മട്ടാഞ്ചേരി: കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ലക്ഷദ്വീപിനെ കടല്‍ കവരുന്നതായി ഗവേഷണ റിപ്പോര്‍ട്ട്. ദ്വീപ് സമൂഹത്തിലെ പ്രധാന ദ്വീപുകളില്‍ കടല്‍കയറ്റം പ്രകടമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഓരോ വര്‍ഷവും 0.4 മില്ലിമീറ്റര്‍ മുതല്‍ 0.9 മില്ലിമീറ്റര്‍ വരെ കടല്‍ ജലനിരപ്പുയരുകയാണ്. ജനവാസമുള്ള 10 ദ്വീപുകളില്‍ ആറു ദ്വീപുകളിലും തീരങ്ങള്‍ നഷ്ടപ്പെടുകയാണ്. കടല്‍കയറ്റം അഗത്തി വിമാനത്താവളത്തിനും ഭീഷണിയായേക്കാം.
ഗോരഖ്പുര്‍ ഐഐടിയിലെ ആര്‍ക്കിടെക്ച്ചര്‍ റീജണല്‍ പ്ലാനിങ് വകുപ്പും ഓഷ്യന്‍ എന്‍ജിനിയറിങ് നേവല്‍ ആര്‍ക്കിടക്ച്ചര്‍ വകുപ്പും ചേര്‍ന്നുള്ള സംഘമാണ് പഠനം നടത്തിയത്. ചെറുകിട തുറമുഖങ്ങളായ ചെത്ലത്, അമിനി ദ്വീപുകള്‍ക്കാണ് തീരഭൂമി ഏറെ നഷ്ടപ്പെട്ടതെന്നാണ് പഠനത്തില്‍ വ്യക്തമായിരിക്കുന്നത്.
അമിനി ദ്വീപിന് 60-70 ശതമാനവും ചെത്ലതിന് 80 ശതമാനവും വരെ തീരമാണ് നഷ്ടപ്പെട്ടത്. മിനിക്കോയ്, കവരത്തി ദ്വീപുകള്‍ക്ക് 60 ശതമാനം വരെ തീരദേശ ഭൂമി നഷ്ടമുണ്ടായിട്ടുണ്ടെന്നും പഠനസംഘം വ്യക്തമാക്കി. ഐഷ ജെനറ്റ്, ആതിര കൃഷ്ണന്, ഷെകത്ത് കുമാര്‍ പോള്‍, പ്രസാദ് കെ.ഭാസ്ക്കരന്‍ എന്നിവരാണ് പഠനം നടത്തിയത്. ആദ്യമായാണ് ദ്വീപില്‍ കാലാവസ്ഥാ വ്യതിയാന അനുബന്ധ കടല്കയറ്റത്തെക്കുറിച്ച് പഠനം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: