കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആര്‍എസ്എസ്സിനെതിരെ നുണപ്രചാരണം നടത്തുന്നത് മുന്‍മന്ത്രി സജി ചെറിയാനെ വിവാദക്കുരുക്കില്‍ നിന്ന് രക്ഷപ്പെടുത്താന്‍. ഭരണഘടനയ്‌ക്കെതിരെ ഏറ്റവും മോശമായ ഭാഷയില്‍ സംസാരിച്ച സജി ചെറിയാന്റെ എംഎല്‍എ സ്ഥാനം തുലാസിലായാ സാഹചര്യത്തിലാണ് സതീശന്‍ വിവാദത്തിലേക്ക് ആര്‍എസ്എസ്സിന്റെ പേര് വലിച്ചിഴച്ചത്. പ്രശ്‌നത്തില്‍ തുടക്കം മുതല്‍ സതീശന്‍, സജി ചെറിയാനോട് മൃദുസമീപനമാണ് പുലര്‍ത്തിയത്.
മല്ലപ്പള്ളിയില്‍ സജി നടത്തിയ പ്രസംഗം കടുത്ത നിയമലംഘനവും ഭരണഘടനാവിരുദ്ധവുമാണെന്നിരിക്കെ അദ്ദേഹം എംഎല്‍എ സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെടാന്‍പോലും സതീശന്‍ തയ്യാറായില്ലെന്നത് ശ്രദ്ധേയമാണ്. അതിന് പകരം ആര്‍എസ്എസ് പറഞ്ഞത് പറയുക മാത്രമാണ് സജി ചെയ്തതെന്ന് ആരോപിക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിച്ചത്.
പറയുന്നതത്രയും പച്ചക്കള്ളമാണെന്ന് തെളിഞ്ഞിട്ടും അതില്‍ പിടിച്ചുതൂങ്ങി വിഷയം സജിയിലേക്കെത്താതിരിക്കാന്‍ സതീശന്‍ ബോധപൂര്‍വം ശ്രമിക്കുന്നതായാണ് വിലയിരുത്തല്‍. അടുത്തിടെ കേരളത്തില്‍ നടന്ന മതതീവ്രവാദ, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലും പരാമര്‍ശങ്ങളിലുമെല്ലാം പ്രതിപക്ഷ നേതാവിന്റെ സമീപനം സംശയാസ്പദമാണ്. നാര്‍ക്കോട്ടിക് ജിഹാദിനെപ്പറ്റി പാലാ ബിഷപ്പ് നടത്തിയ പരാമര്‍ശത്തിനെതിരെ മതഭീകരസംഘടനകളുടെ അതേ ശബ്ദത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. നാര്‍ക്കോട്ടിക്, ലൗ ജിഹാദ് പ്രശ്‌നങ്ങളെ വെള്ളപൂശാനുള്ള വ്യഗ്രതയാണ് സതീശന്‍ കാട്ടിയതെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ തന്നെ അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
സ്വര്‍ണക്കടത്ത് മുതല്‍ സജി ചെറിയാന്റെ ഭരണഘടനാവിരുദ്ധ പ്രസംഗം വരെ എല്ലാത്തിലും സര്‍ക്കാരിനെ സഹായിക്കുന്ന സമീപനമാണ് പ്രതിപക്ഷ നേതാവിന്റേതെന്ന് ഇതിനകം വ്യക്തമായതാണ്. പിണറായി വിജയനും സര്‍ക്കാരിനുമെതിരെ ഈ കാലയളവുകളില്‍ കാര്യമായ സമരങ്ങളൊന്നും കോണ്‍ഗ്രസ്സിന്റെ ഭാഗത്തുനിന്ന് ഇല്ലാത്തതിന്റെ കാരണവും സതീശന്റെ നിലപാടാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആര്‍എസ്എസ്, ബിജെപി ഫോബിയ സൃഷ്ടിച്ച് തനിക്ക് പ്രിയമുള്ളവരെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സതീശന്‍ ഇല്ലാക്കഥകള്‍ പറയുന്നതെന്നാണ് ആക്ഷേപം. ഭരണഘടനയുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്ത് എംഎല്‍എ ആയ സജി ചെറിയാന്‍ ഇനി ആ സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്ന് നിയമപണ്ഡിതരടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടിക്കഴിഞ്ഞു. എന്നാല്‍ വിഷയം ആ വഴിക്ക് എത്തിക്കാതിരിക്കാനുള്ള പരിശ്രമമാണ് വി.ഡി. സതീശന്‍ വഴി സിപിഎം ശ്രമിക്കുന്നത്.
















