കാഞ്ഞാണി: കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് സംസ്ഥാന വ്യാപകമായി കോടികള്‍ തട്ടി പോലീസിന്റെ പിടിയിലായി ജയിലില്‍ കഴിഞ്ഞിരുന്ന മുംബൈ സ്വദേശികളെ ചോദ്യം ചെയ്യാനായി അന്തിക്കാട് പോലീസ് കസ്റ്റഡിയില്‍ വാങ്ങി. 6 മുതല്‍ 12 ലക്ഷം വരെ വാങ്ങി 18 പേരെ ഇവര്‍ തട്ടിച്ചതായാണ് പരാതി. മുംബൈ താനെ ജില്ലയില്‍ ഉല്ലാസ് നഗറില്‍ കാവാരം ചൗക്ക് ബാരക്കില്‍ താമസിച്ചിരുന്ന ജോജോ വില്‍ഫ്രഡ് ക്രൂയിസ് (46), സഹോദരന് ജൂലിയസ് വില്‍ഫ്രഡ് ക്രൂയിസ് (38) എന്നിവരാണ് തട്ടിപ്പ് നടത്തിയത്. കാനഡയിലേക്ക് വിസ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് ഓരോരുത്തരുടെ കയ്യില്‍ നിന്നും ഇവര്‍ 12 ലക്ഷം വരെ വാങ്ങി. തൃശൂര്‍, എറണകുളം ജില്ലകളില്‍ നിന്നടക്കം സംസ്ഥാനത്തിനകത്ത് 18 പേരാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്. പണം പോയവരില്‍ കൂടുതലും തൃശൂര്‍ ജില്ലക്കാരാണ്. പ്രതികള്‍ വിസ നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ച് ആളുകളെ ദല്‍ഹിയിലും തുടര്‍ന്ന് ഉസ്ബക്കിസ്ഥാനിലും കൊണ്ടുപോയി. അവിടെ വച്ച് പണം കൈക്കലാക്കി മുങ്ങുകയായിരുന്നു.
നിയമവിരുദ്ധമായി ട്രാവല്‍ ഏജന്‍സി നടത്തി തട്ടിപ്പു നടത്തിയിരുന്ന സഹോദരന്മാരെ പിടികൂടാന്‍ തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോംഗ്രെ, ഇരിങ്ങാലക്കുട ഡിവൈഎസ്പി എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ദല്‍ഹി പോലീസിന്റെ സഹായത്തോടെ തട്ടിപ്പു സംഘങ്ങള്‍ താമസിക്കുന്ന ചേരിയില്‍ നിന്ന് അന്തിക്കാട് പോലീസ് പ്രതികളെ അതിസാഹസികമായാണ് പിടികൂടി നാട്ടിലെത്തിച്ചത്.
വിയ്യൂര്‍ ജയിലില്‍ നിന്ന് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയതോടെ പണം പോയ പലരും സ്റ്റേഷനിലെത്തി പോലീസിന് മൊഴി നല്കി. മൂന്ന്് പോലീസ് സ്റ്റേഷനുകളിലാണ് പ്രതികള്‍ക്കെതിരെ കേസുകള്‍ ഉണ്ടായിരുന്നത്. അറസ്റ്റിനു ശേഷം ഇവര്‍ ജയിലില്‍ പോയതിനു പിന്നാലെ പുതുക്കാട്, തൃശൂര്‍ വെസ്റ്റ് സ്റ്റേഷനുകളില്‍ കൂടി പരാതി ലഭിച്ചിട്ടുണ്ട്. അന്തിക്കാട് എസ്എച്ച്ഒ പി.കെ. ദാസ്, എസ്ഐ ബെനഡിക്ട്, എഎസ്ഐ എം.കെ. അസീസ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: