രാംപൂർ: യുപിയിൽ അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയാൽ ഇപ്പോൾ ജയിലിൽ കിടക്കുന്ന അസം ഖാനെ ആഭ്യന്തര മന്ത്രിയാക്കുമെന്ന് സമാജ്വാദി പാർട്ടി (എസ്പി) മുതിർന്ന നേതാവ് ശിവപാൽ സിംഗ് യാദവ് പ്രസ്താവിച്ചു. ഇതിപ്പോൾ വലിയ വിവാദമായിരിക്കുകയാണ്. ഒന്നിലധികം കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മുൻ ഉത്തർപ്രദേശ് മന്ത്രി അസം ഖാൻ. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിനിടെ നടത്തിയ വിവാദ പരാമർശത്തിന്റെ പേരിൽ ഈ വർഷം മെയ് മാസം കോടതി രണ്ട് വർഷം തടവിന് ശിക്ഷിച്ചിരുന്നു. 5000 രൂപ പിഴയും വിധിച്ചു.
തെരഞ്ഞെടുപ്പ് അടുത്തവർഷമാണ്. ബുധനാഴ്ച രാംപൂരിൽ പ്രവർത്തകരോട് സംസാരിക്കവെയാണ് ശിവപാലിന്റെ പ്രസ്താവന.
അവരെ (ബിജെപി) തോൽപ്പിച്ച് സമാജ്വാദി പാർട്ടിയുടെ സർക്കാർ രൂപീകരിക്കണം, അഖിലേഷ് യാദവിനെ മുഖ്യമന്ത്രിയാക്കണം… അസംഖാനെ ആഭ്യന്തര മന്ത്രിയാക്കും’- ശിവ്പാൽ പറഞ്ഞ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമാണ്.
അസം രാഷ്‌ട്രീയ പകപോക്കലിന്റെ ഇരയാണെന്നും ഭാരതീയ ജനതാ പാർട്ടി (ബിജെപി) തനിക്കെതിരെ അതിക്രമം നടത്തിയെന്നും ശിവപാൽ ആരോപിച്ചു.
അസം ഖാൻ 10 തവണ എംഎൽഎയും രണ്ടു തവണ എംപിയും ആയിട്ടുണ്ട്, അബ്ദുള്ള അസം രണ്ടു തവണ എംഎൽഎയായിട്ടുണ്ട്, അദ്ദേഹത്തിന്റെ ഭാര്യയും എംഎൽഎയും രാജ്യസഭാംഗവുമാണ്. മുതിർന്ന നേതാക്കളും ജനപ്രതിനിധികളും ഈ പദവികൾ വഹിച്ചിട്ടും തങ്ങൾക്കെതിരെ നിരവധി കള്ളക്കേസുകളും നിരവധി ക്രിമിനൽ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
ഒന്നിലധികം കേസുകളിലെ പ്രതിയാണ് ഖാൻ എന്ന് ബിജെപി നേതാവ് ദിനേഷ് പ്രതാപ് സിംഗ് ഓർമ്മിപ്പിച്ചുകൊണ്ട് ശിവ്പാലിന്റെ പരാമർശങ്ങളിൽ പ്രതിഷേധിച്ചു. ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടിക്ക് അധികാരത്തിലെത്താമെന്ന് കരുതുന്ന ശിവ്പാൽ ദിവാസ്വപ്നം കാണുകയാണെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത വർഷം ഫെബ്രുവരിയിലോ മാർച്ചിലോ ഉത്തർപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഈ പ്രസ്താവന സമാജ്‌വാദി പാർട്ടിയിൽത്തന്നെ പ്രശ്‌നങ്ങൾ ഉയർത്തിയിരിക്കുകയാണ്.
















