പാലക്കാട്: കല്‍പാത്തി രഥോത്സവത്തിന് അനുമതി നിഷേധിച്ച ജില്ലാഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കൊവിഡ് പ്രതിസന്ധി നീങ്ങുന്നതോടെ രഥസംഗമത്തിന് പ്രതീക്ഷയോടെ കാത്തിരുന്ന ഭക്തര്‍ക്കെതിരെയുള്ളതാണ് നിലപാടെന്നാണ് ആക്ഷേപം.
സാമൂഹിക അകലം പാലിച്ച് ക്ഷേത്രങ്ങള്‍ക്ക് അകത്ത് 100 പേരെയും ഗ്രാമവീഥികളില്‍ 200 പേരെയും പങ്കെടുപ്പിച്ച് മാത്രമേ രഥോത്സവം നടത്താവൂ എന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. അന്നദാനത്തിനടക്കം നിരോധനമുണ്ട്. ഭക്തജനങ്ങളെ നിയന്ത്രിക്കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ക്കായിരിക്കുമെന്നും ഉത്തരവ് പറയുന്നു. ഉത്സവത്തിന് കൊടിയേറിയ ശേഷമാണ് ഭരണകൂടത്തിന്റെ നിലപാടുമാറ്റം. എട്ടിന് അന്തിമതീരുമാനം ഉണ്ടാകുമെന്ന് പറഞ്ഞെങ്കിലും ഒമ്പതിന് വൈകിട്ടായിരുന്നു ഉത്തരവ്. എട്ടിനായിരുന്നു കൊടിയേറ്റം.
അതിനിടെ തൃശ്ശൂര്‍പൂരം മാതൃകയില്‍ രഥോത്സവത്തിന് പ്രത്യേക അനുമതി നല്‍കണമെന്ന് ബിജെപിയും അനുകൂല തീരുമാനമെടുക്കണമെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡും ആവശ്യപ്പെട്ടു. 14, 15, 16, തീയതികളിലാണ് രഥോത്സവം.
രഥപ്രയാണവും ദേവരഥ സംഗമവും ഒഴിവാക്കി ചടങ്ങുകളായി നടത്തണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ്. ഉത്സവത്തിലെ കമനീയമായ ചടങ്ങാണ് മൂന്നാംദിവസത്തെ ദേവരഥ സംഗമം. സംഗമത്തില്‍ പങ്കെടുക്കാന്‍ വിവിധ ജില്ലകളില്‍നിന്നും തമിഴ്നാട്ടില്‍നിന്നുമായി ആയിരക്കണക്കിന് ഭക്തജനങ്ങളാണ് എത്തിച്ചേരുക. രഥപ്രയാണം ഒഴിവാക്കിയുള്ള കല്‍പാത്തി രഥോത്സവം ചിന്തിക്കാന്‍പോലും ഭക്തര്‍ക്കാവില്ല.
രഥപ്രയാണ അനുമതിക്ക് സര്‍ക്കാര്‍ അനുകൂല തീരുമാനം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.ആര്‍. മുരളി പറഞ്ഞു. വിശ്വാസികളെ കബളിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും തൃശ്ശൂര്‍പൂര മാതൃകയില്‍ ഉത്സവത്തിന് പ്രത്യേക അനുമതി നല്‍കണമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് കെ.എം. ഹരിദാസ് ആവശ്യപ്പെട്ടു.
















