മലപ്പുറം: വിവാദങ്ങള്‍ക്കിടയില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ തുറന്നപോരിന് കെപിഎ മജീദ് വിഭാഗം. കഴിഞ്ഞ ദിവസം ചേര്‍ന്ന ലീഗ് യോഗത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് എതിര്‍ പക്ഷം ഉന്നയിച്ചത്. യോഗത്തില്‍ കുഞ്ഞാലിക്കുട്ടി ഒറ്റപ്പെട്ടു. യോഗത്തില്‍ പിഎംഎ സലാം ഒഴികെ ആരും തന്നെ കുഞ്ഞാലിക്കുട്ടിയ്‌ക്ക് അനുകൂലമായി സംസാരിക്കാന്‍ മുന്നോട്ടുവന്നില്ല.
താന്‍ എംഎല്‍എ സ്ഥാനം രാജിവെയ്‌ക്കുമെന്ന് കുഞ്ഞാലിക്കുട്ടി യോഗത്തില്‍ പറഞ്ഞു. പാര്‍ട്ടി ഭാരവാഹിത്തം അടക്കം രാജിവെയ്‌ക്കുമെന്നും അദേഹം ഭീഷണി മുഴക്കിയെന്നുമാണ് ലഭിക്കുന്ന വിവരം.
ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം പ്രശ്നങ്ങള്‍ പാര്‍ട്ടിയിലെ ആഭ്യന്തര കാര്യമെന്ന് വിലയിരുത്തിയാണ് പാര്‍ട്ടിക്കുള്ളില്‍ ഒതുക്കിയത്.’ചായക്കോപ്പയിലെ കൊടുങ്കാറ്റ്’ എന്ന് യോഗത്തിനു മുമ്പേ, പി.കെ. കുഞ്ഞാലിക്കുട്ടിപക്ഷം നടത്തിയ പ്രചാരണം പോലെതന്നെയായി കാര്യങ്ങള്‍. പാണക്കാട് കുടുംബാംഗത്തിനെതിരേ പാര്‍ട്ടി നടപടിയില്ല.
പാര്‍ട്ടി അധ്യക്ഷന്‍ ഹൈദരലി തങ്ങളുടെ മകന്‍ മുഈന്‍ അലി ചെയ്തത് തെറ്റാണെന്ന് വിലയിരുത്തി. എന്നാല്‍ നടപടി തങ്ങള്‍ തീരുമാനിക്കട്ടെ എന്ന് തീരുമാനിച്ചു. പക്ഷേ, മുഈനെ പരസ്യമായി അധിക്ഷേപിച്ച റാഫി പുതിയകടവിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു.
മുസ്ലിം ലീഗിനെ തകര്‍ക്കാനുള്ള അജണ്ടയുമായി ഇറങ്ങിയിരിക്കുന്ന ചിലരുടെ താല്‍പ്പര്യങ്ങളാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ഒന്നിച്ച് നിന്നില്ലെങ്കില്‍ സംഘടനയ്‌ക്കും സമുദായത്തിനും നഷ്ടം സംഭവിക്കുമെന്നുമാണ് കുഞ്ഞാലിക്കുട്ടിപക്ഷത്തിന്റെ വിശദീകരണം. നടപടികള്‍ വേണ്ടിവന്നാല്‍ ഇരുപക്ഷത്തും എന്ന വാദങ്ങള്‍ വന്നതോടെ പാണക്കാട് കുടുംബത്തിലെ ഏതംഗത്തിനെതിരേയുള്ള നടപടിയും തങ്ങള്‍ക്കെതിരേയുള്ളതുതന്നെ എന്ന വാദവും ഉയര്‍ന്നു. അതോടെയാണ് കടുത്ത നടപടികള്‍ ഉപേക്ഷിച്ച് യോഗം പിരിഞ്ഞത്.
ചന്ദ്രിക പത്രത്തിന്റെ പേരില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസും ഇ ഡിയുടെ അന്വേഷണവും മറ്റും മലപ്പുറം ലീഗ് ഹൗസില്‍ ചേര്‍ന്ന ഉന്നതാധികാര സമിതി ചര്‍ച്ച ചെയ്തു. ഇക്കാര്യത്തില്‍ മുന്‍ നിശ്ചയിച്ച പോലെ പാര്‍ട്ടി കൈകാര്യം ചെയ്യുക എന്ന തീരുമാനം ആവര്‍ത്തിച്ചു.
















