കൊച്ചി: കേന്ദ്ര പദ്ധതികളുടെ ക്രെഡിറ്റ് അടിച്ചുമാറ്റുന്ന പതിവ് ഗെയില്‍ പദ്ധതിയുടെ പൂര്‍ത്തീകരണത്തിലും പിണറായി സര്‍ക്കാര്‍ തെറ്റിച്ചില്ല. പദ്ധതി നടപ്പാക്കുന്നതിനെ നിരന്തരം എതിര്‍ത്ത ഇടതുപക്ഷം, ഇപ്പോള്‍ ഇതേ പദ്ധതിയെ സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടമായി ഉയര്‍ത്തിപ്പിടിക്കുന്നു.
കൊച്ചി-മംഗലാപുരം പ്രകൃതി വാതക പൈപ്പ് ലൈന്‍ പദ്ധതിയുടെ മുഴുവന്‍ ചെലവും കേന്ദ്ര സര്‍ക്കാരാണ് വഹിക്കുന്നത്. 2009ല്‍ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്താണ് 444 കിലോമീറ്റര്‍ പദ്ധതിക്ക് തുടക്കം. 2014ല്‍ പൂര്‍ത്തിയാക്കാനായിരുന്നു പരിപാടി. പക്ഷെ ഒന്നും നടന്നില്ല. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് ഗെയില്‍ പദ്ധതിക്ക് ജീവന്‍ വച്ചത്. പദ്ധതിയെ നഖശിഖാന്തം എതിര്‍ത്തവര്‍ പിണറായി വിജയന്‍ അധികാരത്തിലെത്തിയപ്പോള്‍, നയം മാറ്റി. കേന്ദ്ര പദ്ധതി, പിണറായി സര്‍ക്കാരിന്റെ സ്വന്തം പദ്ധതി എന്ന നിലയില്‍ അവതരിപ്പിക്കാനാണ് ശ്രമം. പദ്ധതി വൈകിയതു മൂലം 2,915 കോടി രൂപ ചെലവ് കണക്കാക്കിയ പദ്ധതിക്ക് 5,750 കോടി രൂപയിലേറെയായി.
കുപ്രചാരണം നടത്തിയത് സിപിഎം, ജമാഅത്തെ ഇസ്‌ലാമി, മുസ്ലിം ലീഗ്, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ സംഘടനകളായിരുന്നു. ഈ സംഘടനകളുടെ മുഖപത്രങ്ങളും പോഷകസംഘടനകളും ഗെയില്‍ പൈപ്പിനെതിരെ പ്രചാരണം നടത്തി. ഭൂമിയുടെ അവകാശം നഷ്ടപ്പെടും, കൃഷി ചെയ്യാനാവില്ല, ഭൂഗര്‍ഭബോംബാണ്, വീടുകള്‍ നിര്‍മ്മിക്കാനാവില്ല, ഭൂമി കൈമാറാന്‍ ആവില്ല, സെപ്റ്റിക് ടാങ്കുകള്‍ പണിയാനാവില്ല തുടങ്ങിയ കുപ്രചാരണങ്ങളാണ് നടത്തിയത്. ഗെയിലിന് അനുകൂലമായി പ്രതികരിച്ചവരെ സാമ്രാജ്യത്വ കുത്തക, ബഹുരാഷ്‌ട്ര കുത്തകകളുടെ ഏജന്റ് എന്നിങ്ങനെ മുദ്രയടിച്ചു.
പദ്ധതിക്കെതിരായ സമരങ്ങളുടെ വാര്‍ത്തകള്‍ മുഖ്യധാരാ മാധ്യമങ്ങളില്‍ നിറഞ്ഞു, ഗുണഫലം ബോധപൂര്‍വം മറച്ചുവച്ചു. ദേശാഭിമാനി, തേജസ്, മാധ്യമം, മീഡിയവണ്‍ തുടങ്ങിയവക്കൊപ്പം മുഖ്യധാരാ മാധ്യമങ്ങളും സമരവാര്‍ത്തകള്‍ കൊണ്ട് നിറഞ്ഞു. പദ്ധതിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് ജന്മഭൂമി 2016 ജനുവരി ആറ് മുതല്‍ 11 വരെ എന്തിനീ അസഹിഷ്ണത ഗെയിലിനോട് എന്ന പേരില്‍ പ്രസിദ്ധീകരിച്ച പരമ്പര വസ്തുതകള്‍ വായനക്കാരനു മുന്നില്‍ എത്തിച്ചു.
















