ദുബായ്: ഹൂതികളുടെ തുടര്‍ച്ചയായ മിസൈല്‍ ആക്രമണത്തില്‍നിന്ന് യുഎഇക്ക് സംരക്ഷണമൊരുക്കാന്‍ യുഎസ്. മേഖലയില്‍ ‘ഗൈഡഡ് മിസൈല്‍’ ഡിസ്ട്രോയറും അത്യാധുനിക യുദ്ധവിമാനങ്ങളും വിന്യസിക്കുമെന്ന് യുഎസ് അറിയിച്ചു. ഹൂതി ആക്രമണവുമായി ബന്ധപ്പെട്ട് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായി അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഉപസര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഫോണിലൂടെ സംസാരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് യുഎഇയ്ക്ക് സഹായവാഗ്ദാനവുമായി യുഎസ് എത്തിയത്.
ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറായ യുഎസ്എസ് കോള്‍ ആണ് മേഖലയില്‍ വിന്യസിക്കുന്നത്. ഇതിനു പുറമെയാണ് അഞ്ചാംതലമുറ യുദ്ധവിമാനങ്ങള്‍ എത്തുന്നത്. ഹൂതികളുടെ ആക്രമണം സംബന്ധിച്ചു മുന്കൂടി രഹസ്യവിവരങ്ങള്‍ കൈമാറുകയും ചെയ്യും. കഴിഞ്ഞ ദിവസം യുഎഇയ്ക്കുനേരെ ഹൂതികള്‍ അയച്ച ബാലിസ്റ്റിക് മിസൈല്‍ അബുദാബി പ്രതിരോധ സേന തകര്‍ത്തിരുന്നു. ചിന്നിച്ചിതറിയ മിസൈലിന്റെ ഭാഗങ്ങള്‍ ആളൊഴിഞ്ഞ പ്രദേശത്തു പതിച്ചതിനാല്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായില്ല. ചൊവ്വാഴ്ച പുലര്‍ച്ചെ 12.20നായിരുന്നു ആക്രമണ ശ്രമം നടന്നത്.
ഇസ്രയേല്‍ പ്രസിഡന്റ് ഇസാക്ക് ഹെര്‍സോഗിന്റെ അബുദാബി സന്ദര്‍ശനത്തിനിടെയായിരുന്നു ആക്രമണശ്രമം. അര മണിക്കൂറിനകം യെമന്‍ അല്‍ജൗഫിലെ ഹൂതികളുടെ മിസൈല്‍ ലോഞ്ചറുകള്‍ തകര്‍ത്താണ് അറബ് സഖ്യസേന പ്രതികരിച്ചത്. രണ്ടാഴ്ചയ്ക്കിടെ അബുദാബിയെ ലക്ഷ്യമാക്കിയുള്ള മൂന്നാമത്തെ ആക്രമണമായിരുന്നു ഇത്. കഴിഞ്ഞ മാസം 17ന് ഇന്ധന സംഭരണ കേന്ദ്രത്തിനു സമീപമുണ്ടായ സ്ഫോടനത്തില്‍ 3 പേര് മരിക്കുകയും 6 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: