തൃശൂർ: പൂരം നടത്തിപ്പിൽ നിലപാട് മാറ്റി പറമേക്കാവ് ദേവസ്വം. തൃശൂർ പൂരം നടത്തണമെന്നു തന്നെയാണ് പൊതുവികാരമെന്നും, രണ്ട് പ്രധാന വെടിക്കെട്ടുകളും നടത്തുക തന്നെ വേണമെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് പറഞ്ഞു. അനുവദിച്ചതിൽ കൂടിയ അളവിൽ സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചതിന് പാറമേക്കാവിന്റെ വെടിക്കെട്ട് ലൈസൻസിക്കെതിരേ കേസെടുത്തതിനു പിന്നാലെയാണ് നിലപാട് മാറ്റിയുള്ള പ്രതികരണം.
സാമ്പിൾ വെടിക്കെട്ട് വേണ്ടെന്നു വയ്‌ക്കുന്നതിൽ എതിർപ്പില്ലെന്നും, ഇക്കാര്യം ഇന്നത്തെ യോഗത്തിൽ അ റിയിക്കുമെന്നും രാജേഷ് പറഞ്ഞു. ഇത്തവണ വെടിക്കെട്ടിനിലില്ലെന്ന് മുണ്ടത്തിക്കോട് ദുരന്തത്തിനു പിന്നാലെ തിരുവമ്പാടി ദേവസ്വം വ്യക്തമാക്കിയിരുന്നു. സർക്കാർ തീരുമാനം അംഗീകരിക്കുമെന്നായിരുന്നു പാറമേക്കാവിന്റെ ആദ്യ പ്രതികരണം.
രാത്രിയിലെ പ്രധാന വെടിക്കെട്ടും, പകൽപ്പൂരത്തിനോടനുബന്ധിച്ചുള്ള വെടിക്കെട്ടും നടത്തണമെന്ന വികാരമാണ് ഉയർന്നുവരുന്നതെന്നും, പൊതുസമൂഹത്തിന് ഇതിൽ എതിരഭിപ്രായം ഉണ്ടാകില്ലെന്നും രാജേഷ് അവകാശപ്പെടുന്നു. ജനം ആരുടെ ഒപ്പമാണെന്ന് പൂരം നടക്കുമ്പോൾ അറിയാം. സമൂഹത്തിന് എതിരഭിപ്രായം ഉണ്ടാകില്ലെന്ന് രാജേഷ് പറഞ്ഞു.
പാറമേക്കാവിന്റെ വെടിക്കെട്ട് ലൈസൻസ്ക്കെതിരെ എടുത്ത കേസിലും അദേഹം പ്രതികരിച്ചു. നടപടി പിൻവലിക്കാൻ പാലക്കാട് ജില്ലാ കളക്ടറും എസ്പിയും തയ്യാറാകണമെന്ന് പാറമേക്കാവ് സെക്രട്ടറി രാജേഷ് ആവശ്യപ്പെട്ടു. പെസോയുടെ നിര്‍ദേശ പ്രകാരമാണ് ലൈസന്‍സി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. തീര്‍ത്തും നിയമപ്രകാരമാണ് നടത്തുന്നത്. അമിതമായി വെടിക്കെട്ട് സാധനങ്ങള്‍ കണ്ടെടുത്തു എന്ന് പറഞ്ഞാണ് നിലവില്‍ സീല്‍ ചെയ്തിരിക്കുന്നത്. പക്ഷെ 6000 കിലോ വരെ അവര്‍ക്ക് കയ്യില്‍ വയ്‌ക്കാന്‍ നിയമപരമായി സാധിക്കും,” രാജേഷ് പറഞ്ഞു.
















