ദാരിദ്ര്യം ഒരു ജീവിതാവസ്ഥയാണ്. അത് അനുഭവിക്കുന്നവനെ അതിന്റെ കാഠിന്യം മനസ്സിലാകൂ. ജാതി വ്യവസ്ഥയും ഉച്ചനീചത്വങ്ങളും നിലനിന്നിരുന്ന കാലത്ത് ജാതി, ദാരിദ്ര്യത്തിലേക്ക് നയിക്കുന്ന ഘടകങ്ങളിലൊന്നായിരുന്നു. എന്നാല്‍ സ്വാതന്ത്ര്യം ലഭിച്ച് ഏഴു പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ജാതി ദാരിദ്ര്യത്തിനു കാരണമായി നിലകൊള്ളുന്നുവെങ്കില്‍ അതിന്റെ ഉത്തരവാദികള്‍ രാജ്യം ഭരിച്ച ജനാധിപത്യ സര്‍ക്കാരുകളാണെന്ന് പറയാതിരിക്കാന്‍ കഴിയില്ല.
1947 ല്‍ സ്വതന്ത്ര ഭാരതത്തിന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റ നെഹ്‌റു 1964 ല്‍ അന്തരിക്കുന്നതുവരെ അധികാരത്തില്‍ തുടര്‍ന്നു. എന്നാല്‍ ദാരിദ്ര്യ നിര്‍മാര്‍ജ്ജന രംഗത്ത് അദ്ദേഹത്തിന്റെ സര്‍ക്കാരിന് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അതുകൊണ്ടാണല്ലോ അദ്ദേഹത്തിന്റെ മകള്‍ ഇന്ദിരാ ഗാന്ധി 1971 ല്‍ ‘ഗരീബി ഹഠാവോ’ (ദാരിദ്ര്യം ഇല്ലാതാക്കുക) എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഗ്രാമീണരുടെ ജീവിത നിലവാരമുയര്‍ത്തിക്കൊണ്ടു മാത്രമേ ദാരിദ്ര്യം ഇല്ലാതാക്കാന്‍ കഴിയൂയെന്നും അതിനാവശ്യമായത് പരിപാടികളും പദ്ധതികളുമാണെന്ന് തിരിച്ചറിഞ്ഞ് നടപ്പിലാക്കാന്‍ മുന്‍കൈ എടുത്തത് എ.ബി. വാജ്‌പേയ് പ്രധാനമന്ത്രിയായി അധികാരമേറ്റപ്പോഴാണ്. പി.വി. നരസിംഹറാവുവിന്റെ സര്‍ക്കാര്‍ തുടങ്ങിവച്ച ഉദാരവത്കരണ പരിപാടികള്‍ ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് ഒട്ടേറെ മൗലികമായ മാറ്റങ്ങള്‍ വരുത്തി. 2004 ല്‍ മന്‍മോഹന്‍ സിങ് അധികാരമേറ്റെങ്കിലും സര്‍ക്കാരിന്റെ നിയന്ത്രണം സോണിയാ ഗാന്ധിയിലായിരുന്നു.
പ്രധാനമന്ത്രിയാകാന്‍ കഴിയാതെ പോയതിലുള്ള ഇച്ഛാഭംഗവുമായി നമ്പര്‍ 10 സഫ്ദര്‍ ജംഗിലിരുന്ന് സോണിയ രാജ്യം ഭരിച്ചു. സര്‍ക്കാര്‍ സ്വജനപക്ഷപാതത്തിലും കെടുകാര്യസ്ഥതയിലും ഒന്നാം സ്ഥാനം നിലനിര്‍ത്തി. ന്യൂനപക്ഷങ്ങളുടെ ജീവിത നിലവാരമുയര്‍ത്താന്‍ സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രത്യേക താല്‍പ്പര്യമെടുത്ത് സോണിയ നടപ്പാക്കി. എന്നാല്‍ ആ താല്‍പര്യം മുന്നാക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്കും സംവരണാനുകൂല്യങ്ങള്‍ നല്‍കണമെന്ന് ശുപാര്‍ശ ചെയ്യുന്ന മേജര്‍ ജനറല്‍ എസ്.ആര്‍. സിന്‍ഹു റിപ്പോര്‍ട്ട് പരിഗണിക്കുന്നതില്‍ കാണിച്ചില്ല. മുന്നാക്ക സമുദായങ്ങളില്‍പ്പെട്ട ദരിദ്രരുടെ ദയനീയ ജീവിത സാഹചര്യം കൃത്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ എസ്.ആര്‍. സിന്‍ഹു ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാല്‍ അത് മന്‍മോഹന്‍ സര്‍ക്കാരിന്റെ പരിഗണനയില്‍ വരുന്ന വിഷയമായിരുന്നില്ല.
ദാരിദ്ര്യത്തിനു ജാതിയില്ലെന്ന സത്യം അംഗീകരിക്കാന്‍ ആദ്യമായി ധൈര്യം കാണിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. സംവരണത്തിന്റെ ആനുകൂല്യങ്ങളില്ലാത്ത മുഴുവന്‍ സമുദായങ്ങളിലേയും പാവപ്പെട്ടവര്‍ക്ക് 10 ശതമാനം സംവരണം സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അനുവദിക്കാന്‍ മോദി സര്‍ക്കാര്‍ ഭരണഘടന ഭേദഗതി ചെയ്തു. കോടിക്കണക്കിന് ദരിദ്രര്‍ക്ക് തുല്യതയും സാമൂഹ്യനീതിയും ഉറപ്പാക്കാന്‍ ഈ ഭരണഘടനാ ഭേദഗതിയിലൂടെ കഴിഞ്ഞുവെന്ന യാഥാര്‍ത്ഥ്യം നിഷേധിക്കാന്‍ കഴിയില്ല.
ജാതിമത സമവാക്യങ്ങള്‍ ഭരണാധികാരികളെ തീരുമാനിക്കുന്ന കേരളത്തില്‍ 1967 മുതല്‍ കേരള രാഷ്‌ട്രീയം നിയന്ത്രിക്കുന്നത് മലപ്പുറം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മുസ്ലിം ലീഗും കോട്ടയം കോട്ടയാക്കി മാറ്റിയ കേരളാ കോണ്‍ഗ്രസ്സുമാണ്. ഇന്നും ഇരുപാര്‍ട്ടികളുടേയും ആധിപത്യം തുടരുകയാണ്. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള യുഡിഎഫും സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫും ഈ വര്‍ഗീയ കക്ഷികളുടെ താല്‍പ്പര്യത്തിനനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
1957 ല്‍ ഐക്യകേരളത്തില്‍ ഇന്ത്യയിലാദ്യമായി ബാലറ്റിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തി. അന്ന് ലീഗിന്റെ അംഗസംഖ്യ എട്ടായിരുന്നു. എന്നാല്‍ 1967 ല്‍ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സപ്തകക്ഷി മുന്നണിയില്‍ അംഗമായതോടെ ലീഗിന്റെ സീറ്റ് 14 ആയി ഉയര്‍ന്നു. പിന്നീട് മുസ്ലിം ലീഗിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇന്ന് കേരള രാഷ്‌ട്രീയത്തിന്റെ ഗതി നിയന്ത്രിക്കുന്നത് ലീഗാണ്. ലീഗിനു കൈവന്ന രാഷ്‌ട്രീയ മാന്യതയും സാമ്പത്തിക രംഗത്തും അധികാര മേഖലകളിലും ലീഗ് നേതാക്കന്മാരുടെ വളര്‍ച്ചയും സ്വാധീനവുമാണ് വെല്‍ഫെയര്‍ പാര്‍ട്ടി, പിഡിപി, എസ്ഡിപിഐ തുടങ്ങിയ പാര്‍ട്ടികളുടെ ജനനത്തിനും വളര്‍ച്ചയ്‌ക്കും വഴിതെളിച്ചത്.
1964 ല്‍ രൂപംകൊണ്ട കേരളാ കോണ്‍ഗ്രസ്സാകട്ടെ ”വളരും തോറും പിളരുകയും പിളരും തോറും വളരുകയും” ചെയ്തു. ഓരോ പിളര്‍പ്പും പാര്‍ട്ടിക്ക് ഓരോ മന്ത്രിയേയും പല കോര്‍പ്പറേഷനുകളും സമ്മാനിച്ചു. ധനമന്ത്രിയായിരുന്ന കെ.എം.മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കാതെ അപമാനിച്ചവര്‍ ചുവന്ന പരവതാനി വിരിച്ചാണ് അദ്ദേഹത്തിന്റെ മകനെ എകെജി സെന്ററിലേക്ക് സ്വാഗതം ചെയ്തത്. ഇപ്പോള്‍ എല്‍ഡിഎഫില്‍ നാലു കേരളാ കോണ്‍ഗ്രസ്സുകളുമുണ്ട്. എന്താണ് ഈ പാര്‍ട്ടികളുടെ ലക്ഷ്യവും നയങ്ങളെന്നും ആരും ചോദിക്കുന്നില്ല. ”ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം” എന്നത് ആപ്ത വാക്യമായി സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ വര്‍ഗീയ പാര്‍ട്ടികള്‍ക്ക് അഭയവും ആശ്രയവും പ്രോത്സാഹനവും നല്‍കുന്ന ഇടതുപക്ഷവും വലതുപക്ഷവും അക്ഷന്ത്യവ്യമായ അപരാധമാണ് കേരളത്തോട് കാണിക്കുന്നത്.
വര്‍ഗീയമായി ധ്രുവീകരിക്കപ്പെട്ട കേരള സമൂഹത്തില്‍ മൗലികമായ മാറ്റങ്ങള്‍ ഉണ്ടായാല്‍ മാത്രമേ ആധുനിക യുഗത്തിനനുയോജ്യമായ മാറ്റങ്ങള്‍ കേരളത്തിലുണ്ടാകൂ. അതിനു യോജ്യമായ രാഷ്‌ട്രീയ സംവിധാനവും വികസന സംസ്‌കാരവും ഉണ്ടാകേണ്ടിയിരിക്കുന്നു.
നിരവധി സാമൂഹിക രാഷ്‌ട്രീയ സാമ്പത്തിക മാറ്റങ്ങളിലൂടെ കടന്നുപോയ കേരള സമൂഹം ഇന്ന് അര്‍ഹിക്കുന്ന വളര്‍ച്ചയും വികസനവും നേടിയിട്ടുണ്ടോയെന്ന് ആത്മപരിശോധന നടത്തേണ്ട സമയമായി. അന്തസ്സായി ജീവിക്കാനും ആത്മാഭിമാനത്തോടെ അവകാശങ്ങള്‍ നിലനിര്‍ത്താനും എല്ലാവര്‍ക്കും അര്‍ഹതയുണ്ടെന്ന വസ്തുത ഇടതു വലതു മുന്നണികള്‍ മറന്നുപോയിരിക്കുന്നു. അതുകൊണ്ടുതന്നെ മതത്തിന്റെ പേരില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ജനത ഒരു പുതിയ സമരമുഖം തുറക്കേണ്ടതായിട്ടുണ്ട്.
വി. വേണുഗോപാല്‍
(ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി അധ്യക്ഷന്‍)
















