ശാസ്താംകോട്ട: ആരോഗ്യ വകുപ്പിന്റെ അനാസ്ഥയില്‍ കുന്നത്തൂരില്‍ ഒരു കൊവിഡ് മരണം കൂടി. ശൂരനാട് വടക്ക് പടിഞ്ഞാറ്റം മുറി ബിനു ഭവനത്തില്‍ കൃഷ്ണന്‍ (64) ആണ് കഴിഞ്ഞ ദിവസം ചികിത്സ കിട്ടാതെ മരിച്ചത്. കൊവിഡ് ബാധിതനായി രോഗം മൂര്‍ച്ഛിച്ച കൃഷ്ണനെ തിങ്കളാഴ്ച വൈകിട്ടാണ് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ആശുപത്രി അധികൃതര്‍ കൃഷ്ണന് ചികിത്സ നിഷേധിച്ച് മടക്കി അയച്ചു. ഹൃദ്‌രോഗിയായ കൃഷ്ണനെ വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന ആവശ്യം ആശുപത്രി അധികൃതര്‍ ചെവിക്കൊണ്ടില്ലായെന്നാണ് ഉയരുന്ന ആരോപണം. തുടര്‍ന്ന് ഇദ്ദേഹത്തെ ശൂരനാട്ടെ കൊവിഡ് പരിചരണ കേന്ദ്രത്തിലേക്ക് അയയ്‌ക്കുകയായിരുന്നു. അവിടെ എത്തിച്ച കൃഷ്ണന്‍ രാത്രിയോടെ കുഴഞ്ഞുവീണ് മരിച്ചു.
കഴിഞ്ഞ ഞായറാഴ്ചയാണ് കൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന കൃഷണന് രാത്രിയോടെ അസ്വസ്ഥതകളും ശ്വാസം മുട്ടലും ഉണ്ടായി. ഇതേ തുടര്‍ന്നാണ് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. സ്ഥിതി കൂടുതല്‍ വഷളായപ്പോള്‍ താലൂക്ക് ആശുപത്രിയില്‍ വെന്റിലേറ്റര്‍ സൗകര്യമുള്ള കിടക്കയിലെല്ലാം രോഗികളായതിനാല്‍ കൃഷ്ണനെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്കോ മറ്റ് കൊവിഡ് ചികിത്സാ സൗകര്യമുള്ള മറ്റ് ആശുപത്രികളിലോ എത്തിക്കണമെന്ന് വീട്ടുകാര്‍ പലതവണ അഭ്യര്‍ത്ഥിച്ചതായി പറയുന്നു. എന്നാല്‍ ആശുപത്രി അധികൃതര്‍ അദ്ദേഹത്തെ ശൂരനാട്ടെ കോവിഡ് പരിചരണ കേന്ദ്രത്തിലേക്ക് പറഞ്ഞയയ്‌ക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
ഒരു വര്‍ഷം മുന്‍പാണ് കൃഷ്ണന് ഹൃദ് രോഗം ഉണ്ടായതും ശസ്ത്രക്രിയക്ക് വിധേയനാക്കിയതും. ഇക്കാര്യങ്ങള്‍ വീട്ടുകാര്‍ ആശുപത്രി അധികൃതരെ അറിയിച്ചങ്കിലും താലൂക്കാശുപത്രിയില്‍ നിന്നും നിരുത്തരവാദപരമായ സമീപനമാണ് ഉണ്ടായതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ആരോഗ്യ മന്ത്രിക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും കൃഷ്ണന്റെ ബന്ധുക്കള്‍ പരാതി നല്‍കി. ഭാര്യ: ശാന്ത. മക്കള്‍: ബിനു, സിനി. മരുമകള്‍: സൂര്യ. കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ തുരുത്തിയില്‍ വീട്ടില്‍ രാജേന്ദ്രന്‍ (53) കൃത്യമായ ചികിത്സ കിട്ടാതെ മരിച്ചെന്ന ആരോപണത്തിനിടെയാണ് അടുത്ത മരണവും സംഭവിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: