പി വി ചന്ദ്രഹാസൻ
(സെക്രട്ടറി, ഡ്രാമാ ഡ്രീംസ് )
സൗഹൃദത്തിന്റെ നിറകുടമായിരുന്നു സാഹിത്യം, നാടകം തുടങ്ങി കലകളോട് കൈകോർത്ത് നിന്ന മുരളീധരൻ കാരാട്ട്.
നന്മയെ ചേർത്തു നിർത്താനും സമൂഹത്തോട് നന്മയെക്കുറിച്ച് സംവധിക്കാനും നിരന്തരം ശ്രമിച്ച അദ്ദേഹം കവിതകളിലൂടെ അത് അടയാളപ്പെടുത്തുകയും ചെയ്തു. നാടകങ്ങളോട് പ്രത്യേകമായ അഭിനിവേശം പുലർത്തിയ അദ്ദേഹം 1972 മുതൽ അഭിനയ രംഗത്ത് സജീവ സാന്നിധ്യമായി. തുടക്കം തന്നെ മലയാള നാടക രംഗത്തെ അതികായൻ സി എൽ ജോസിന്റെ നാടകത്തിൽ അഭിനയിച്ചു കൊണ്ടായിരുന്നു തുടക്കം. സ്ത്രീ വേഷത്തിലായിരുന്നു അത്. പിന്നീട് സി എൽ ജോസിന്റെ തന്നെ ജ്വലനം തുടങ്ങി, 1978 വരെ ആറോ ഏഴോ നാടകങ്ങളിൽ അഭിനയിച്ചു . എല്ലാ നാടകങ്ങളും പുത്തൂർ ഗ്രാമസേവാസംഘത്തിന്റെ ബാനറിൽ ആയിരുന്നു. നാടകാഭിനയം ഹരമായി കൊണ്ടു നടന്നപ്പോഴും കലയെ സ്നേഹിച്ച ആ മനസ് നിശ്ചിത വേഷക്കൾക്കു വേണ്ടി കലഹിച്ചില്ല. മറിച്ച് തനിക്കു ലഭിച്ച വേഷം എത്ര ചെറുതായാലും അഭിനയത്തിലൂടെ അത് അടയാളപ്പെടുത്തിക്കൊണ്ടാണ് തന്റെ മനസിന്റെ വലുപ്പം മുരളി കാരാട്ട് പ്രകടമാക്കിയത്.
തൊഴിലിന്റെ ഭാഗമായി സെക്കൻഡറാബാദിലേക്ക് ചേക്കേറേണ്ടി വന്നപ്പോഴും നാടകത്തെ അദ്ദേഹം കൈവിട്ടില്ല. അവിടെ കൈരളീ സമാജത്തിന്റെ നാടകങ്ങളിൽ പതിവായി പങ്കെടുത്തു കൊണ്ട് കലയോടുള്ള ആഭിമുഖ്യം നിലനിർത്താൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ഒരിടക്കാലം നാടക രംഗത്തു നിന്ന് അദ്ദേഹത്തെ അകറ്റിയെങ്കിലും കവിതകളിലൂടെയും അനുഭവക്കറിപ്പുകളിലൂടെയും ആ വിടവിന് പരിഹാരം കണ്ടെത്താൻ അദ്ദേഹം മറന്നില്ല.
2017 മുതൽ മുരളീ കാരാട്ട് വീണ്ടും നാടകാഭിനയത്തിൽ സജീവ സാന്നിധ്യമായി മാറി. നാലുകെട്ട് സാംസ്‌കാരിക കേന്ദ്രത്തിന്റെ നന്ദകുമാർ സംവിധാനം നിർവഹിച്ച ഹയവദന , രവിതൈക്കാട്ടിന്റെ സംവിധാനത്തിൽ ഒരുങ്ങിയ കല്ലടിക്കോട് കരിനീലി, ഡ്രാമ ഡ്രീംസിന്റെ സുകേഷ് മേനോൻ സംവിധാനം ചെയ്ത വിഷ്കംഭം തുടങ്ങിയ നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു കൊണ്ട് വേദിയിലെ തിളങ്ങി. ഇതിനിടെ തന്നെ പാലക്കാട്ടെ നാടക പ്രവർത്തകരുടെ കൂട്ടായ്‌മയായ ഡ്രാമാ ഡ്രീംസിന്റെ ജോ. സെക്രട്ടറി സ്ഥാനം അലങ്കരിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങളിലും സജീവമായി.
1977 ൽ പാലക്കാട് വിക്ടോറിയ കോളേജ് ഗ്രൗണ്ടിലെ മുത്തശ്ശി മരത്തിന്റെ താഴെ അരങ്ങേറിയ കാവാലം നാരായണപ്പണിക്കരുടെ “അവനവൻ കടമ്പ ” എന്ന നാടകത്തിന്റെ രംഗസജ്ജീകരണവേളയിൽ കോളേജ് കോർഡിനേറ്റർമാരിൽ ഒരാളായി പ്രവർത്തിക്കിവാൻ സാധിച്ചു എന്നത് നാടക ജീവിതത്തിലെ അവിസ്മരണീയ അനുഭവങ്ങളിലൊന്നായി അദ്ദേഹം പലപ്പോഴും സൂചിപ്പിച്ചിരുന്നു.
സർപ്പക്കാവ് എന്ന നാടകത്തിന്റെ സഹസംവിധായകനായും പ്രവർത്തിക്കുവാൻ അവസരത്തെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും അദ്ദേഹം പലപ്പോഴും പങ്കു വെച്ചിട്ടുണ്ട്.
നാടക രംഗത്തും കലാരംഗത്തും സജീവ സാന്നിധ്യമായി തിളങ്ങുമ്പോഴും സൗഹൃദങ്ങൾക്ക് വലിയ പ്രാധാന്യം നൽകാൻ അദ്ദേഹം ഒട്ടും മറന്നില്ല. ബന്ധുക്കൾക്കു മാത്രമല്ല, സുഹൃത്തുക്കൾക്കും ഡ്രാമാ ഡ്രീംസിനും ഈ വേർപാട് എന്നും വേദനയോടെ മാത്രമേ ഓർക്കാൻ കഴിയൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: