Categories: India

ഐക്യരാഷ്‌ട്രസഭ ജനറല്‍ അസംബ്ലി പ്രസിഡന്റിന്റെ ‘പാക്കിസ്ഥാന്റെ ചുമതല’ പരാമര്‍ശം: ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ

ജമ്മുകാശ്മീര്‍ വിഷയം കൂടുതല്‍ ശക്തമായി ഐക്യരാഷ്ട്രസഭയിലേക്ക് കൊണ്ടുവരേണ്ടത് 'പാക്കിസ്ഥാന്റെ ചുമതല'യാണെന്നായിരുന്നു വിവാദ പ്രസ്താവന.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ജമ്മുകാശ്മീരിനെക്കുറിച്ചുള്ള ഐക്യാാഷ്‌ട്രസഭ ജനറല്‍ അസംബ്ലി പ്രസിഡന്റ് വോള്‍ക്കന്‍ ബോസ്‌കിറിന്റെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ. മുന്‍വിധിയോടെയും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്താവന അദ്ദേഹം ഇരിക്കുന്ന ഓഫിസിന് വലിയ കളങ്കമുണ്ടാക്കുന്നുവെന്ന് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. ജമ്മുകാശ്മീര്‍ വിഷയം കൂടുതല്‍ ശക്തമായി ഐക്യരാഷ്‌ട്രസഭയിലേക്ക് കൊണ്ടുവരേണ്ടത് ‘പാക്കിസ്ഥാന്റെ ചുമതല’യാണെന്നായിരുന്നു വോള്‍ക്കന്‍ ബോസ്‌കിറിന്റെ വിവാദ പ്രസ്താവന. 

പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിക്കൊപ്പം ഇസ്ലാമബാദില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഖുറേഷിയുടെ ക്ഷണം സ്വീകരിച്ച് മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് ബുധനാഴ്ചയാണ് അദ്ദേഹം പാക്കിസ്ഥാനിലെത്തിയത്. ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ അനാവശ്യവും അംഗീകരിക്കാന്‍ കഴിയാത്തതുമാണെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. 

‘നിലവിലെ യുഎന്‍ ജനറല്‍ അസംബ്ലി പ്രസിഡന്റ് മുന്‍വിധിയോടെയും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ വലിയ കളങ്കം അദ്ദഹമിരിക്കുന്ന ഓഫിസിനുണ്ടാക്കുന്നു. യുഎന്‍ ജനറല്‍ അസംബ്ലി പ്രസിഡന്റിന്റെ പെരുമാറ്റം ഖേദജനകവും ആഗോളതലത്തില്‍ അദ്ദേഹത്തിന്റെ സ്ഥാനം ഇടിക്കുന്നതുമാണ്.’-വക്താവ് അരിന്ദം ബഗ്ച്ചി പറഞ്ഞു. പ്രസ്താവന അംഗീകരിക്കാന്‍ കഴിയില്ല. ആഗോള സാഹചര്യവുമായി താരതമ്യത്തിന് അടിസ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Recent Posts