ആലപ്പുഴ: സംസ്ഥാനത്ത് രണ്ടാംഘട്ട ലൈഫ് പദ്ധതിയുടെ പട്ടിക പ്രഖ്യാപിച്ചെങ്കിലും പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നു. അടച്ചുറപ്പുള്ള വീടിനായി കണ്ണുംനട്ട് ഗുണഭോക്താക്കള്‍. 2018ലെ മഹാപ്രളയശേഷം ലൈഫ് പദ്ധതിയില്‍ അപേക്ഷ നല്‍കിയ പലരുടേയും വീട് നിര്‍മാണം അനിശ്ചിതമായി നീളുന്നു.
ഓരോ പഞ്ചായത്തിലും നിരവധി ഗുണഭോക്താക്കളാണ് പട്ടികയില്‍ ഇടംപിടിച്ചത്. അപേക്ഷയുടെ സൂക്ഷ്മ പരിശോധനയുമായി ബന്ധപ്പെട്ട് ഗുണഭോക്തൃ പട്ടിക തയ്യാറാക്കാന്‍ വാര്‍ഡ് മെമ്പര്‍മാരുടെ നേത്യത്വത്തില്‍ റവന്യു വകുപ്പ് അന്വഷണത്തിന് എത്തിയിരുന്നു.
ആറ് മാസം മുന്‍പ് പൂര്‍ത്തിയാക്കിയ പട്ടികയുടെ രണ്ടാംഘട്ടമാണ് ഈ മാസം ആദ്യവാരത്തില്‍ പ്രഖ്യാപിച്ചത്. വാടക വീടുകളില്‍ കഴിയുന്നവര്‍ ഉള്‍പ്പെടെ പട്ടികയില്‍ ഇടം പിടിച്ചെങ്കില്‍ തുടര്‍നടപടി വൈകുന്നു. രണ്ടാംഘട്ട ലൈഫ് പദ്ധതിയുടെ പട്ടികയില്‍ 5.5 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് വീടിന് അര്‍ഹത ലഭിച്ചതായാണ് കണക്കുകള്‍. 9,20,260 അപേക്ഷയുടെ പ്രാഥമിക പരിശോധനയില്‍ 5,09,685 എണ്ണം അര്‍ഹതയുള്ളതായി കണ്ടെത്തിയിരുന്നു. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ഗുണഭോക്താക്കളുടെ എണ്ണം അഞ്ചര ലക്ഷത്തിനടുത്ത് എത്തുമെന്നാണ് സര്‍ക്കാര്‍ വിശദമാക്കുന്നത്.
കൊവിഡ് വ്യാപനം കാരണമാണ് ലൈഫ് പദ്ധതിയുടെ സൂക്ഷ്മ പരിശോധന വൈകിയതെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. സൂപ്പര്‍ ചെക്ക്, പരാതി പരിഹാരം എന്നിവയ്‌ക്ക് ശേഷം ഗ്രാമസഭകളാണ് അന്തിമപട്ടിക പ്രഖ്യാപിക്കുന്നത്. ഒട്ടുമിക്ക വാര്‍ഡുകളിലും മെമ്പര്‍മാരുടെ ഇംഗിതത്തിന് അനുസരിച്ച് പട്ടികയില്‍ പ്രാഥമിക പരിഗണന നല്‍കുന്നതായും പരാതിയുണ്ട്.
ഒന്നാംഘട്ടത്തില്‍ മൂന്നര ലക്ഷം ഗുണഭോക്താക്കളില്‍ രണ്ടര ലക്ഷം പേരുടെ വീട് നിര്‍മാണം പൂര്‍ത്തിയായിരുന്നു. അനര്‍ഹരെ ഒഴിവാക്കാനും അര്‍ഹര്‍ വിട്ടുപോയില്ലെന്ന് ഉറപ്പുവരുത്താനും കളക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സമിതിയാണ് സൂപ്പര്‍ ചെക്ക്‌നടത്തിയത്. ഭൂമിയുള്ള ഭവനരഹിതര്‍, ഭൂരഹിത ഭവനരഹിതര്‍ എന്നിവര്‍ക്കാണ് രണ്ടാംഘട്ടത്തില്‍ വീട് നല്‍കാനുള്ള പദ്ധതി ആസൂത്രണം ചെയ്തത്. ഭൂമിയുള്ള ഭവനരഹിത വിഭാഗത്തില്‍ 6,41,652, ഭൂരഹിത ഭവനരഹിത വിഭാഗത്തില്‍ 2,78,608 അപേക്ഷയും ലഭിച്ചിരുന്നു. ആദ്യ വിഭാഗത്തില്‍ 5,54,742 അപേക്ഷയില്‍ 3,30,756 എണ്ണവും രണ്ടാം വിഭാഗത്തില്‍ 2,33,043ല്‍ 1,78,929 എണ്ണവും അര്‍ഹതയുള്ളതെന്നു കണ്ടെത്തിയിരുന്നു. എന്നാല്‍ പ്രളയ ദുരന്തം അനുഭവിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പദ്ധതി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം.
















