കീവ് :ഉക്രൈന് തലസ്ഥാനനഗരിയായ കീവ് ഉള്‍പ്പെടെയുള്ള വിവിധ നഗരങ്ങളില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 83 ഓളം മിസൈലുകള്‍ തൊടുത്തുവിട്ട് വന്‍ നാശനഷ്ടങ്ങളുണ്ടാക്കി റഷ്യ. കീവിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നിലകൊള്ളുന്ന ഷെവ് ചെങ്കോ മേഖലയില്‍ വന്‍ സ്ഫോടനങ്ങളാണുണ്ടായത്. 83 മിസൈലുകളില്‍ 41 എണ്ണം ഉക്രൈന് സേന വെടിവെച്ചിട്ടു. ബാക്കി 42 മിസൈലുകളാണ് വന്‍ നാശനഷ്ടങ്ങള്‍ വിതച്ചത്.
ജനവാസമേഖലകളിലെ ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നു. കരിങ്കടലില്‍ നങ്കൂരമിട്ടിരുന്ന യുദ്ധക്കപ്പലുകളില്‍ നിന്നാണ് മിസൈലുകള്‍ തൊടുത്തുവിട്ടത്. പടിഞ്ഞാറന്‍ ഉക്രൈനിലെ ലിവിവ്, ടെര്‍നോപില്‍, സൈറ്റോമൈര്‍ എന്നീ നഗരങ്ങളിലും മധ്യ ഉക്രൈനിലെ ഡ്നിപ്രോ, ക്രെമെന്‍ചുക് എന്നീ നഗരങ്ങളിലും തെക്കന്‍ ഉക്രൈനിലെ സപൊറീഷ്യയിലും കിഴക്കന്‍ ഉക്രൈനിലെ ഖാര്‍കീവിലും മിസൈലുകള്‍ പതിച്ചു. മരണനിരക്ക് കുറവാണ്. എട്ട് പേര് കൊല്ലപ്പെട്ടെന്നും 24 പേര്‍ക്ക് പരിക്കേറ്റെന്നുമാണ് ഉക്രൈന് നല്കുന്ന കണക്ക്.
റഷ്യ ആയുധങ്ങളും ഭക്ഷണവും മറ്റും ക്രൈമിയയില്‍ നിന്നും റഷ്യയിലേക്കും തിരിച്ചും കൊണ്ടുപോകുന്ന തന്ത്രപ്രധാന പാലമായ ക്രൈമിയയിലെ കെര്‍ച്ച് പാലം കഴിഞ്ഞ ദിവസം ഉക്രൈന് തകര്‍ത്തതിലെ പ്രതിഷേധമായാണ് റഷ്യയുടെ ഈ പ്രത്യാക്രമണം. ഈ തീവ്രവാദ ആക്രമണത്തിന് തിരിച്ചടി കൊടുക്കുമെന്ന് പുടിന് കഴിഞ്ഞ ദിവസം താക്കീത് നല്‍കിയിരുന്നു. ദീര്‍ഘദൂരമിസൈലുകള്‍ ഉപയോഗിച്ചാണ് തിങ്കളാഴ്ച ഉക്രൈന്റെ സൈനിക, വാര്‍ത്താവിനിമയ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതെന്നും ഇനി റഷ്യന്‍ മേഖലകളെ ആക്രമിച്ചാല്‍ പ്രത്യാഘാതം കനത്തതായിരിക്കുമെന്നും പുടിന് പുതിയ താക്കീത് നല്‍കിയിരിക്കുകയാണ്. പാശ്ചാത്യ രാഷ്ട്രങ്ങളുടെ സഹായമില്ലാതെ ഈ പാലം തകര്‍ക്കുക സാധ്യമായിരുന്നില്ല. അത്രയ്ക്ക് ശക്തമായ പാലമായിരുന്നു അത്. ഉഗ്രസ്ഫോടനം നടത്തിയാണ് ഈ പാലം ഉക്രൈന് തകര്‍ത്തത്. ഇതോടെയാണ് റഷ്യ നിയന്ത്രണം വിട്ടത് പ്രതികരിച്ചത്. അക്ഷരാര്‍ത്ഥത്തില്‍ കീവ് നഗരത്തെ നരകതുല്ല്യമാക്കുന്ന ആക്രമണമെന്നാണ് മാധ്യമങ്ങള്‍ വിശദീകരിക്കുന്നത്. .
റഷ്യ പിടിച്ചെടുത്ത ഉക്രൈന്റെ ഭാഗങ്ങള്‍ തിരിച്ചുപിടിക്കാന്‍ കുറച്ചുനാളുകളായി അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും സഹായത്തോടെ ഉക്രൈന് ശ്രമിച്ചുവരികയായിരുന്നു. ഉക്രൈന് സേന റഷ്യയുടെ പ്രതിരോധ സംവിധാനങ്ങളില്‍ കനത്ത നാശനഷ്ടങ്ങളും വിതച്ചിരുന്നു. ഇതേ തുടര്‍ന്ന് ഏത് നിമിഷവും വീര്യം കുറഞ്ഞ ആണവായുധങ്ങള്‍ പ്രയോഗിച്ചേക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനിടെയാണ് ക്രൈമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാലം ഉക്രൈന് തകര്‍ത്തത്. ഇതില്‍ രോഷം പുണ്ടാണ് തിങ്കളാഴ്ച ത്തെ വന്‍ ആള്‍നഷ്ടവും കെട്ടിടനാശവും വരുത്തിയ മിസൈല്‍ ആക്രമണം ഉണ്ടായത്. റഷ്യ തന്റെ രാജ്യത്തെ തുടച്ചുനീക്കാന്‍ ശ്രമിക്കുകയാണെന്നാണ് ഉക്രൈന് പ്രസിഡന്റ് സെലെന്‍സ്കി പ്രതികരിച്ചത്.
ആണവനിലയം നിലകൊള്ളുന്ന ഉക്രൈനിലെ സാപൊറീഷ്യയിലും ഡിനിപ്രോയിലും റഷ്യ ആക്രമണം ഈയിടെ കടുപ്പിച്ചിരുന്നു. സാപൊറീഷ്യയില്‍ നടത്തിയ ആക്രമണത്തില്‍ 50 അപാര്‍ട്മെന്റുകളും 20 വീടുകളും തകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: