കോഴിക്കോട്: മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ ദേശീയ അധ്യാപക പരിശീലന കേന്ദ്രം (എന്‍സിടിഇ) പ്രവര്‍ത്തനം തടഞ്ഞ ബിഎഡ് പരിശീലന കേന്ദ്രങ്ങളിലെ അധ്യാപകരെ കാലിക്കറ്റ് സര്‍വ്വകലാശാല പിരിച്ചുവിടുന്നു. അവസരം മുതലാക്കി, പുതിയ നിയമനങ്ങള്‍ നടത്താനും ഇഷ്ടക്കാരെ നിയോഗിക്കാനും മറ്റ് ഇടപാടുകള്‍ക്കുമാണ് ഈ തീരുമാനം. എന്നാല്‍, ഇതിന്റെ ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിന്റെയും എന്‍സിടിഇയുടെയും തലയില്‍ വയ്‌ക്കാനുള്ള നുണപ്രചാരണങ്ങളാണ് സര്‍വ്വകലാശാല ചില മാധ്യമങ്ങളിലൂടെ നടത്തുന്നത്.
ഇടതുപക്ഷ അധ്യാപക സംഘടനയില്‍ത്തന്നെ ചിലരെ ഒഴിവാക്കാനുള്ള സൂത്രങ്ങളാണ് പിരിച്ചുവിടലിന് പിന്നില്‍. എന്‍സിടിഇ അധ്യാപകരെ പിരിച്ചുവിടാനോ കോഴ്‌സ് നിര്‍ത്താനോ നിര്‍ദേശിച്ചിട്ടില്ല. യോഗ്യതയുള്ള അധ്യാപകരും മാനദണ്ഡപ്രകാരമുള്ള അടിസ്ഥാന സൗകര്യങ്ങളും വേണമെന്നാണ് നിര്‍ദേശം.
സര്‍വ്വകലാശാല നേരിട്ട് നടത്തുന്ന 11 സ്വാശ്രയ ബിഎഡ് സെന്ററുകളിലെ മുഴുവന്‍ അധ്യാപകരെയും പിരിച്ചുവിട്ട് പുതിയ നിയമനം നടത്താനാണ് നീക്കം. എന്‍സിടിഇ നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സര്‍വ്വകലാശാലയ്‌ക്ക് സാധിക്കാത്തതിനാല്‍ 2014 ല്‍ തന്നെ എന്‍സിടിഇ 11 ബിഎഡ് സെന്ററുകളുടെയും അംഗീകാരം റദ്ദാക്കിയിരുന്നു. എന്നാല്‍ അധ്യാപകരുടെ യോഗ്യത പോരായ്‌മ ഇതിന്റെ കാരണമായി എവിടെയും പറഞ്ഞിരുന്നില്ല. അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്‌മ കാരണമാണ് അംഗീകാരം റദ്ദാക്കിയത്.
മള്‍ട്ടിപര്‍പ്പസ് ഹാള്‍, ഗേള്‍സ് റസ്റ്റ് റൂം, ഐസിടി ലാബ് തുടങ്ങിയ സൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എന്‍സിടിഇയുടെ നടപടി. എന്നാല്‍ ഇക്കാര്യങ്ങള്‍ മറച്ചുവച്ച്, പ്രിന്‍സിപ്പല്‍മാരുള്‍പ്പെടെയുള്ള നൂറോളം അധ്യാപകരെ പിരിച്ചുവിടാനാണ് കഴിഞ്ഞദിവസം ചേര്‍ന്ന സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചത്. പകരം പുതിയ നിയമനങ്ങള്‍ നടത്തുമ്പോള്‍ ഇടത് ഭൂരിപക്ഷമുള്ള സിന്‍ഡിക്കേറ്റിന്റെ താത്പര്യത്തിനനുസരിച്ച് ഇഷ്ടക്കാരെ കയറ്റാനാണ് ആസൂത്രണം.
