ആലപ്പുഴ: പാര്‍ട്ടിയ്ക്ക് വേണ്ടി പണിയെടുത്തത് വ്യര്‍ത്ഥമായെന്ന പരോക്ഷ പ്രതികരണവുമായി മുതിര്‍ന്ന സിപിഎം നേതാവ് ജി. സുധാകരന്റെ കവിത ചര്‍ച്ചയാകുന്നു. ഒരു പ്രമുഖ പ്രസിദ്ധീകരണത്തിലാണ് നേട്ടവും കോട്ടവും എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച കവിതയാണ് വിവാദമാകുന്നത്. സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് വെട്ടിനിരത്തപ്പെട്ട സുധാകരനെ ഒരു വിഭാഗം സംഘടിതമായി വേട്ടയാടുകയാണ്. അമ്പലപ്പുഴയിലെ പാര്‍ട്ടി നിയോഗിച്ച സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കുറ്റവിചാരണ നേരിടുന്നതിനിടെയാണ് കവിത ചര്‍ച്ചയാകുന്നത്. പാര്‍ട്ടിയില്‍ നിന്നും തനിക്കേറ്റ ദുഖങ്ങളാണ് കവിതയ്ക്ക് വിഷയമെന്നാണ് വ്യാഖ്യാനം.
‘ഒരു തരത്തിലും നന്ദി കിട്ടാത്തൊരാ
പണികളൊക്കെ നടത്തി ഞാനെന്റെയി മഹിത ജീവിതം
സാമൂഹ്യമായെന്നു പറയും സ്നേഹിതര്‍ സത്യമതെങ്കിലും
വഴുതി മാറും മഹാനിമിഷങ്ങളില്‍ മഹിത സ്വപ്നങ്ങള്‍ മാഞ്ഞു
മറഞ്ഞുപോയ് അവകളൊന്നുമേ തിരികെ വരാനില്ല
പുതിയ രൂപത്തില്‍ വന്നാല്‍ വന്നെന്നുമാം’.
പാര്‍ട്ടിയ്ക്കുവേണ്ടി അക്ഷീണം പണിയെടുത്ത തന്നെ പാര്‍ട്ടിയ്ക്കുള്ളിലെ നവാഗതര്‍ വളഞ്ഞിട്ട് ആക്രമിക്കുന്നതിന്റെ രോഷവും വേദനയും സുധാകരന് മറച്ചുവെയ്ക്കുന്നില്ല. ഇനിയൊരു ജന്മത്തില് വിശ്വാസമില്ലെങ്കിലും ജന്മമുണ്ടെങ്കില് ഇനി പൊതുരംഗത്തില്ലെന്ന് സുധാകരന് തറപ്പിച്ച് പറയുന്നു. താന്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തെന്നും കഴിവുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് സ്നേഹിതര്‍ പറയുന്നുവെന്നും കവിതയുടെ അവസാനഭാഗത്ത് കവി ചൂണ്ടിക്കാട്ടുന്നു. വിവാദങ്ങള്‍ക്കിടയിലും തന്നെ അനുകൂലിച്ച് നില്ക്കുന്ന പ്രവര്‍ത്തകരെ സ്നേഹിതര്‍ എന്ന് സംബോധനയാണ് സുധാകരന് കവിതയില്‍ കോറിയിടുന്നത്.
ഇനി ഒരു ജന്മമുണ്ടോ; ജന്മാന്തരങ്ങളില്‍ പ്രണയപൂര്‍വ്വം പ്രതീക്ഷയില്‍
അല്ല ഞാന്‍ മനുജപര്‍വ്വം കഴിഞ്ഞിനി ശേഷിപ്പു
ചരിത വീഥിതന്‍ നേട്ടവും കോട്ടവും
അതിലൊരാശങ്ക വേണ്ടെന്നു സ്നേഹിതര്‍
കഴിവതൊക്കെയും ചെയ്തെന്നു സ്നേഹിതര്‍
ഇനി നടക്കട്ടെ ഈ വഴി ആകാംക്ഷാ ഭരിതരായ
നവാഗതര്‍ അക്ഷീണ മനസ്സുമായി നവപഥവീഥിയില്‍.
എന്നാണ് കവിതയുടെ അവസാന വരികള്‍.
പുതിയ തലമുറയെ ക്ഷണിക്കുന്ന കവിതയാണെന്നും ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും കവിത നവാഗതര്‍ക്ക് സമര്‍പ്പിച്ചു കൊണ്ട് കലാകൗമുദിയില്‍ പ്രസിദ്ധീകരിക്കപ്പെട്ട കവിതയുടെ ചിത്രവും അദ്ദേഹം ഫേസ് ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. പാര്‍ട്ടി സമ്മേളനങ്ങള്‍ അടുത്തു നില്‍ക്കേ ഇപ്പോള്‍ ഈ കവിത പാര്‍ട്ടി നേതൃത്വം എങ്ങിനെ വിലയിരുത്തുമെന്ന് കണ്ടറിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: