പാലക്കാട്: കേരളത്തിൽ നിന്ന് രാജഭരണം പോയിട്ടില്ലെന്ന് എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണൻ. അറസ്റ്റിന് ശേഷം ഒരു ദിവസം ജയിലില്‍ കഴിഞ്ഞ ഇദ്ദേഹം ജാമ്യം നേടി പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
സംസ്ഥാന സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച സ്വപ്ന സുരേഷിന് ജോലി കൊടുത്തതിനാലാണ് എച്ച്ആർഡിഎസിന് ബുദ്ധിമുട്ടുകൾ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. എച്ച്ആർഡിഎസിൽ എല്ലാ വിഭാഗം ആളുകളും ജോലി ചെയ്യുന്നുണ്ടെങ്കിലും ആർഎസ്എസ് അനുകൂല സംഘടനയാണെന്ന് മുദ്രകുത്തി. തനിക്കെതിരെ കള്ളക്കേസ് ചുമത്തി. കേസിൽ പരാമർശിക്കുന്നത് പ്രകാരം പത്ത് വനവാസി കുടിലുകൾ എച്ച്ആർഡിഎസ് കത്തിച്ചുവെങ്കിൽ കേരളം കത്തുന്ന വാർത്തയാകുമായിരുന്നു.- അജി കൃഷ്ണന്‍ പറഞ്ഞു.
പരാതി ലഭിച്ച് ഒന്നര വർഷത്തിന് ശേഷം കേസ് രജിസ്റ്റർ ചെയ്തുള്ള നടപടി സർക്കാരിന്റെ പ്രതികാര ബുദ്ധിയുടെ ഭാഗം മാത്രമാണെന്നും പരാതിക്കാരനെ തനിക്ക് അറിയുക പോലുമില്ലെന്നും അജി കൃഷ്ണൻ പ്രതികരിച്ചു.















