ചെന്നൈ: തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ ഡിഐജിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഡിഐജി സി. വിജയകുമാറാണ് സ്വയം വെടിവച്ച് മരിച്ചത്. ഇന്ന് രാവിലെ ഏഴിനായിരുന്നു സംഭവം.
ഇന്ന് രാവിലെ വീട്ടില്‍ നിന്ന് പതിവ് നടത്തത്തിനിറങ്ങിയതായിരുന്നു വിജയകുമാര്‍. എന്നാല്‍ റേസ് കോഴ്സ് റോഡിലുള്ള പോലീസ് ക്യാമ്പിലെത്തിയ അദ്ദേഹം ഗണ്‍മാനോട് തന്റെ സര്‍വീസ് തോക്ക് ചോദിച്ചു വാങ്ങി ഓഫീസിലേക്ക് പോയി. പിന്നാലെ വെടിയൊച്ച കേള്‍ക്കുകയായിരുന്നുവെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് അറിയിച്ചു.
ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോയമ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. കുറച്ചു നാളായി അദ്ദേഹം മാനസിക സമ്മര്‍ദത്തിലായിരുന്നു. വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. കുടുംബ പ്രശ്നമാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
വിജയകുമാറിന്റെ മരണത്തില്‍ വിശദമായ അന്വേഷണത്തിന് ഡിജിപി ശങ്കര്‍ ജിവാല്‍ ഉത്തരവിട്ടതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 2009ലാണ് വിജയകുമാര്‍ ഐപിഎസ് നേടിയത്. കടലൂര്‍, കാഞ്ചിപുരം, നാഗപട്ടണം ജില്ലകളില്‍ പോലീസ് മേധാവിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ആറ് മാസം മുമ്പാണ് കോയമ്പത്തൂരില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: