Categories: Kerala

സുരേന്ദ്രന്റെ പ്രതിഷേധം വിജയിച്ചു; ക്യൂവില്‍ നിന്ന എട്ട് പേരെ വോട്ട് ചെയ്യാന്‍ അനുവദിച്ചു; ബിജെപിക്ക് പ്രതീക്ഷയായി മഞ്ചേശ്വരത്ത് 76.53% പോളിംഗ്

Published by

തിരുവനന്തപുരം: മഞ്ചേശ്വരത്ത് 130ാം ബൂത്തില്‍ ഒടുവില്‍ ക്യൂനിന്ന വോട്ടര്‍മാരെ വോട്ട് ചെയ്യിക്കാന്‍ സമ്മതിക്കാത്തതിലുള്ള  ബിജെപി സംസ്ഥാനപ്രസിഡന്‍റ് കെ. സുരേന്ദ്രന്റെ പ്രതിഷേധം വിജയം കണ്ടു. മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷാവസ്ഥയ്‌ക്ക് ശേഷം പ്രിസൈഡിംഗ് ഓഫീസര്‍ എട്ട് വോട്ടര്‍മാരെയും വോട്ട് ചെയ്യാന്‍ അനുവദിക്കുകയായിരുന്നു.  

ഒടുവില്‍ ക്യൂവിലുണ്ടായിരുന്ന എട്ടുപേരെ സമയം അവസാനിച്ചുവെന്ന കാരണം പറഞ്ഞ് പ്രിസൈഡിംഗ് ഓഫീസര്‍ അനുമതി നിഷേധിക്കുകയായിരുന്നു. എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധമായിരുന്നു കെ. സുരേന്ദ്രന്റെ  നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയത്. ഇവരെ വോട്ട് ചെയ്യിപ്പിച്ചേ മടങ്ങിപ്പോകൂ എന്ന ഉറച്ച നിലപാടിലായിരുന്നു കെ. സുരേന്ദ്രന്‍. അതല്ലെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നും കെ. സുരേന്ദ്രന്‍ വെല്ലുവിളിച്ചു.  

ഒടുവില്‍ സുരേന്ദ്രന്റെ കടുത്ത നിലപാടിന് മുന്നില്‍ പ്രിസൈഡിംഗ് ഓഫീസര്‍ മുട്ടുമടക്കി. മഞ്ചേശ്വരത്ത് ഇതുവരെയുള്ള കണക്കെടുക്കുമ്പോള്‍ 76.53 ശതമാനമാണ് ഇവിടുത്തെ പോളിംഗ്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പോളിംഗാണ് മഞ്ചേശ്വരത്ത് നടന്നതെന്നത് ബിജെപിയുടെ പ്രതീക്ഷ വാനോളം ഉയര്‍ത്തിയിരിക്കുകയാണ്. 2016നേക്കാള്‍ ഇവിടുത്തെ പോളിംഗ് ശതമാനം ഇക്കുറി അല്‍പം കൂടുതലാണ്. കഴിഞ്ഞ തവണ ഇവിടെ വെറും 89 വോട്ടുകള്‍ക്കാണ് സുരേന്ദ്രന്‍ പരാജയപ്പെട്ടത്. ഇക്കുറി ആര്‍എസ്എസ് നേതൃത്വത്തിന്റെ കുറ്റമറ്റ പ്രവര്‍ത്തനമികവും കര്‍ണ്ണാടകയില്‍ നിന്നുള്ള നേതാക്കളുടെ നിരന്തരസാന്നിധ്യവും തങ്ങള്‍ക്കനുകൂലമായ തരംഗം സൃഷ്ടിച്ചിട്ടുണ്ടെന്ന് ബിജെപി വിലയിരുത്തുന്നു. 

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക