ന്യൂദല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഏതൊക്കെ മണ്ഡലങ്ങളില്‍ മത്സരിച്ചാലും അവിടെല്ലാം പരാജയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തൃണമൂലിലെ ചില നേതാക്കള്‍ ദീദിക്ക് രണ്ടാം മണ്ഡലം നിര്‍ദ്ദേശിച്ചിരിക്കുകയാണ്. മറ്റു ചിലരാവട്ടെ ഇതു തടയുന്നു. രണ്ടു മണ്ഡലത്തിലും പരാജയപ്പെട്ടാല്‍ പാര്‍ട്ടിക്ക് പിന്നെ പ്രവര്‍ത്തിക്കാന്‍ പോലുമാവാത്ത അവസ്ഥയുണ്ടാവുമെന്ന് അവര്‍ ദീദിയെ ഓര്‍മ്മപ്പെടുത്തുന്നു, മോദി പറഞ്ഞു. 24 പര്‍ഗാനാസിലെ സോനാര്‍പൂരില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.
മമതയുടെ പാര്‍ട്ടി പറയുന്നത് ദീദി 2024ല്‍ വാരാണസിയില്‍ മത്സരിക്കുമെന്നാണ്. ബംഗാള്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ മത്സരിക്കാന്‍ ദീദി സീറ്റന്വേഷിക്കുകയാണെന്ന് തോന്നുന്നു. ദീദി വാരാണസിയില്‍ മത്സരിക്കുമ്പോള്‍ ആരും പുറത്തുനിന്ന് വന്നവര്‍ എന്നോ ടൂറിസ്റ്റ് എന്നോ പരിഹസിക്കില്ല. തിലകം ചാര്‍ത്തിയ നിരവധി പേരെ നിങ്ങള്‍ക്ക് വാരാണസിയില്‍ കാണാം. ഓരോ അടിയിലും നിങ്ങള്‍ക്കവിടെ ഹരഹര മഹാദേവ മന്ത്രം മുഴങ്ങുന്നതും കേള്‍ക്കാം, മോദി പറഞ്ഞു. ബിജെപി ബംഗാളിന് പുറത്തുനിന്നുള്ള പാര്‍ട്ടിയാണെന്ന മമതയുടെ ആവര്‍ത്തിച്ചുള്ള പ്രചാരണത്തിന് മറുപടി നല്‍കുകയായിരുന്നു മോദി.
തെറ്റായ ഉപദേശങ്ങള്‍ നല്‍കുന്നവരെ ചുറ്റും നിര്‍ത്തിയാണ് മമതയുടെ മുന്നോട്ട് പോക്കെന്ന് മോദി കുറ്റപ്പെടുത്തി. ബംഗാളിലെ ജനങ്ങള്‍ പത്തുവര്‍ഷമാണ് തൃണമൂലിന് നല്‍കിയത്. എന്നാല്‍, നിങ്ങള്‍ അത്രയും വര്‍ഷം കിട്ടിയിട്ടും യാതൊന്നും പ്രവര്‍ത്തിച്ചില്ല. ഇതു ചൂണ്ടിക്കാട്ടുമ്പോള്‍ എന്തിനാണ് ഇത്ര ദേഷ്യപ്പെടുന്നത്. ബംഗാളിന്റെ വികസനം ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തിലെത്തുന്നതോടെ യാഥാര്‍ത്ഥ്യമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ച ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് സിംഗൂരിനെ ഉപേക്ഷിച്ചു. യാതൊരു വ്യവസായങ്ങളും അവിടെ ഇന്നില്ല. സിംഗൂരിലെ കര്‍ഷകരാവട്ടെ കടുത്ത നിരാശയിലുമാണ്, മോദി കുറ്റപ്പെടുത്തി. കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് നിരവധി പഴയ വ്യവസായശാലകള്‍ പൂട്ടിക്കെട്ടി. പുതിയ വ്യവസായങ്ങള്‍ക്കും നിക്ഷേപങ്ങള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ബംഗാളില്‍ യാതൊരു സാധ്യതയുമില്ലാത്ത സ്ഥിതിയുണ്ട്. ബംഗാളിലെ ജനങ്ങളുടെ ആത്മാഭിമാനത്തെ മമതയും തൃണമൂലും നശിപ്പിച്ചെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ബംഗാളിലെയും ആസാമിലെയും മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് സമാപിക്കും. ബംഗാളിലെ കൊല്‍ക്കത്തയിലെ മണ്ഡലങ്ങളാണ് ഏപ്രില്‍ ആറിന് പോളിങ് ബൂത്തിലെത്തുന്നത്. കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിലും തൃണമൂലിനൊപ്പം നിന്ന മണ്ഡലങ്ങള്‍ ഇത്തവണ പൂര്‍ണമായും ബിജെപിയിലേക്ക് മാറുമെന്നാണ് തെരഞ്ഞെടുപ്പ് നിരീക്ഷകരും പറയുന്നത്. ഹൗറ, ഹൂഗ്ലി, 24 തെക്ക് പര്‍ഗനാസ് എന്നീ ജനസാന്ദ്രതയേറിയ ജില്ലകളിലെ 32 സീറ്റുകളിലാണ് വോട്ടെടുപ്പ്. 25ലേറെ സീറ്റുകളില്‍ വിജയിക്കാനാവുമെന്നാണ് ബിജെപി കണക്കുകൂട്ടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: