എസ് ബി. പണിക്കര്‍
ആരുംതോഴീ, ഉലകില്‍ മറയു –
ന്നില്ല; മാംസം വെടിഞ്ഞാല്‍
തീരുന്നില്ലീ പ്രണയ ജടിലം
ദേഹിതന്‍ ദേഹബന്ധം;
പോരും ഖേദം; പ്രിയസഖി,
ചിരംവാഴ്ക മാഴ്കാതെ
വീണ്ടുംചേരും നാം കേള്‍;
വിരതഗതി-
യായില്ല സംസാരചക്രം
കുമാരനാശാന്റെ ലീല എന്ന ഖണ്ഡകാവ്യത്തിലേതാണ് ഇവിടെ കൊടുത്തിരിക്കുന്ന ശ്ലോകം. ലീലയും മദനനുമാണ് ഇവിടെ കഥാപാത്രങ്ങള്‍. ലീല ഇഷ്ടകാമുകനെ അതിരറ്റു സ്‌നേഹിച്ചിരുന്നെങ്കിലും മറ്റൊരാളുടെ ഭാര്യയാകാനായിരുന്നു വിധി നിശ്ചയിച്ചിരുന്നത്. അയാള്‍ അധികം വൈകാതെ മരണമടഞ്ഞു. മദനനാകട്ടെ നിരാശനായി വിന്ധ്യാതടത്തില്‍ അലഞ്ഞു നടന്നു.
അവള്‍ അയാളെ കണ്ടുമുട്ടിയെങ്കിലും അയാള്‍ രേവാ നദിയുടെ ആഴങ്ങളിലേക്ക് കുതിച്ചു. ലീലയും മദനനെ അനുഗമിച്ചു. സഖിയായ മാധവിയെ ലീല ഇപ്രകാരം ആശ്വസിപ്പിക്കുന്നതായി അവള്‍ക്കു തോന്നി.
ആരും ഈ ഭൂമിയില്‍ മറഞ്ഞു പോകുന്നില്ല. സ്‌നേഹബന്ധം മരണത്തോടെ അവസാനിക്കുന്നുമില്ല. സഖീ, ഒരിക്കല്‍ നാം കണ്ടുമുട്ടും. ഈ സംസാരം നിശ്ചലമായിട്ടില്ല.
പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്നവരാണ് പൊതുവേ ഭാരതീയര്‍. ആ വിശ്വാസം അനുസരിച്ചാണ് ഇപ്രകാരം പറയുന്നത്. മുട്ടയായും പുഴുവായും പുഴു പൊട്ടി നൂല്‍പൂമ്പാറ്റയായും ഒട്ടേറെ ജന്മം കഴിഞ്ഞാല്‍ ഒരു പക്ഷേ മനുഷ്യനായിത്തീരാം എന്ന് ആശാന്‍ തന്നെ പാടുന്നു. നമ്മുടെ ഉപനിഷത്തുകളിലും സാഹിത്യത്തിലുമെല്ലാം ഈ സൂചനയുമുണ്ട്. എന്നാല്‍ ഈശ്വരസാക്ഷാത്ക്കാരം ലഭിച്ച ജീവന്മുക്തന്‍ വീണ്ടും ശരീരം ധരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല.
ഈശാവാസ്യത്തിലുണ്ട് ഒരു സൂചന. ജീവന് അതിന്റെ സംസ്‌കാരം അനുസരിച്ചാണ് പുനര്‍ജനി സംഭവിക്കുന്നത്. അതില്ലാക്കാന്‍ ശരീരം ജീവനോടു കൂടിയിരിക്കുമ്പോള്‍ ഈശ്വരനെ അഥവാ ‘ഓം’ എന്നതിനെ സ്മരിക്കണം. ഈശ്വരന്റെ നാമമാണ് ‘ഓം’ അഥവാ പ്രണവം എന്ന് യോഗദര്‍ശനത്തില്‍ പറഞ്ഞിട്ടുണ്ടെന്ന് ഒരു വ്യാഖ്യതാവ്. അന്ത്യസമയത്ത് നാം എന്ത് ചിന്തിക്കുന്നുവോ അതനുസരിച്ചായിരിക്കും നമ്മുടെ അടുത്ത ജന്മം. ജീവിച്ചിരിക്കുമ്പോള്‍ ഈശ്വരസ്മരണ ഇല്ലാത്തവന് അന്ത്യകാലത്ത് ഈ ചിന്ത ഉണ്ടാകുമോ?
കാളിദാസ ശാകുന്തളത്തില്‍ ഏറെ ചര്‍ച്ചയ്‌ക്ക് വിധേയമാക്കാവുന്ന ഒന്നാണ് ‘രമ്യാണിവീക്ഷ്യ’ എന്നാരംഭിക്കുന്ന ശ്ലോകം. രമ്യമായവ കാണുകയും മധുരമായ ശബ്ദങ്ങള്‍ കേള്‍ക്കുകയും ചെയ്യുമ്പോള്‍ സന്തോഷവാനാണെങ്കിലും ഉത്കണ്ഠയുണ്ടാകുന്നു. ഇത് മനസ്സില്‍ അലിഞ്ഞു കിടക്കുന്നതുമാപയ ജനനാന്തര സൗഹൃദം ബോധപൂര്‍വമല്ലാതെ സ്മരിക്കുന്നതു കൊണ്ടാവാം.
ഇഷ്ടജന വിരഹം ഉണ്ടാകുമ്പോള്‍ പ്രിയ ജനങ്ങള്‍ വിലപിക്കുന്നത് സ്വാഭാവികം. മരണത്തോടു കൂടി ജീവിതം അവസാനിക്കുന്നില്ല എന്ന വിശ്വാസം കൊണ്ടേ ആര്‍ക്കും ആശ്വസിക്കാന്‍ കഴിയൂ എന്ന് ജോസഫ് മുണ്ടശ്ശേരിയുടെ, ആശാന്റെ പ്രരോദനം കാവ്യത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ അഭിപ്രായപ്പെടുന്നു.
പുനരി ജനനം പുനരപി മരണം
പുനരപി ജനനീ ജഠരേ ശയനം
എന്ന ശ്രീശങ്കരന്റെ കാവ്യഭാഗം, ഓര്‍ക്കാവുന്നതാണ്. ഭഗവദ്ഗീത രണ്ടാം അധ്യായത്തിലും ഇതു തന്നെ പറയുന്നു. ഉദ്ദാലകന്റെ പുത്രനായ നചികേതസ്സ് എന്ന കുട്ടി യമപുരിയിലെത്തി. മൂന്നു ദിവസം പട്ടിണി കിടന്ന ആ കുട്ടിയോട് അനുകമ്പ തോന്നി അവന് മൂന്നു വരം കൊടുത്തു. എനിക്ക് മരണത്തെ ജയിക്കണം എന്നതായിരുന്നു ഒരാവശ്യം. ഈ സന്ദര്‍ഭത്തെ നിത്യ ചൈതന്യയതി ഇപ്രകാരം നിരീക്ഷിക്കുന്നു: നചികേതസ്സിന്റെ ചോദ്യത്തിന് ഉത്തരമുണ്ടായില്ല. ശാരീരികമായ മരണം ജരയും നരയും പോലെ അനിവാര്യമാണെന്നു കരുതണം. വിളവെടുപ്പു കാലത്ത് കൊയ്‌ത്തു കഴിഞ്ഞ നെല്‍പാടത്തെപ്പോലെ മരണത്തെയും നോക്കിക്കാണണം. ആത്മീയവാദിക്ക് മരണത്തില്‍ ദുഃഖമില്ല.
ഒരാള്‍ യതിയോട് ഇപ്രകാരം ചോദിച്ചു: പരസ്പരം സ്‌നേഹിക്കുകയും ഒന്നിച്ചു ജീവിക്കാന്‍ കഴിയാതെ വരികയും ചെയ്താല്‍ അവര്‍ക്ക് മരണാനന്തരം ഒന്നിച്ച് ജീവിക്കാന്‍ കഴിയുമോ? ഉത്തരം: നാം ജീവിക്കുന്നത് നമ്മുടെ സ്മരണയില്‍ മാത്രം. അന്യരുടെ ഹൃദയത്തില്‍ നാം ജീവിക്കുമ്പോള്‍ നമുക്ക് അമരത്വം കിട്ടുന്നു എന്ന് ഫ്രോയിഡ് പറയുന്നു.
സ്വജനനാശം കൊണ്ടു വില
പിക്കുന്നവര്‍ക്ക് തീര്‍ച്ചയായും
പുനര്‍ജന്മ വിശ്വാസം ആശ്വാസം നല്‍കുന്നു. അതൊരു ജീവനൗഷധം തന്നെയാണ്.
















