ന്യൂയോര്‍ക്ക്: വിമാനയാത്രക്കിടയില്‍ കോവിഡ് സ്ഥിരീകരിച്ച യുവതി വിമാനത്തിലെ ശൗചാലയത്തില്‍ സ്വയം നിരീക്ഷണത്തില്‍ കഴിഞ്ഞത് മൂന്ന് മണിക്കൂര്‍. ചിക്കാഗോയില്‍ നിന്ന് ഐസ്ലാന്‍ഡിലേക്കുള്ള യാത്രയിലാണ് സംഭവം. ഐസ്ലാന്‍ഡ് എയര്‍ വിമാനത്തില്‍ സഞ്ചരിക്കുകയായിരുന്ന മാരിസ ഫോറ്റിയോ എന്ന അധ്യാപിയ്‌ക്കാണ് ഈ അനുഭവം. വിമാനത്തിനുളളില്‍ യാത്രക്കിടെ സ്വയം നടത്തിയ കോവിഡ് പരിശോധന പോസിറ്റീവ് ആയതോടെയാണ് യുവതി ഈ മുന്‍കരുതല്‍ സീകരിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യാത്രയ്‌ക്കിടെ ആരോഗ്യപ്രശനമുണ്ടെന്ന് മനസ്സിലാക്കിയ യുവതി കൈയിലുണ്ടായിരുന്ന കോവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് സ്വയം പരിശോധന നടത്തുകയായിരുന്നു. ഇതില്‍ പോസിറ്റീവ് തെളിഞ്ഞതോടെ സ്വയം മുന്‍കരുതല്‍ എടുക്കുകയായിരുന്നു. രണ്ട് ഡോസ് വാക്‌സിനും, ബൂസ്റ്റര്‍ ഡോസും സ്വീകരിച്ച മാരിസ ഫോറ്റിയോ വിമാനയാത്രക്ക് മുമ്പ് രണ്ട് തവണ ആര്‍ടിപിസിആര്‍ പരിശോധനയും അഞ്ച് തവണ റാപ്പിഡ് പരിശോധനയും നടത്തി.എന്നാല്‍ എല്ലാ പരിശോധനയിലും ഫലം നെഗറ്റീവായിരുന്നുവെന്ന് മാരിസ പറഞ്ഞു.
പരിശോധനാഫലം വരുമ്പോള്‍ അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിലായിരുന്നു വിമാനം. തുടര്‍ന്ന്, അവര്‍ ഇക്കാര്യം വിമാന ജീവനക്കാരെ അറിയിച്ചു. ശുചിമുറിയുടെ വാതിലില്‍ അത് പ്രവര്‍ത്തിക്കുന്നില്ലെ എന്ന സ്റ്റിക്കര്‍ പതിച്ചശേഷം ഫോറ്റിയോയെ യാത്ര തുടരാന്‍ ജിവനക്കാര്‍ അനുവദിക്കുകയായിരുന്നു. ‘തന്നോടൊപ്പം അത്താഴം കഴിച്ച തന്റെ കുടുംബത്തെ ഓര്‍ത്ത് ഞാന്‍ പരിഭ്രാന്തയായി. വിമാനത്തിലെ മറ്റ് ആളുകളേ ഒര്‍ത്തും താന്‍ ആശങ്കപ്പെട്ടു. വിമാനജീവനക്കാര്‍ എന്നെ ശാന്തയാക്കാന്‍ ശ്രമിച്ചു. എന്നാല്‍ അതൊരു വല്ലാത്ത അനുഭവമായിരുന്നെന്നും മാരിസ പറഞ്ഞു.150 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അവര്‍ക്ക് രോഗം പിടിക്കുമോ എന്ന ഭയവും തനിക്ക് ഉണ്ടായിരുന്നെന്ന് മാരിസ ഫോറ്റിയോ മാധ്യമങ്ങളോട് പറഞ്ഞു. ഐസ്‌ലന്‍ഡില്‍ വിമാനം ഇറങ്ങിയ ശേഷം വീണ്ടും മാരിസക്ക് റാപ്പിഡ് പരിശോധനയും ആര്‍ടിപിസിആര്‍ പരിശോധനയും നടത്തി. അതില്‍ രണ്ടിന്റേയും ഫലം പോസിറ്റീവ് ആയിരുന്നു. തുടര്‍ന്ന് അവരെ ഒരു ഹോട്ടലിലേക്ക് ക്വാറന്റീനിലേക്ക് മാറ്റി.
















