തിരുവനന്തപുരം: മുഖ്യമന്ത്രി സ്വജനപക്ഷപാതം നടത്തിയെന്ന് പറയുന്നത് സത്യപ്രതിഞ്ജാലംഘനമാണെന്നും അദ്ദേഹം തെറ്റ് തിരുത്താന്‍ തയ്യാറാകണമെന്നും കേന്ദ്ര പാര്‍ലമെന്ററിവിദേശകാര്യ വകുപ്പ് സഹമന്ത്രി വി.മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. സര്‍ക്കാരിന്റെ വീഴ്ചകള്‍ക്ക് കേരളത്തിലെ ജനങ്ങളോട് മുഖ്യമന്ത്രി മാപ്പ് പറയണം.
ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ നിലവാരം ഉയര്‍ത്താനുള്ള നടപടിയെടുക്കാനുള്ള ബാധ്യത അദ്ദേഹത്തിനുണ്ട്. എന്നാല്‍ മുഖ്യമന്ത്രി യഥാര്‍ത്ഥ വിഷയത്തില്‍ നിന്നും വഴിതിരിച്ചു വിടാന്‍ പുതിയ ചില കാര്യങ്ങള്‍ പറയുകയാണ്. കണ്ണൂര്‍,കാലടി സര്‍വ്വകലാശാലകളിലെ വൈസ്ചാന്‍സിലര്‍മാരെ നിയമിക്കുന്നതിലുള്ള നടപടിക്രമങ്ങള്‍ പാലിക്കാത്തതും, സ്വജനപക്ഷപാതവും, രാഷ്‌ട്രീയ താത്പര്യ പ്രകാരമുള്ള നിയമനങ്ങളുമാണ് ഗവര്‍ണര്‍ എതിര്‍ത്തത്.
കഴിഞ്ഞ കാലങ്ങളില്‍ നിയമിച്ച വിസിമാരുടെ പട്ടികയാണ് മുഖ്യമന്ത്രി പറയുന്നത്. അതോടൊപ്പം സെര്‍ച്ച് കമ്മിറ്റിയില്‍ ഉള്‍പ്പെട്ടവരുടെ ഗുണമേന്മയും അദ്ദേഹം വാഴ്‌ത്തുന്നു. സെര്‍ച്ച് കമ്മിറ്റിയെ കുറിച്ച് ഗവര്‍ണര്‍ എവിടെയും പറഞ്ഞിട്ടില്ല. അരിയെത്ര എന്ന ചോദ്യത്തിന് പയറഞ്ഞാഴി എന്നാണ് പിണറായിയുടെ മറുപടിയെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.
തെറ്റ് തിരുത്തുന്നതിന് പകരം ഗവര്‍ണറെ സംശയത്തിന്റെ മുനയില്‍ നിര്‍ത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ജനങ്ങളുടെ മുന്നില്‍ ഫെഡറല്‍ തത്ത്വങ്ങളെ ലംഘിച്ചുകൊണ്ട് രാജ്ഭവനെ അവഹേളിക്കാനുള്ള നീക്കം ഭരണഘടനാ വിരുദ്ധമാണ്. തെറ്റ് തിരുത്താനാവില്ലെങ്കില്‍ ധാര്‍മ്മികത ഉയര്‍ത്തിപിടിച്ച് മുഖ്യമന്ത്രി രാജിവെക്കണം. സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ രാഷ്‌ട്രീയ താത്പര്യങ്ങളുടെ ചട്ടുകമാക്കാന്‍ ഗവര്‍ണറെ ഉപയോഗിക്കുകയാണ്. കൊല്ലത്ത് ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പ് ഓര്‍ഡിനന്‍സിലൂടെയാണ് സ്ഥാപിച്ചത്. ഒരു വര്‍ഷമായിട്ടും സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല.
തിരക്കിട്ട് ശ്രീനാരായണ സര്‍വ്വകലാശാല സ്ഥാപിക്കാന്‍ കാരണം അക്കാദമിക്ക് താത്പര്യമോ ഗുരു ദേവന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനോ അല്ല. ഇടതുപക്ഷത്തിന് തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനായിരുന്നു. സര്‍വ്വകലാശാലകളെ സ്വതന്ത്ര ചിന്തയുടെ വേദിയാക്കുന്നതിന് പകരം സ്വന്തക്കാരെ തിരുകി കയറ്റി പാര്‍ട്ടി സ്ഥാപനങ്ങളാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും വി.മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
















