Categories: Article

മാധവസ്മൃതി

Published by

മാധവസ്മൃതി

മാധവ്ജി അന്തരിച്ചപ്പോള്‍ കവി വിഷ്ണുനാരായണന്‍ നമ്പൂതിരി എഴുതിയ അനുസ്മരണത്തിലെ പ്രസക്ത ഭാഗങ്ങള്‍. മാധവ്ജിയുമായുള്ള സംഭാഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആ കുറിപ്പ്.  

  • അപ്പോള്‍ പഞ്ചേന്ദ്രിയങ്ങളിലൂടെ നാം അറിയുന്ന ഈ ലോകം സത്യമല്ലെന്നാണോ താങ്കള്‍ പറയുന്നത്?

അല്ല, അതുമാത്രമല്ല സത്യം എന്നാണ് ഞാന്‍ പറയുന്നത്. സത്യത്തിന്റെ ബാഹ്യതലം മാത്രമാണത്. ഉള്ളിലേക്ക് കടക്കുന്തോറും സൂക്ഷ്മമായ സത്യത്തിന്റെ തലങ്ങള്‍ ഒന്നൊന്നായി വെളിപ്പെടും.  

  • യോഗികള്‍ സമാധിയില്‍ കാണുന്ന ഈ ഇന്ദ്രിയാതീത സത്യമാണോ താങ്കള്‍ ഉദ്ദേശിക്കുന്നത്?

അവര്‍ അത് കണ്ടിരുന്നു എന്നത് വാസ്തവം. പക്ഷേ, അവര്‍ മാത്രമല്ല അത് അറിഞ്ഞിട്ടുള്ളത്. നവീന സയന്‍സ് കണ്ടേടത്തോളം അതുതന്നെയാണ് അറിയുന്നത്. കാണാന്‍ പോകുന്നത് അങ്ങനെ ശരിവയ്‌ക്കും എന്നാണെന്റെ വിശ്വാസം.  

  • പരീക്ഷണ നിരീക്ഷണങ്ങള്‍ വഴി സയന്‍സ് നിര്‍ണയിക്കുന്ന സത്യവും യോഗികളുടെ അനുഭവ സത്യവും ഒന്നാണെന്ന് എങ്ങനെ കരുതാം?

പണ്ട് ആറ്റം പിളര്‍ക്കാന്‍ വയ്യാത്തതാണെന്ന് സയന്‍സ് വിശ്വസിച്ചിരുന്നു. ഇന്നോ? അണുവിനുള്ളിലെ മൗലിക കണങ്ങള്‍ പാരമാര്‍ത്ഥിക സത്യമെന്ന് കുറേക്കാലം കരുതിപ്പോന്നു. വീണ്ടും. ഊര്‍ജ്ജ തരംഗങ്ങളുടെ കൂടലും പിരിയലുമാണ് മൗലിക കണങ്ങളായി നാം കണ്ടറിയുന്നതെന്ന വാദമുണ്ടായി. ഇപ്പോള്‍ ഇതാ, കേവല ചൈതന്യ മണ്ഡലത്തിന്റെ ഗുണവിശേഷങ്ങളാണ്, സ്പന്ദ ഭേദങ്ങളാണ് മൂലപദാര്‍ത്ഥങ്ങളെന്ന് ഉറപ്പായി വരുന്നു.  

  • ആട്ടെ, ഇതൊക്കെത്തന്നെയാണോ യോഗം ചൂണ്ടിക്കാട്ടുന്ന ദര്‍ശനങ്ങള്‍?

കണ്ണുകൊണ്ട് കാണാവുന്നത് ഭൂമിയും ഭൗമവസ്തുക്കളും മാത്രമാണല്ലോ. അണുവിനുള്ളിലെ മൗലിക കണങ്ങളേയും അവയുടെ പ്രവര്‍ത്തനങ്ങളേയും നേരിട്ടുകാണാവുന്ന ഒരു കുഴല്‍ക്കണ്ണാടി നമ്മുടെ കണ്ണിനു മുന്നില്‍ പിടിക്കുന്നു എന്ന് വയ്‌ക്കുക. (സങ്കല്പിക്കാനേ പറ്റൂ. സംഗതി അസാധ്യമാണ്).  

  • അതിലൂടെ നാം കാണുന്ന പ്രപഞ്ചം ഏത് രൂപത്തിലുള്ളതായിരിക്കും?.

ഞാനും താങ്കളും മരവും നക്ഷത്രവും ഒന്നും വെവ്വേറെ ഉണ്ടാവില്ല. ഒരേയൊരു നിരന്തര ചൈതന്യത്തിന്റെ സര്‍വ്വ വ്യാപിയായ ഊര്‍ജ്ജ മണ്ഡലത്തിന്റെ വ്യാപാര വിശേഷങ്ങള്‍ മാത്രം കാണാകുമെന്ന് തോന്നുന്നു. ഒറ്റപ്പെട്ട് കണികകളോ സ്പന്ദങ്ങളോ കാണാന്‍ ആ രൂപത്തില്‍ സാധിക്കുമെന്ന് തൊന്നുന്നില്ല.  

കേട്ടറിവ് മാത്രമാണ് എനിക്ക് അവലംബം. നാലേ നാലു തവണയേ ഞാന്‍ മാധവ് ജിയെ കണ്ടു സംസാരിച്ചിട്ടുള്ളൂ. രണ്ടു തവണ സാഹിത്യ ക്യാമ്പുകളില്‍, ഒരു തവണ ഇല്ലത്ത് ഒരു സര്‍പ്പ ബലിയുടെ കളത്തിന് മുമ്പില്‍. അവസാനം മൂകാംബികയുടെ തിരുനടയില്‍ വച്ചും. എല്ലാ തവണയും ഒരോറ്റ വിഷയമേ അദ്ദേഹം ചര്‍ച്ച ചെയ്തുള്ളൂ. ആ ചര്‍ച്ചകളുടെ രൂപരേഖയാണ് ഞാന്‍ ഓര്‍ത്തുവച്ച് കുറിച്ചത്.

ബ്രഹ്മചാരിയും സമാജ സേവകനും ഉപാസകനുമായ മാധവ്ജി കൂട്ടത്തില്‍ ഒന്നേ എനിക്ക് ഉദ്ദേശ്യമായി പറഞ്ഞിരുന്നുള്ളൂ. വര്‍ണ്ണ മതഭേദങ്ങള്‍ ഒന്നും ഗൗനിക്കാതെ ജിജ്ഞാസയും ശ്രദ്ധയുമുള്ള ചെറുപ്പക്കാരെ കണ്ടെത്തി തന്ത്രവിദ്യയില്‍ പ്രവീണരാക്കുന്ന ഒരു സ്ഥാപനം സ്ഥാപിക്കണം. അവരുടെ ഉപാസനകൊണ്ട് ഇനിയങ്ങോട്ട് നമ്മുടെ ക്ഷേത്രങ്ങള്‍ ഐശ്വര്യ ക്ഷേത്രങ്ങളായി നില നില്ക്കണം. ഇതൊന്നിന് വേണ്ടി അത്യധ്വാനം ചെയ്ത്, വലിയൊരളവില്‍ അത് സാധിക്കാനുള്ള പ്രാരംഭം ഉറപ്പിച്ച ശേഷം, എണ്ണ മറന്ന് ആളിക്കത്തിയ തീനാളം പോലെ നിശ്ശബ്ദം ആ വിശിഷ്ട ജീവന്‍ പൊലിഞ്ഞു.  

ശ്രീനാരായണ ഗുരുവിനെപ്പോലൊരു മഹാതപസ്വി മുന്നിലൂടെ നടന്നുപോയിട്ടും ‘ആള്‍ ബ്രാഹ്മണനാണോ’ എന്ന് ശങ്കിച്ചു നിന്ന കേരളം ഇന്നും കൃതഘ്‌നതയുടെ പാഠം മുടങ്ങാതെ ഉരുക്കഴിക്കുന്നു.  

മാധവ്ജി ഒരു ബുദ്ധിജീവിയോ പ്രതിഭാശാലിയോ ചിന്തകനോ ആയി നമ്മുടെ പൊതുജീവിതത്തിലെ ഊരാളന്മാരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. പത്രപംക്തികളില്‍ ആണ്ടോടാണ്ട് ചലനം സൃഷ്ടിച്ചിട്ടില്ല. നമ്മുടെ സ്ഥിരം ഞെട്ടലുകാരെ അലോസരപ്പെടുത്താതെ കടന്നുപോയി. പക്ഷേ, മാധവ്ജി മാധവ്ജിയായിരുന്നു. മണ്ണിലേക്ക് മടങ്ങിയ അദ്ദേഹം മണ്ണിനെ സുഗന്ധിയാക്കുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by