ആദിത്യ തളിയാടത്ത്
പുഴ സമതലത്തിലൂടെ ഒഴുകും, ഈ പുഴ സത്യതലത്തിലൂടെയും. തടസങ്ങളെല്ലാം തകര്‍ത്തുകൊണ്ട്, ‘പുഴമുതല്‍ പുഴവരെ’ എന്ന സിനിമ ഇന്ന് തീയേറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങുന്നു. ‘അവസാന നിമിഷവും ചില മാറ്റങ്ങള്‍ ചിലയിടങ്ങളിലെ പ്രദര്‍ശനങ്ങളില്‍ ഉണ്ടായേക്കാം. പക്ഷേ ലക്ഷ്യപൂര്ണതയുടെ തൊട്ടരികില്‍ നില്ക്കുന്ന ആവേശത്തിലാണെന്ന്’ സിനിമയുടെ സംവിധായകനും സര്‍വവുമായ രാമസിംഹന് (അലി അക്ബര്‍) പറയുന്നു.
1921 മാപ്പിളക്കലാപമെന്ന ഹീനകൃത്യത്തിന്റെ ചരിത്രം നേരായി, അവതരിപ്പിക്കാന്‍ രാമസിംസഹന്‍ ഇറങ്ങിത്തിരിച്ച സാഹചര്യവും സ്ഥിതിവിശേഷവും മുതല്‍ ഉണ്ടായ തടസങ്ങള്‍ അതിജീവിച്ച് ഇന്ന് സിനിമ സ്ക്രീനുകളില്‍ എത്തുമ്പോള്‍ ഈ സിനിമ വന്‍ ജനാവലിയുടേതായി മാറുകയാണ്. വാക്കും പണവും സഹകരണവും സഹായവുമൊക്കെയായി പിന്തുണച്ച കോടിക്കണക്കിന് പേരുടെ സിനിമയായി മാറിയിരിക്കുകയാണ് എന്ന് രാമസിംഹന് പറയുന്നു. രണ്ട് വര്‍ഷത്തെ, ഒരു കലാകാരന്റെയും ആദര്‍ശ നിഷ്ഠന്റെയും നിരന്തരപോരാട്ടത്തിന്റെ ഉപകഥയാണ് ഈ സിനിമ എഴുതുന്ന വിജയചരിത്രം.
സിനിമ ഇന്ന് കേരളത്തിലെ 86 തീയറ്ററുകളില്‍ റിലീസ് ചെയ്യുന്നു. 1921-ലെ മലബാര്‍ മാപ്പിള ലഹള പ്രമേയമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. മലബാറില്‍ നടന്ന ഹിന്ദു വംശഹത്യയില്‍ കൊല്ലപ്പെട്ട നൂറുകണക്കിന് നിസ്സഹായരുടെ ജീവിതം ചരിത്രത്തിനപ്പുറം ഒരു കൂട്ടിച്ചേര്‍ക്കലുകളും ഇല്ലാതെ പച്ചയായി കാണിക്കുന്നതാണ് സിനിമയെന്നും ചിത്രത്തെ ഭയപ്പെടുന്നവരാണ് സിനിമയെ വക്രീകരിച്ച് ഇരുട്ടാക്കുന്നതെന്നും കോഴിക്കോട് പ്രസ്ക്ലബ്ബില്‍ സിനിമ റിലീസിങ്ങുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാമസിംഹന് പറഞ്ഞു. ഒരു മതഭ്രാന്തും ആരെയും ഇല്ലായ്മ ചെയ്യാന്‍ പാടില്ലെന്നും ഇനി ഇത്തരം മതഭ്രാന്തുകള്‍ ആവര്‍ത്തിക്കരുതെന്നും സിനിമയിലൂടെ പറയുന്നു. ഒരുപക്ഷത്തു മാത്രം നിന്നുകൊണ്ട് ചരിത്രത്തെ വീക്ഷിക്കരുത്. 1921-ല്‍ ഊരിയ കത്തി ഉറയില്‍ ഇട്ടിട്ടില്ല എന്ന് പറയുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ‘പുഴ മുതല്‍ പുഴ വരെ’ എന്ന സിനിമയെന്നും അദ്ദേഹം പറഞ്ഞു.
പുസ്തകങ്ങളില്‍നിന്നു മാത്രമല്ല അനുഭവിച്ചവരുടെ കണ്ണുകളില്‍നിന്ന് നേരിട്ട് പകര്‍ത്തിയ അനുഭവങ്ങള്‍ കൂടിയാണ് സിനിമ. കൊല്ലപ്പെട്ട ഒരു ഹിന്ദുവിനും ഇന്ന് കേരളത്തില്‍ സ്മാരകമില്ല. കൊന്നവനും കൊല്ലിച്ചവനും കേരള സര്‍ക്കാര്‍ പൊതുജനാവില്നിന്ന് പണം നല്കി സ്മാരകങ്ങള്‍ നിര്‍മ്മിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സിനിമ ആരംഭിച്ച് രണ്ടുവര്‍ഷംകൊണ്ട് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വളരെയേറെ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടു പോലും ഒരുമാസത്തോളം സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാതെ പിടിച്ചുവെച്ചു. സിനിമ ഇന്ന് റിലീസ് ചെയ്യുമ്പോള്‍ എത്തുമ്പോള്‍ സംസ്ഥാനത്ത് വലിയ തോതില്‍ സിനിമ പോസ്റ്ററുകള്‍ നശിപ്പിക്കപ്പെടുകയും റിലീസിങ് മാറ്റി എന്ന രീതിയില്‍ വ്യാജ പ്രചാരണങ്ങളുമാണ് സംഘടിത ശക്തികള്‍ നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ജനങ്ങളോടുമാണ് തനിക്ക് നന്ദി പറയാനുള്ളത്. ഇത് ജനങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ട സിനിമയാണെന്നും ഒരുപാടുപേരുടെ അധ്വാനമാണെന്നും രാമസിംഹന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: