അമ്പലപ്പുഴ: ഓട നിര്‍മിക്കാതെയുള്ള അശാസ്ത്രീയ റോഡു നിര്‍മാണം മൂലം വെള്ളക്കെട്ടില്‍ വലഞ്ഞ് ഒരു പ്രദേശം. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 11-ാം വാര്‍ഡിലെ ഒട്ടേറെ കുടുംബങ്ങളാണ് വെള്ളക്കെട്ടുമൂലം വീടിന് പുറത്തിറങ്ങാന്‍ കഴിയാതെ ദുരിതത്തിലായി. കളര്‍കോടു മുതല്‍ അമ്പലപ്പുഴ വടക്കേ നട വരെ ദേശീയപാതക്ക് സമാന്തരമായി നിര്‍മിച്ച പഴയ നടക്കാവ് റോഡിനാണ് ഓടയില്ലാത്തത്. ഓട ഉള്‍പ്പെടെ റോഡു നിര്‍മിക്കാമെന്ന ഉറപ്പിലാണ് റോഡിനരികിലുള്ളവര് റോഡു വീതി കൂട്ടി നിര്‍മിക്കാന്‍ സ്ഥലം വിട്ടു നല്‍കിയത്.
എന്നാല്‍ റോഡു നിര്‍മാണം പൂര്‍ത്തിയായിട്ടും ഓട നിര്‍മാണം ആരംഭിച്ചില്ല.ഇതോടെ എല്ലാ മഴക്കാലത്തും ഈ പ്രദേശവാസികള്‍ വെള്ളക്കെട്ടിലാണ് കഴിയുന്നത്.റോഡ് ഉയരം കൂട്ടി നിര്‍മിച്ചതോടെ റോഡിലെ വെള്ളവും പെയ്ത്തു വെള്ളവും എല്ലാ വീട്ടിലും വഴികളിലും കെട്ടിക്കിടക്കുകയാണ്. മുട്ടിന് മുകളിലാണ് ഇവിടെ വെള്ളം. ചെറിയ മഴ പെയ്താല്‍ ലപാലും തങ്ങളുടെ അവസ്ഥ ഇതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഓട നിര്‍മിച്ച് തങ്ങളുടെ ദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പൊതു മരാമത്ത് വകുപ്പ് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് 2021 ജൂണ്‍ മുതല്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല.
തുടക്കത്തില്‍ ഓട നിര്മിക്കാനുള്പ്പെടെയാണ് റോഡു നിര്‍മാണത്തിന് ഫണ്ട് അനുവദിച്ചത്.എന്നാല്‍ ഓട യാഥാര്‍ത്ഥ്യമായില്ല.ഫണ്ട് അനുവദിച്ചാല്‍ ഓട നിര്‍മിക്കാമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ പ്രദേശം കായല്‍ സമാനമായ രീതിയില്‍ കിടക്കുകയാണ്.ഇത് പകര്‍ച്ചവ്യാധി ഉള്‍പ്പെടെയുള്ളവക്കും കാരണമാകുമെന്ന ആശങ്കയാണ് ഇവര്‍ക്കുള്ളത്.കൂടാതെ വെള്ളം കെട്ടി നില്ക്കുന്നതു മൂലം ലക്ഷങ്ങള്‍ ചെലവഴിച്ചു നിര്‍മിച്ച വീടുകളും തകരുമെന്ന ആശങ്കയുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: