മുംബൈ: എൻസിപി ദേശീയ അധ്യക്ഷ സ്ഥാനത്തു നിന്ന് രാജിവെക്കാനുള്ള തീരുമാനം ശരത് പവാര്‍ പിന്‍വലിച്ചു. ഇദ്ദേഹത്തിന്റെ രാജിയെ പ്രവർത്തകര്‍ ഒന്നടങ്കം എതിര്‍ത്തതിനാലാണ് രാജി പിന്‍വലിച്ചതെന്ന് പറയപ്പെടുന്നു. ഇത്ര വലിയ നാടകം കളിച്ചിട്ടും എന്‍സിപിയ്‌ക്കുള്ളിലെ മഞ്ഞുരുകിയിട്ടില്ല. അജിത് പവാറിനെ പൂര്‍ണ്ണമായും ഒപ്പം നിര്‍ത്താന്‍ ശരത് പവാറിന് സാധിച്ചിട്ടില്ല.
അതേ സമയം മരുമകന്‍ അജിത് പവാര്‍ ഇപ്പോഴും ശരത് പവാറുമായുള്ള അകല്‍ച്ച ഒഴിവാക്കിയിട്ടില്ല. എന്‍സിപിയെ പിളര്‍ത്താനുള്ള അജിത് പവാറിന്റെ നീക്കത്തെ തടയാനായിരുന്നു ശരത് പവാര്‍ രാജി നാടകം കളിച്ചതെന്നാണ് അണിയറ സംസാരം. പക്ഷെ അജിത് പവാറില്‍ വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്നും അറിയുന്നു. രാജി പിന്‍വലിച്ച തീരുമാനം പ്രഖ്യാപിക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ നിന്നും അജിത് പവാര്‍ വിട്ടുനിന്നതും ശ്രദ്ധേയമായി.
കഴിഞ്ഞ ചൊവ്വാഴ്‌ച്ചയാണ് ആത്മകഥയുടെ പ്രകാശന വേളയിൽ വെച്ച് ശരത് പവാർ എന്‍സിപി അധ്യക്ഷ സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചത്. ഇത് കേട്ടയുടന്‍ എന്‍സിപി പ്രവർത്തകരും നേതാക്കളും പ്രതിഷേധിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് രാജി തീരുമാനം പിന്‍വലിക്കണമോ എന്ന് ആലോചിക്കാന്‍ മൂന്ന് ദിവസത്തെ സമയം പവാര്‍ ചോദിച്ചിരുന്നു.
വെള്ളിയാഴ്ച എൻസിപിയിലെ മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിൽ പവാർ അധ്യക്ഷനായി തുടരണമെന്ന പ്രമേയം ഐകകണ്ഠേന പാസാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് രാജി തീരുമാനം പവാർ പിൻവലിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: