തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാ വിവാദങ്ങളിലും ജലീലിന് സംരക്ഷണം നല്‍കിയിരുന്നു. ഒടുവില്‍ ബന്ധു നിയമനത്തില്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ ജലീലിനെ മന്ത്രിസ്ഥാനത്ത് നിന്നും നീക്കണമെന്ന് ലോകായുക്ത നിര്‍ദ്ദേശിച്ചപ്പോഴും മുഖ്യമന്ത്രി സംരക്ഷണം നല്‍കി. ലോകായുക്തക്കെതിരെ ഹൈക്കോടതിയെയും സമീപിച്ചു. എന്നാല്‍ ബന്ധു അദീബിനെ ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരായി നിയമിക്കാന്‍ യോഗ്യത തിരുത്താന്‍ നിര്‍ദേശിച്ച ജലീലിന്റെ കത്തും ആ ഫയലില്‍ മുഖ്യമന്ത്രി ഒപ്പിട്ടതും പുറത്ത് വന്നതോടെയാണ് മുഖ്യമന്ത്രി കൈഒഴിഞ്ഞത്.
യോഗ്യതയില്‍ തിരുത്തല്‍ ആവശ്യപ്പെട്ട് ജലീല്‍ ന്യൂനപക്ഷ ക്ഷേമ സെക്രട്ടറിക്ക് കത്ത് നല്‍കുന്നത് 2016 ജൂലൈ 28ന് ആണ്. എന്നാല്‍ ഈ തിരുത്തലിന് നിയമസഭയുടെയും ധനകാര്യ വകുപ്പിന്റെയും അനുമതി വേണ്ടിതല്ലേ എന്ന ചോദ്യവുമായി ഫയല്‍ തിരികെ അയച്ചു. കോര്‍പ്പറേഷന്‍ തസ്തികയിലേക്കുള്ള യോഗ്യത നിശ്ചയിച്ചത് മന്ത്രിസഭയുടെയും ധനകാര്യവകുപ്പിന്റെയും അനുമതിയോടെ ആയിരുന്നു. അതിനാല്‍ യോഗ്യതയില്‍ മാറ്റം വരുത്തുമ്പോള്‍ അതിന് മന്ത്രിസഭയുടെയും ധനകാര്യവകുപ്പിന്റെയും അനുമതി വേണം. ഇത് ജലീല്‍ അവഗണിച്ചു. മന്ത്രിസഭയുടെ അനുമതി വേണ്ടെന്ന കുറിപ്പോടെ ഫയല്‍ മുഖമന്ത്രിക്ക് അയച്ചു. 2016 ആഗസ്ത് 9 ന് ഫയലില്‍ മുഖ്യമന്ത്രിയും ഒപ്പിട്ടു. ഇതോടെയാണ് യോഗ്യത തിരുത്തി ഉത്തരവിറങ്ങിയത്. തുടര്‍ന്നായിരുന്നു അദീബിന്റെ നിയമനം. ഈ വിവരങ്ങള്‍ പുറത്ത് വന്നതോടെ മുഖ്യമന്ത്രിയും ബന്ധുനിയനത്തിന്റെ ഭാഗമായി. ഉദ്യോഗസ്ഥര്‍ വിയോജന കുറിപ്പ് നല്‍കിയിട്ടും മുഖ്യമന്ത്രി ഫയലില്‍ ഒപ്പിട്ടു. ഇതോടെ സത്യപ്രതിജ്ഞാ ലംഘനത്തിന്റെ പരിധിയിലേക്ക് മുഖ്യമന്ത്രിയും പെട്ടു.
ഹൈക്കോടതയില്‍ കേസ് പരിഗണനയ്‌ക്ക് വരുന്നതോടെ ഫയലില്‍ ഒപ്പിട്ട മുഖ്യമന്ത്രിയും കേസിന്റെ പരിധിയിലേക്ക് എത്തും. വാദമുഖങ്ങളിലെല്ലാം മുഖ്യമന്ത്രിയുടെ ഒപ്പും ഉയര്‍ന്നുവരും. മാത്രമല്ല അഞ്ച് വര്‍ഷത്തിനുള്ളില്‍ തനിക്കെതിരെ ഒരഴിമതിയും തെളിവ് സഹിതം കൊണ്ടുവരാനായില്ലെന്ന മുഖ്യമന്ത്രിയുടെ അവകാശ വാദവും പൊളിയും. ഇത് ഉറപ്പായതോടെ ജലീലിനെ അവസാനനിമിഷം വരെ സംരക്ഷിച്ച് നിര്‍ത്തിയ മുഖ്യമന്ത്രി കൈവിട്ടു. ജലീലില്‍ നിന്നും രാജി എഴുതി വാങ്ങുകയായിരുന്നു.
















