കൊച്ചി: വൈറ്റില കണിയാമ്പുഴയില്‍ പോളയില്‍ കുടുങ്ങിയ ബാര്‍ജ് മൂന്ന് ദിവസങ്ങൾക്ക് ശേഷം നീക്കം ചെയ്തു. മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിൽ കെട്ടിവലിച്ചാണ് ബാര്‍ജ് ഇവിടെനിന്ന് നീക്കിയത്. ജലപാതയിലെ ഗതാഗത തടസം നീങ്ങിയതോടെ കൊച്ചി വാട്ടര്‍ മെട്രോയുടെ വൈറ്റില-കാക്കനാട് സര്‍വീസ് രാവിലെ 11ന് പുനഃരാരംഭിച്ചു.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഫാക്ടിന്റെ പ്ലാന്റില്‍ റോക്ക് ഫോസ്‌ഫേറ്റ് ഇറക്കി തിരിച്ചു പോരുകയായിരുന്ന ബാര്‍ജ് പോളപ്പായലില്‍ കുടുങ്ങിയത്. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസമായി വൈറ്റില-കാക്കനാട് റൂട്ടില്‍ വാട്ടര്‍ മെട്രോ സര്‍വീസ് മുടങ്ങിയിരുന്നു. കണിയാമ്പുഴ പാലത്തിന് സമീപത്ത് അടിഞ്ഞുകൂടിയ പോള ബാർജിന്റെ പ്രൊപ്പല്ലറിൽ ഉടക്കുകയായിരുന്നു. ഇന്നാലെ ഉച്ചയ്‌ക്ക് ശേഷമാണ് രണ്ട് മണ്ണു മാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് പോള നീക്കൽ ആരംഭിച്ചത്. ഇന്ന് രാവിലെയോടെ തടസം മുഴുവനായി മാറ്റുകയായിരുന്നു.
ബാർജ് നീക്കി ഒരു മണിക്കൂറിനുള്ളിൽ വാട്ടർ മെട്രോ ട്രയൽ റൺ നടത്തി. ബാർജ് കുടുങ്ങിക്കിടന്നതു കാരണം അമ്പലമേട് ഫാക്ടിലേക്കുള്ള ചരക്ക് നീക്കം കഴിഞ്ഞ മൂന്നു ദിവസമായി തടസ്സപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: