാജശേഖരന്‍, വൈസ്  പ്രസിഡന്റുമാരായ അനില്‍ വിളയില്‍, എ. ഗോപീകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.  

Recent Posts