എസ്.ബി. പണിക്കര്‍
മറന്നതോ, ഞാനിവള്‍
കൈതവോക്തിയെ
പറഞ്ഞതോ എന്നിവ സംശയിക്കവേ
പരിഗ്രഹത്തെ കളയുന്നതോ
പരംപരാംഗനാ സ്പര്‍ശ-
കളങ്കമേല്‍പ്പതോ
കാളിദാസ ശാകുന്തളം നാടകത്തിലെ ഉത്കണ്ഠാഭരിതമായ ഒരു സന്ദര്‍ഭത്തെ പറ്റിയാണ് ഇവിടെ പറയാന്‍ ഉദ്ദേശിക്കുന്നത്. കണ്വന്റെ നിര്‍ദ്ദേശപ്രകാരം, ഗര്‍ഭിണിയായ ശകുന്തളയെ ഹസ്തിനാപുരം രാജധാനിയിലേക്ക് അയക്കുന്നു. ശാര്‍ങരവന്‍, ശാരദ്വതന്‍ എന്നീ മുനികുമാരന്മാരും ഗൗതമിയുമാണ് അവള്‍ക്ക് കൂട്ടു പോകുന്നത്.
മൂടുപടമണിഞ്ഞ് ഗൗരദളങ്ങള്‍ക്കിടയില്‍ തളിര്‍പോലെ കാണുന്ന ശകുന്തളയെ കണ്ടിട്ട് പരകളത്രത്തെ സൂക്ഷിച്ചു നോക്കരുത് എന്ന് ദുഷ്യന്തന്റെ മനസ്സ് ഉപദേശിക്കുന്നു. അത്രയും സന്മാര്‍ഗ നിഷ്ഠയുള്ളവനാണ് രാജാവ്.
മുനികുമാരന്മാര്‍ രാജധാനിയിലെത്തി കണ്വന്റെ സന്ദേശം അറിയിച്ചു. രാജാവ് അവളെ മറ്റൊരാളുടെ ഭാര്യയായിട്ടാണ് കാണുന്നത്. ചുരുക്കത്തില്‍ രാജാവ് അവളെ നിരസിച്ചു.
ദുര്‍വാസാവിന്റെ ശാപവും ദുഷ്യന്തന്‍ കൊടുത്ത മുദ്രമോതിരവും കളഞ്ഞുപോയതുമാണ് മറവിക്ക് കാരണമായി പറയുന്നത്.
ഒന്നുകില്‍ ഞാന്‍ മറന്നതാകാം. അല്ലെങ്കില്‍ ഇവള്‍ പറയുന്നത് നുണയാകാം. ഇത്തരം സന്ദേഹ സാഹചര്യത്തില്‍ സ്വന്തം ഭാര്യയെ ഉപേക്ഷിക്കുന്നതോ അതോ അന്യന്റെ ഭാര്യയാണെന്ന് സംശയത്തില്‍ സ്വീകരിക്കുന്നതോ ഏതാണ് കൂടുതല്‍ അധാര്‍മികം?
രാജാവിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടിരുന്ന മുനികുമാരന്മാര്‍ക്ക് ഉത്തരംമുട്ടി. അവര്‍ പഠിച്ചിട്ടുള്ള സാന്മാര്‍ഗിക സംഹിതകള്‍ അനുസരിച്ച് ശകുന്തളയെ സ്വീകരിക്കണം എന്ന് പറയാന്‍ കഴിയില്ല. ‘പരദ്രവ്യേഷു ലോഷ്ഠവത്, പരഭാര്യേഷു മാതൃവത്’ എന്നാണ്. അതായത് അന്യന്റെ ദ്രവ്യത്തെ മണ്‍കട്ട
പോലെയും അന്യന്റെ ഭാര്യയെ അമ്മയെ പോലെയും കണക്കാക്കണം എന്നാണ് ഭാരതീയരുടെ സദാചാരം വിധിക്കുന്നത്. പാശ്ചാത്യര്‍ക്ക് ഒരു അമ്മ മാത്രമാണ് ഉള്ളതെങ്കില്‍ ഭാരതീയര്‍ക്ക് അമ്മമാര്‍ അഞ്ചാണ്. പഞ്ചമാതാക്കള്‍ എന്ന് പറയാറുണ്ട്. ഗുരുപത്‌നി, ജ്യേഷ്ഠ പത്‌നി, രാജപത്‌നി, പത്‌നീമാതാവ്, സ്വന്തം മാതാവ് എന്നിവരാണ് അവര്‍.
അമ്മ ദേവതയാണ്. മാതാ
പിതാ ഗുരു ദൈവം.
പാശ്ചാത്യര്‍ക്ക് അമ്മ വെറും സ്ത്രീയാണ്. സ്വന്തം അമ്മയെ മക്കള്‍ പേര് വിളിക്കുന്നത് കേട്ടപ്പോള്‍ ഞാന്‍ ഞെട്ടി പോയെന്ന് വിവേകാനന്ദസ്വാമികള്‍ കുറിച്ചിട്ടുണ്ട്. അത് അവരുടെ സംസ്‌കാരം എന്ന് പിന്നീടദ്ദേഹം സമാധാനിച്ചു.
സ്ത്രീകള്‍ക്ക് വേണ്ട പരിഗണന ഇന്ത്യക്കാര്‍ കൊടുക്കാത്തതിനെതിരെ സ്വാമികള്‍ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. ചില വാക്കുകള്‍ കേള്‍ക്കുക: ‘നിങ്ങളൊക്കെ സ്ത്രീകളെ നിന്ദിക്കുക മാത്രം ചെയ്യുന്നു. അവരുടെ ഉന്നതിക്കായി എന്തു ചെയ്തിട്ടുണ്ട്? പറയൂ? സ്മൃതിയും കുസൃതിയും എഴുതി
പിടിപ്പിച്ച് സ്ത്രീകളെ നിയമങ്ങളിലും നീതികളിലും കെട്ടിയിട്ട് അവരെ വെറും പ്രസവയന്ത്രങ്ങളാക്കിയില്ലേ? ജഗദംബയുടെ സാക്ഷാത് വിഗ്രഹങ്ങള്‍ ആയ ഈ സ്ത്രീകളെ ഉയര്‍ത്തിക്കൊണ്ടു വരാതെ നിങ്ങള്‍ക്ക് വേറെ ഗതിയില്ലെന്ന് മനസ്സിലാക്കിക്കൊള്ളൂ. സ്ത്രീകളെ പൂജിക്കാത്ത ഒരു ദേശവും ജനതയും ഒരിക്കലും ഉന്നതി
പ്രാപിച്ചിട്ടില്ല. ശക്തി മൂര്‍ത്തികളായ ഇവരെ വേണ്ടത്ര ആദരിക്കാത്തതുകൊണ്ടാണ് നമ്മുടെ നാട്
പുരോഗമിക്കാത്തത്.
യത്ര നാര്യസ്തു പൂജ്യന്തേ
രമന്തേ തത്ര ദേവതാ
യത്രൈതാസ്തു ന പൂജ്യന്തേ
സര്‍വ്വാസ്തത്രാഫലാക്രിയാഃ
നാരികളെ ആദരിക്കുന്നിടത്തു ദേവതമാര്‍ സന്തോഷിക്കുന്നു. അവരെ പൂജിക്കാത്തിടത്ത് സകല ക്രിയകളും പാഴായി പോകുന്നു.
സ്ത്രീകള്‍ക്ക് വേണ്ടി നിയമങ്ങള്‍ ഉണ്ടാകുമ്പോഴും പുരുഷാധിപത്യം തന്നെയാണ് നടക്കുന്നത്. കുറെ മാറിയിട്ടുണ്ട് എന്നതും സത്യം.
പണ്ട് പെണ്‍കുട്ടികള്‍ കുടുംബത്തിന് ഭാരമായി കരുതിയിരുന്നു. കുറെ ശൈലികളും അതോടൊപ്പം രൂപംകൊണ്ടു. ‘ആറു പെണ്ണ് അറപ്പുര മാന്തും, നാല് പെണ്ണ് നടുക്കല്ല് പൊളിക്കും’…തുടങ്ങിയവ ഉദാഹരണം. താന്‍ ജനിച്ചപ്പോള്‍ ഇല്ലത്ത് ഉണ്ടായ പുകിലുകള്‍ ലളിതാംബിക അന്തര്‍ജ്ജനം ആത്മകഥയില്‍ ഹൃദയസ്പര്‍ശിയായി ചിത്രീകരിച്ചിട്ടുണ്ട്.
















