ന്യൂദൽഹി: അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ നടന്ന കാണിക്ക മോഷണം വിഷയമാക്കി പാർലമെന്റിൽ ചർച്ചയോ ശ്രദ്ധ ക്ഷണിക്കലോ നടത്തുന്നതിനു പകരം മന്ദിരത്തിനു പുറത്തുനടത്തിയ ‘നാടക’വും പ്രതിപക്ഷത്തിന് പ്രഹരമാകുന്നു. ഇന്ന് കാലത്ത് സഭചേരുന്നതിനു മുമ്പ് ‘മകരദ്വാര’ത്തിലായിരുന്നു നാടകവേദി. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ പടിഞ്ഞാറേ വാതിലാണ് മകരദ്വാരം.
പപ്പുയാദവ് എന്ന ഒരിക്കൽ കുപ്രസിദ്ധനായിരുന്ന സ്വതന്ത്ര എംപി (രഞ്ജൻ യാവദ്) പൂജാരിയായി മേൽനോട്ടം വഹിക്കുന്ന ‘പ്രതീകാത്മക രാമക്ഷേത്ര’ത്തിൽ പ്രതിപക്ഷ എംപിമാർ കാണിക്ക അർപ്പിച്ചു. ആ കാണിക്ക എടുത്തുകൊണ്ട് ഓടിയ പപ്പുയാദവിനെ അയോദ്ധ്യയിൽനിന്നുള്ള സമാജ്‌വാദി പാർട്ടി അവധേഷ് പ്രസാദ് കോളറിൽ പിടിച്ചുനിർത്തുന്നു, കാണിക്കക്കൊള്ളക്കാരെ അറസ്റ്റ് ചെയ്യുക, അധികാരികളെ പുറത്താക്കുക; ഇതാണ് ബിജെപിയുടെ മനസ്ഥിതി’ എന്ന മുദ്രാവാക്യം മുഴക്കുകയായിരുന്നു.
‘പ്രതീകാത്മക രാമക്ഷേത്ര’ത്തിൽ കാണിക്കയിടാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുണ്ടായിരുന്നു. ചെരിപ്പ് ധരിച്ച് പാന്റസും ടീ ഷർട്ടുമിട്ടായിരുന്നു പ്രതീകകാത്മക ക്ഷേത്രത്തിലും രാഹുൽ എത്തിയത്.
ബിജെപി എംപി: അരുൺ ഗോവിൽ (രാമായണം ടിവി സീരിയിലിലെ ശ്രീരാമൻ) പ്രതിപക്ഷത്തിന്റെ നടപടിയെ വിമർശിച്ചു. ഈ വിഷയം ബന്ധപ്പെട്ട സമിതികളിലാണ് ഉന്നയിക്കേണ്ടതെന്ന് അരുൺ ഗോവിൽ പറഞ്ഞു. ഈ വിഷയത്തിൽ സർക്കാർ നടപടി എടുത്തുകൊണ്ടിരിക്കുകയാണ്. അതിന്റെ സമാപ്തി എന്താണെന്നറിയാൻ കാത്തിരിക്കുകയാണ് വേണ്ടത്,’ അദ്ദേഹം പറഞ്ഞു. സമാജ്‌വാദി പാർട്ടി രാമക്ഷേത്ര നിർമ്മാണ കാലം മുതൽ ഈ പണികളൊക്കെയാണ് ചെയ്യുന്നതെന്ന് ബിജെപി എംപി: സുധാംശു ത്രിവേദി പറഞ്ഞു.
എന്നാൽ, പവിത്രമായി ജനകോടികൾ വിശ്വാസ കേന്ദ്രമായി കരുതുന്ന ശ്രീരാമനേയും രാമക്ഷേത്രത്തേയും അപകീർത്തിപ്പെടുന്നതായെന്നാണ് പ്രതിപക്ഷത്തിനെതിരേയുള്ള പുതിയ ആക്ഷേപം. പ്രതീകാത്മകമായി രാമക്ഷേത്രം പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കുന്നു, അവിടെ ഭക്തനായി രാഹുൽ ഗാന്ധിതന്നെ എത്തുന്നു, ചെരിപ്പിട്ട് അവിടെ പ്രവേശിക്കുന്നു, അവിടെ പൂജാരിയെ മോഷ്ടാവായി അവതരിപ്പിക്കുന്നു, ശ്രീരാമന്റെ പേരിൽ രാഷ്‌ട്രീയ മുദ്രാവാക്യം വിളിക്കുന്നു, എല്ലാം പ്രതിപക്ഷത്തിനെ കൂടുതൽ അപകടത്തിലാക്കിയെന്നാണ് വിലയിരുത്തപ്പെടുന്നത്.