ഇരുപത്തഞ്ച് വര്‍ഷം മുമ്പ് സ്വാശ്രയ ബിഎഡ് സെന്ററുകള്‍ തുടങ്ങുമ്പോള്‍ ബിരുദാനന്തര ബിരുദവും എംഎഡ് അല്ലെങ്കില്‍ ബിഎഡും എന്നതായിരുന്നു അധ്യാപക നിയമനത്തിനുള്ള യോഗ്യത. പിന്നീട് പലഘട്ടങ്ങളിലായി എന്‍സിടിഇ അധ്യാപക യോഗ്യത പുനര്‍നിശ്ചയിച്ചു. നേരത്തെ ചേര്‍ന്നിരുന്ന അധ്യാപകര്‍ക്ക് ഈ പുതുക്കിയ യോഗ്യത ബാധകമായിരുന്നില്ല. അന്ന് നിയമിതരായ അധ്യാപകര്‍ക്ക് ഇന്നും തുടരാമെന്നിരിക്കെയാണ് പുതിയ യോഗ്യതാ പുനര്‍നിര്‍ണയത്തിന്റെ പേരില്‍ കൂട്ടപ്പിരിച്ചുവിടല്‍ നടപ്പാക്കുന്നത്. പുറത്താവുന്നവരില്‍ മിക്കവര്‍ക്കും വീണ്ടും നിയമനത്തിന് അപേക്ഷിക്കാനും കഴിയില്ല. 2017ലെ നിബന്ധന പ്രകാരം നെറ്റ്, 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, 55 ശതമാനം മാര്‍ക്കോടെ എംഎഡ് എന്നീ യോഗ്യതകളാണ് വേണ്ടത്. പ്രിന്‍സിപ്പല്‍മാരാവാന്‍ ഇതിന് പുറമെ പിഎച്ച്ഡിയും വേണം. എന്നാല്‍ നിലവിലുള്ള അധ്യാപകര്‍ക്ക് ഇത് ബാധകമല്ലെന്നും പുതുതായി നിയമിക്കുന്നവര്‍ക്കാണ് പുതുക്കിയ യോഗ്യത വേണ്ടതെന്നും എന്‍സിടിഇ പ്രത്യേകം പറഞ്ഞിട്ടുണ്ട്.
നീക്കം ഉപേക്ഷിക്കണം: എന്‍സിടിഇ ദക്ഷിണമേഖല സമിതി
കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററുകളിലേ അധ്യാപകരെ പിരിച്ചുവിടുന്ന സിന്‍ഡിക്കേറ്റ് തീരുമാനം ഉപേക്ഷിക്കണമെന്ന് എന്‍സിടിഇ ദക്ഷിണ മേഖല സമിതി ചെയര്‍മാന്‍ പ്രൊഫ. കെ.കെ. ഷൈന്‍ ആവശ്യപ്പെട്ടു. അദ്ധ്യാപകര്‍ക്ക് എന്‍സിടിഇ മാനദണ്ഡപ്രകാരം യോഗ്യത ഇല്ല എന്നു പറഞ്ഞ് അവരെ പിരിച്ചുവിടാന്‍ ശ്രമിക്കുന്നത് അന്യായമാണ്.
ഇരുപതോളം വര്‍ഷമായി താത്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ അതത് കാലത്തെ എന്‍സിടിഇ റെഗുലഷന്‍ നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകള്‍ ഉള്ളതുകൊണ്ടാണ് നിയമിതരായത്. അധ്യാപകര്‍ക് നെറ്റോ പിഎച്ച്ഡിയോ വേണമെന്ന് നിര്‍ബന്ധമാക്കിയത് 2017 ലാണ്. അതിനു മുമ്പ് നിയമിക്കപ്പെട്ട അധ്യാപകര്‍ക്ക് യോഗ്യത ഉണ്ടെന്നിരിക്കെ യോഗ്യതയില്ലെന്ന് പറഞ്ഞു പിരിച്ചുവിടാന്‍ ശ്രമിക്കുകയും അതിനായി എന്‍സിടിഇ പറയാത്ത നിയമം കാരണമാക്കി പറയുകയും ചെയ്യുന്നത് എന്‍സിടിഇക്കു പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
താത്കാലിക അടിസ്ഥാനത്തില്‍ നിസ്സാര ശമ്പളം വാങ്ങി 20 വര്‍ഷങ്ങളായി ജോലി ചെയ്ത് ജീവിതം സമര്‍പ്പിച്ച അധ്യാപകരെ എന്‍സിടിഇ മാനദണ്ഡമെന്ന വ്യാജേന പിരിച്ചുവിടുന്നതില്‍ നിന്നു യൂണിവേഴ്സിറ്റി പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
















