ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ കാണ്ടി മേഖലയില്‍ വെള്ളിയാഴ്ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചു. ഒരു ഓഫീസര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു.
ഏപ്രില്‍ 20 ന് സൈനിക ട്രക്കിന് നേരെ പതിയിരുന്ന് ആക്രമണം നടത്തി അഞ്ച് സൈനികരെ കൊലപ്പെടുത്തിയ ഭീകര സംഘടനയില്‍ പെട്ടവരാണ് ഇപ്പോഴത്തെ ആക്രമമത്തിന് പിന്നിലുമെന്ന് സൈന്യം അറിയിച്ചു. രജൗരിയിലെ കാണ്ടി വനത്തില്‍ ഭീകര സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ സംയുക്ത നീക്കത്തിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ചെങ്കുത്തായ പാറക്കെട്ടുകള്‍ നിറഞ്ഞ പ്രദേശത്താണ് ആക്രമണം ഉണ്ടായത്.
അതേസമയം സൈന്യം ഭീകരര്‍ ഒളിച്ചിരിക്കുന്ന പ്രദേശം വളഞ്ഞു കഴിഞ്ഞു. ഏറ്റുമുട്ടല്‍ തുടരുകയാണ്. ഭീകര സംഘത്തിലും ആളപായമുണ്ടായിരിക്കാനാണ് സാധ്യത.
രജൗരി ജില്ലയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. വ്യാഴാഴ്ച, തെക്കന്‍ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ബിജ്ഭേര മേഖലയില്‍ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തിരുന്നു. ഒരു പൊലീസുദ്യോഗസ്ഥന് നിസാര പരിക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: