ആലപ്പുഴ: ബിജെപി നേതാവും ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായ രണ്‍ജീത് ശ്രീനിവാസിന്റെ കൊലപാതകത്തില്‍ രണ്ടുപേര്‍കൂടി കസ്റ്റഡിയില്‍. കൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത ആലപ്പുഴ സ്വദേശികളായ എസ്ഡിപിഐക്കാരാണ് ഇവര്‍. പെരുമ്പാവൂരില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതികള്‍. രണ്ടു ദിവസം മുന്‍പു തന്നെ ഇവരെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ കൊലപാതകത്തില്‍ ഇവരുടെ പങ്ക് എന്താണെന്നു സ്ഥിരീകരിക്കാത്തതിനാല്‍ കസ്റ്റഡി വിവരം പുറത്തുവിട്ടിരുന്നില്ല. 31നു രാത്രി വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്തവരാണെന്നു വ്യക്തമായി. കൂടുതല്‍ ചോദ്യം ചെയ്ത ശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും.
ഇതോടെ കേസില്‍ ആകെ 10 പേര് കസ്റ്റഡിയിലായി. ഇവരില്‍ എട്ടുപേരുടെ അറസ്റ്റാണു രേഖപ്പെടുത്തിയിട്ടുള്ളത്. രണ്‍ജീത് വധവുമായി ബന്ധപ്പെട്ടു 12 പേര് നേരിട്ടു കുറ്റകൃത്യത്തില്‍ പങ്കെടുത്തെന്നാണു പൊലീസിന്റെ നിഗമനം. ആറു ബൈക്കുകളിലായെത്തുന്ന 12 പേരുടെ സിസിടിവി ദൃശ്യങ്ങളും നേരത്തേ പുറത്തുവന്നിരുന്നു. ഇവര്‍ കൊലനടത്താനെത്തുന്നതും കൃത്യത്തിനു ശേഷം മടങ്ങുന്നതും ദൃശ്യങ്ങളില്‍നിന്നു വ്യക്തമാണ്. കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത അനൂപ്, ജെസീബ് എന്നിവരെയും പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: