തിരുവനന്തപുരം: ശ്രീലങ്കയെ സമ്പൂര്‍ണ്ണ ജൈവകൃഷി രാഷ്ട്രമാക്കാന്‍ ഒരൊറ്റ ദിവസം തീരുമാനമെടുത്ത ഗോതബായ രാജപക്സെ രാജ്യത്തെ ഒരു വലിയ ദുരന്തത്തിലെത്തിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി ആദ്യം അദ്ദേഹം ശ്രീലങ്കയിലേക്കുള്ള മുഴുവന്‍ രാസവള ഇറക്കുമതിയും നിര്‍ത്തി. യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെയായിരുന്നു ഈ തീരുമാനം. ഇത് സാമ്പത്തികപ്രതിസന്ധിയില്‍ പെട്ടുഴലുന്ന ശ്രീലങ്കയുടെ വയറ്റത്തടിച്ചു. കാര്ഷികോല്പാദനം കുത്തനെ ഇടിഞ്ഞു. ആഗോള വിപണിയില്‍ ഉയര്‍ന്ന വില കിട്ടുക വഴി കാര്‍ഷിക വരുമാനം പല മടങ്ങ് വര്‍ധിക്കുമെന്നതായിരുന്നു ഗോതബായ രാജപക്സെയുടെ കണക്കുകൂട്ടല്‍.
ശ്രീലങ്കയുടെ യാള്പ്പാണത്തുനിന്നുള്ള ഉള്ളി ഏറെ പ്രശസ്തമാണ്. നല്ല വലിപ്പമുള്ള ഉള്ളിയാണ് ഇവിടുത്തേത്. പക്ഷെ ജൈവകൃഷിയിലേക്ക് തിരിഞ്ഞതോടെ ഉള്ളിയുടെ വലിപ്പം കുറഞ്ഞു. ആര്‍ക്കും അത് വേണ്ടാതായി. ശ്രീലങ്കയുടെ മറ്റൊരു മികച്ച ഉല്പന്നമായിരുന്നു ജാപ്പാണം പുകയില. നല്ല രാസവളമുണ്ടെങ്കിലേ പുകയില നല്ല പച്ചനിറത്തില്‍ വളരൂ. എന്നാല്‍ രാസവളം ഉപയോഗിക്കാതായതോടെ പുകയിലയുടെ ഈ പച്ചനിറവും പോയി. നല്ല പച്ചനിറമുള്ള ഇല ഉണക്കിയാലേ നല്ല ഇരുണ്ട നിറമുള്ള പുകയില കിട്ടൂ. അതുപോലെ സമ്പൂര്‍ണ്ണ ജൈവകൃഷിയിലേക്ക് തിരിഞ്ഞതോടെ തേയില ഉല്പാദനവും കുറഞ്ഞു. റഷ്യ-ഉക്രൈന് യുദ്ധം വന്നതോടെ റഷ്യയിലെക്കുള്ള ലങ്കയുടെ തേയില ഇറക്കുമതി പാടെ നിലച്ചു. അങ്ങിനെ ഒറ്റയടിക്ക് 100 ശതമാനം ജൈവകൃഷി നടപ്പാക്കി വരുമാനം കൂട്ടാമെന്ന തലതിരിഞ്ഞ ചിന്താഗതി ശ്രീലങ്കയെ കൊടുംപ്രതിസന്ധിയിലേക്ക് നയിച്ചു.
ശ്രീലങ്കയില്‍ നിന്നുള്ള ഈ അമൂല്യമായ പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് കേരളം ജൈവകൃഷിയിലേക്ക് തിരിയുന്നതെന്ന് കേരളത്തില്‍ കാര്‍ഷികവിദഗ്ധര്‍ പറയുന്നു. കേരളത്തിന്റെ കൃഷിഇറക്കുന്ന ആകെ പ്രദേശം 26 ലക്ഷം ഹെക്ടറാണ്. ഇതില്‍ 82000 ഹെക്ടര്‍ പ്രദേശത്ത് മാത്രമാണ് കേരളം ജൈവകൃഷി പരീക്ഷിക്കുന്നുള്ളൂ. ഒറ്റയടിക്ക് മുഴുവന്‍ കൃഷി പ്രദേശങ്ങളെയും ജൈവകൃഷിയിലേക്ക് തിരിച്ചതാണ് ശ്രീലങ്കയുടെ ദുരന്തമായത്. കേന്ദ്രപദ്ധതിപ്രകാരമാണ് കേരളം ഈ വര്‍ഷം വിപുലമായി ജൈവകൃഷിയിലേക്ക് തിരിയുന്നത്. സുഭിക്ഷം സുരക്ഷിതം- ഭാരതീയ പ്രാകൃതിക് കൃഷി പദ്ധതി എന്ന പേരിലാണ് കേരളം ജൈവകൃഷി നടപ്പാക്കുന്നത്. ഇതില്‍ 60 ശതമാനം തുകയും നല്‍കുന്നത് കേന്ദ്രമാണ്. ബാക്കി 40 ശതമാനം മാത്രമാണ് കേരളത്തിന്റെ വിഹിതം. 2022 മാര്‍ച്ചോടെ 57000 ഹെക്ടര്‍ ജൈവകൃഷിയിലേക്ക് തിരിഞ്ഞുകഴിഞ്ഞു. 22.27 കോടി രൂപ ഇതിന് ചെലവാക്കിക്കഴിഞ്ഞു. “പുതിയൊരു കൃഷി രീതി സ്വീകരിക്കുമ്പോള്‍ അതിന്റെ ദീര്‍ഘകാലത്തേക്കുള്ള സാമൂഹിക, പാരിസ്ഥിക പ്രത്യാഘാതങ്ങള്‍ നമ്മള് പഠിക്കും,”- ശ്രീലങ്കയുടെ ദുരന്തത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് കേരള കാര്‍ഷിക സര്‍വ്വകലാശാല ഗവേഷണ മേധാവി പി. ഇന്ദിര പറയുന്നു.
കാര്‍ഷിക പരിഷ്കാരമായാലും ടൂറിസമായാലും വിദേശത്ത് നിന്നുള്ള സംഭാവനകളെ ആശ്രയിക്കുന്ന സമ്പദ്ഘടനയായാലും കേരളത്തിന് ശ്രീലങ്കയില്‍ നിന്നും ഏറെ പഠിക്കാനുണ്ടെന്ന് മുന്‍ ചൈനയിലെ സ്ഥാനപതിയായിരുന്ന മുരളീധരന്‍നായര്‍ പറയുന്നു. കേരളവും രാസവളം ഒട്ടും ഉപയോഗിക്കാത്ത പ്രകൃതിദത്ത ഫാമിങ്ങാണ് ഈ ജൈവകൃഷിക്ക് ഉപയോഗിക്കുന്നത്. സുഭാഷ് പലേക്കറാണ് ഇതിന്റെ ശില്പി. സീറോ ബജറ്റ് നാച്ച്വറല്‍ ഫാമിങ്ങിന്റെ പിതാവായാണ് സുഭാഷ് പലേക്കര്‍ അറിയപ്പെടുന്നത്. പക്ഷെ കരുതലോടെയാണ് കേരളം നീങ്ങുന്നതെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാലും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: