കോഴിക്കോട്: ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് വൈദ്യുത തൂണില്‍ നിന്ന് ചാര്‍ജ് ചെയ്യാവുന്ന സംവിധാനം, പോള്‍ മൗണ്ടട് ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ കോഴിക്കോട്ട് തുടങ്ങി. സംസ്ഥാനവ്യപകമായി നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം വൈദ്യതി വകുപ്പ് മന്ത്രി കെ. കൃഷ്ണന് കുട്ടി നിര്‍വ്വഹിച്ചു.
കെഎസ്ഇബിയുടെ വൈദ്യുതി തൂണില്‍ നിന്ന് ചാര്‍ജ് ചെയ്യാനുള്ള നൂതന പദ്ധതി കോഴിക്കോട്ട് പത്തിടത്താണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. സരോവരം ബയോ പാര്‍ക്കിനു സമീപം, എരഞ്ഞിപ്പാലം, വാണിജ്യനികുതി ഓഫീസ് പരിസരം, ചെറൂട്ടി നഗര്‍ ജംഗ്ഷന്, മുത്തപ്പന്‍കാവ്, മൂന്നാലിങ്കലിനു സമീപം, ശാസ്ത്രീ നഗര്‍, വെള്ളയില്‍ ഹാര്‍ബര്‍ പ്രവേശനകവാടം, കസ്റ്റംസ് ക്വാര്‍ട്ടേഴ്സ് പരിസരം, മേയര്‍ ഭവന് പരിസരം എന്നിവിടങ്ങളിലാണ് ചാര്‍ജിങ് പോയിന്റുകള്‍ ഒരുക്കിയത്.
വൈദ്യുതി തൂണില്‍ ചാര്‍ജിങ് പോയിന്റ് ഉണ്ടാകും. മൊബൈല്‍ ആപ്പ് വഴി പണം ഇടപാട് നടത്താന്‍ പറ്റുന്ന രീതിയിലാണ് സൗകര്യം. ചാര്‍ജ് മോഡ് എന്ന് മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ ഏറ്റവും അടുത്തുള്ള തിരക്കില്ലാത്ത ചാര്‍ജിംഗ് പോയിന്റ്എവിടെയാണെന്ന് മനസ്സിലാക്കാനും എത്ര യൂണിറ്റ് വേണമെന്ന് രേഖപ്പെടുത്താനും സാധിക്കും.
ഏറ്റവും കുറഞ്ഞ പ്രീപെയ്ഡ് വാലറ്റ് നിരക്ക് 100 രൂപയാണ്. ഒരു തവണ ഫുള്‍ ചാര്‍ജ് ചെയ്യുമ്പോള്‍ 70 രൂപ മൊബൈല്‍ ഫോണ്‍ വഴി അടയ്ക്കാം. സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ചാര്‍ജ് മോഡുമായി ചേര്‍ന്നാണ് കെഎസ്ഇബി പദ്ധതി നടപ്പിലാക്കുന്നത്. വാഹനം ഫുള്‍ ചാര്‍ജ് ചെയ്താല്‍ 130 കിലോമീറ്റര്‍ ഓടാനാകും. ഏതാണ്ട് നാല് മണിക്കൂര്‍ സമയം വേണം ഇത്തരത്തില്‍ ചാര്‍ജ് കയറാന്‍.
കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയറില്‍ ആദ്യ ചാര്‍ജിംഗ് സ്റ്റേഷന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എ അധ്യക്ഷനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: