കോഴിക്കോട് : ഏലത്തൂരിലെ ട്രെയിന്‍ ആക്രമണക്കേസിലെ പ്രതിക്കായി അന്വേഷണ സംഘം ഉത്തര്‍പ്രദേശില്‍. പ്രതി നോയിഡ സ്വദേശി ഷഹറൂഖ് ഫെസിയാണെന്ന സംശയത്തെ തുടര്‍ന്നാണ് കേരളത്തിന് പുറത്തേയ്ക്കും അന്വേഷണം നീണ്ടത്. റെയില്‍വേ പോലീസ് വിമാനമാര്‍ഗം നോയിഡയില്‍ എത്തി. തീവ്രവാദ ബന്ധം സംശയിക്കുന്നതിനാല്‍ എന്‍ഐഎ സംഘവും കേസില്‍ അന്വേഷണം നടത്തും.
ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്. അജിത് കുമാറിന്റെ നേതൃത്വത്തിലാണ് ഇതുവരെയുള്ള അന്വേഷണ പുരോഗതി വിലയിരുത്തുന്നത്. അക്രമം നടന്ന ട്രെയിനിലെ രണ്ടു ബോഗികളും കണ്ണൂര്‍ റയില്‍വേ സ്റ്റേഷനിലെ നാലാം പ്ലാറ്റ്ഫോമിന് സമീപം നിര്‍ത്തിയിട്ടിരിക്കുകയാണ്. പോലീസ് സീല്‍ ചെയ്ത ബോഗികള്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കൈമാറാന്‍ റയില്‍വേ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം പ്രതിയെന്ന് സംശയിക്കുന്ന ഒരാള്‍ കസ്റ്റഡിയിലാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നോയിഡ സ്വദേശിയായ ഇയാള്‍ ദല്‍ഹി പബ്ലിക്ക് സ്കൂളില്‍ പഠിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ട്. പ്രതിയുടേതെന്ന് സംശയിച്ച് കസ്റ്റഡിയിലെടുത്ത ബാഗിലെ നോട്ട് പാഡിലും നോയിഡയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളുണ്ടായിരുന്നു. നോട്ട് പാഡില്‍ ഷാരൂഖ് സൈഫി- കാര്‍പ്പെന്റര്‍, ഫക്രുദീന്‍- കാര്‍പ്പെന്റര്‍, ഹാരിം- കാര്‍പ്പെന്റര്‍ എന്നീ പേരുകള്‍ എഴുതിവെച്ചിട്ടുണ്ട്. ഇതിനൊപ്പം നോയിഡ എന്നാണ് സ്ഥലപ്പേരുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: