കോഴിക്കോട്: റിപ്പബ്ലിക്ദിന പരേഡിലെ പ്രദര്‍ശനത്തിന് കേരളം സമര്‍പ്പിച്ച ടാബ്ലോയ്‌ക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രത്യേക സമിതി അനുമതി നല്കാത്തത് ആശ്വാസമായെന്ന് പരക്കെ അഭിപ്രായങ്ങള്‍. ശ്രീനാരാണ ഗുരുദേവനെ സ്വകാര്യ ടൂറിസക്കച്ചവട സംരംഭത്തിന്റെ ഭാഗമാക്കാന്‍ ശ്രമിച്ചതും അതില്‍ സമര്‍പ്പിച്ച മോഡലില്‍ ഗുരുദേവന്റെ വികൃതമായ പ്രതിമയായതും റിപ്പബ്ലിക് ആഘോഷത്തിന്റെ ഭാഗമായി ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചിരുന്നെങ്കില്‍ അത് വലിയ വിവാദമായേനെ എന്നാണിപ്പോള്‍ പലരും അഭിപ്രായപ്പെടുന്നത്.
പറ്റിയത് അബദ്ധമാണെന്ന് തിരിച്ചറിഞ്ഞ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ വിവാദം ഉണ്ടാകാതിരിക്കാനുള്ള ശ്രമത്തിലാണ്. ബിജെപിസര്‍ക്കാരും നരേന്ദ്ര മോദിയും ചേര്‍ന്ന് ഗുരുദേവന്റെ നിശ്ചലദൃശ്യത്തിന് അനുമതി നിഷേധിച്ചുവെന്ന സംഘപരിവാര്‍ വിരുദ്ധ പ്രചാരണമാണ് സിപിഎം നേതാക്കളും അണികളും ആദ്യം നടത്തിയത്. പ്രതിരോധ മന്ത്രാലയവും കേന്ദ്ര സര്‍ക്കാര്‍ സംവിധാനവും അത് ആധികാരികമായി നിഷേധിച്ചപ്പോള്‍ സിപിഎം വിമര്‍ശനങ്ങള്‍ പ്രചരിപ്പിച്ച പല മാധ്യമങ്ങളും പോലും തെറ്റായ വാര്‍ത്ത തിരുത്തിയില്ല. റിപ്പബ്ലിക് ദിന പരേഡ് കഴിഞ്ഞപ്പോള്‍ പ്രദര്‍ശനികളെ വിമര്‍ശിച്ച്, ഗുരുദേവന്റെ ഫ്ളോട്ട് തള്ളിയെന്ന വാര്‍ത്ത ആവര്‍ത്തിച്ചു. സാമൂഹ്യ മാധ്യമങ്ങളിലെ കുപ്രചാരണങ്ങള്‍ക്കെതിരേ വന്ന വിമര്‍ശനങ്ങളിലാണ്, സംസ്ഥാന സര്‍ക്കാര്‍ ഗുരുദേവനെ കച്ചവടത്തിന് വെച്ചുവെന്നും പ്രതിമ വികൃതമായിരുന്നുവെന്നും അധികൃതര്‍ മറുപടി നല്കണമെന്നും ആവശ്യമുയര്‍ന്നത്.
ഫ്ളോട്ടില്‍ ഉള്‍ക്കൊള്ളിച്ച ജടായുപ്പാറ സ്വകാര്യ ടൂറിസം കേന്ദ്രമാണ്. സംസ്ഥാന സര്‍ക്കാരിന്റെ പ്രദര്‍ശിനിയായി അതെങ്ങനെ കടന്നുകൂടി എന്നാണ് ഒരു വിമര്‍ശനം. അതിനു മുന്നില്‍ ആത്മീയാചാര്യന്‍ ഗുരുദേവനെ സ്ഥാപിച്ചതിന്റെ യുക്തിയാണ് മറ്റൊന്ന്. ആ ഗുരുദേവ പ്രതിമയ്‌ക്ക് ശ്രീനാരായണ ഗുരുവുമായി സാദൃശ്യമൊന്നും ഇല്ലാത്തതാണ് പ്രധാനമായ മൂന്നാം വിഷയം. പ്രതിമയുടെ വികൃത ചിത്രം വിമര്‍ശനകാരണമായപ്പോള്‍, സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട യഥാര്‍ഥ ചിത്രം പരിഷ്‌കരിച്ച് വിമര്‍ശനത്തെ പ്രതിരോധിക്കാന്‍ ശ്രമിച്ചത് അതിനേക്കാള്‍ വിവാദമായി. പ്രതിമ വികൃതമാക്കിയെന്ന കുറ്റസമ്മതവുമായെന്നായി വാദം.
അതിനിടെ, റിപ്പബ്ലിക് പരേഡില്‍ പ്രദര്‍ശിപ്പിച്ചവയെല്ലാം ഇന്ത്യന്‍ മിഥോളജിയായിപ്പോയെന്നും ഹിന്ദുത്വ പ്രചാരണമായെന്നും വിഷുവാഘോഷ പ്രകടനം പോലെയായെന്നും അതുകൊണ്ടാണ് കേരളത്തിന്റെ ഫ്ളോട്ട് നിഷേധിച്ചതെന്നും ചില പ്രമുഖര്‍ വിമര്‍ശിച്ചു. എന്നാല്‍, ജടായു രാമായണത്തിലെ കഥാപാത്രമാണെന്നും ദൃശ്യം രാവണന്റെ സീതാപഹരണ സംഭവത്തിന്റെ ചിത്രീകരണമാണെന്നും വിശദീകരണം വന്നതോടെ ആ വാദവും തകര്‍ന്നു. വിഷുപ്രദര്‍ശനമെന്ന വിമര്‍ശനം നടത്തിയ മാധ്യമപ്രവര്‍ത്തകന് സാമൂഹ്യ മാധ്യമത്തില്‍ വലിയ ആക്ഷേപം ഏല്‍ക്കേണ്ടിവന്നു.
ഗുരുദേവനെ ആദരിക്കാതിരിക്കുകയും അവസരങ്ങളിലെല്ലാം അപമാനിക്കുകയും ചെയ്യുന്ന പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരിന്റേതാണ് ഫ്‌ളോട്ട്. ടൂറിസം വകുപ്പാണ് ഈ ഫ്‌ളോട്ട് തയാറാക്കിയതെങ്കില്‍ മന്ത്രി മുഹമ്മദ് റിയാസും സാംസ്‌കാരിക വകുപ്പാണെങ്കില്‍ മന്ത്രി സജി ചെറിയാനും പിആര്‍ഡി ആണെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനുമാണ് വിശദീകരിക്കേണ്ടത്.
ഒരു സ്വകാര്യ ടൂറിസം പദ്ധതിയുടെ പ്രചാരണത്തിന് സംസ്ഥാന സര്‍ക്കാര്‍ റിപ്പബ്ലിക് പ്രദര്‍ശന വേള ദുര്‍വിനിയോഗിച്ചതും ശ്രീനാരായണ ഗുരുദേവന്റെ ‘വികൃത’ പ്രതിമ അതിനൊപ്പം വിനിയോഗിച്ചതും അത് ഏറെ ഔദ്യോഗികമായ ഒരു സമിതിക്ക് മുന്നില്‍ അവതരിപ്പിച്ചതും ഏതെങ്കിലും ഗൂഢോദ്ദേശ്യത്തിലായിരുന്നോ എന്ന സംശയവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്. ഇതിന് പ്രദര്‍ശന അനുമതി ലഭിക്കാഞ്ഞത് ആശ്വാസമായി എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
















