കൊളംബോ: തങ്ങളുടെ ജന്മനാടിനെ സാമ്പത്തികദുരന്തത്തില്‍ നിന്നും രക്ഷിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയോട് കരഞ്ഞപേക്ഷിച്ച് ശ്രീലങ്കയിലെ പ്രതിപക്ഷനേതാവ് സജിത് പ്രമദാസ.
‘പരമാവധി അളവില്‍ ശ്രീലങ്കയെ സഹായിക്കാന്‍ ശ്രമിക്കൂ. ഇത് ഞങ്ങളുടെ മാതൃരാജ്യമാണ്. ഞങ്ങള്‍ക്ക് മാതൃരാജ്യത്തെ രക്ഷിക്കണം. ‘- ഇന്ത്യന്‍ പ്രധാനമന്ത്രിക്കയച്ച സന്ദേശത്തില്‍ പ്രേമദാസ അഭ്യര്‍ത്ഥിച്ചു. ‘ഏതൊരു വരുംവരായ്കകളും നേരിടാന്‍ ഒരുക്കമാണ്. ഞങ്ങള്‍ സാമൂഹ്യ രാഷ്ട്രീയ സേവനത്തിന് ഇറങ്ങിത്തിരിച്ച അന്നുമുതല്‍ ഞങ്ങള്‍ എന്തും നേരിടാന്‍ ഒരുക്കമാണ്.’- അദ്ദേഹം പറഞ്ഞു.
മന്ത്രിസഭയിലെ അംഗങ്ങളുടെ രാജി വെറും നാടകമാണെന്നും അദ്ദേഹം പറഞ്ഞു. ‘ഇത് രാജ്യത്തെ ജനങ്ങളെ വിഢ്ഢികളാക്കുന്ന നാടകമാണ്. സമൂഹത്തിന് സ്വസ്ഥത നല്‍കാനുള്ള ഒരു ആത്മാര്ത്ഥപ്രവര്ത്തനവും ഇല്ല. ജനങ്ങളെ വിഡ്ഡികളാക്കുന്ന പരിപാടികള്‍ മാത്രമാണിത്’- അദ്ദേഹം പറഞ്ഞു.
ഞായറാഴ്ചയാണ് ശ്രീലങ്കന്‍ മന്ത്രിസഭയിലെ 26 പേരും രാജിവെച്ചത്. ഒരു സംയുക്ത മന്ത്രിസഭ രൂപീകരിക്കാന്‍ എല്ലാ പാര്‍ട്ടികളും സഹകരിക്കണമെന്ന് തിങ്കളാഴ്ച പ്രസിഡന്റ് ഗോതബായ രാജപക്സെ അഭ്യര്‍ത്ഥിച്ചിരുന്നു. ഇന്ത്യ പരമാവധി സഹായം ശ്രീലങ്കയ്ക്ക് നല്കിക്കൊണ്ടിരിക്കുകയാണ്. ഡീസല്‍ ക്ഷാമം പരിഹരിക്കാന്‍ കഴിഞ്ഞ ദിവസം 40,000 മെട്രിക് ടണ്‍ ഡീസലാണ് ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് ശ്രീലങ്കയ്ക്ക് നല്‍കിയത്. അതുപോലെ 40,000 ടണ്‍ അരിയും നല്കി. 100 കോടി ഡോളറും സഹായമായി പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം ശ്രീലങ്കയെ വലിയ കടക്കെണിയിലേക്ക് തള്ളിവിട്ട ചൈന ഇതുവരെ ശ്രീലങ്കയുടെ സഹായാഭ്യര്‍ത്ഥനകള്‍ കാര്യമായി പരിഗണിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: