തൊടുപുഴ: രാജ്യത്തിന്റെ പാര്‍ലമെന്റ് പാസാക്കി രാഷ്ട്രപതി ഒപ്പുവെച്ച നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന് കടലാസിന്റെ വില പോലുമില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്.
അബ്ദുള്‍ നാസര്‍ മദനിയെ പുറത്തിറക്കാന്‍ വേണ്ടി പ്രമേയം പാസാക്കിയവരാണ് ഇവരെന്നും തൊടുപുഴയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇവയ്ക്കൊന്നും രാജ്യം ഒരു വിലയും നല്‍കിയിട്ടില്ല. എങ്കിലും വീണ്ടും വീണ്ടും രണ്ട് മുന്നണികളും ഒറ്റക്കെട്ടായി നിന്ന് സമ്മേളനങ്ങള്‍ നടത്തി ജനങ്ങളെ കബളിപ്പിക്കുകയാണ്.
തികച്ചും രാഷ്ട്രീയ പ്രേരിതമായി ന്യൂദല്‍ഹിയില്‍ നടക്കുന്ന സമരത്തിന്റെ പേര് പറഞ്ഞ് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കുന്നത് അപഹാസ്യമായ നടപടിയാണെന്നും കെ. സുരേന്ദ്രന് പറഞ്ഞു. പവിത്രമായി കാണുന്ന നിയമസഭയെ സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങള്ക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്ന നടപടി പരിഹാസ്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിയമസഭ സ്വാര്‍ത്ഥ താല്പര്യം സംരക്ഷിക്കാനുള്ള വേദിയാക്കുന്ന ഇടത് വലത് മുന്നണികളുടെ കാപട്യം തിരിച്ചറിയാന്‍ ജനത്തിനാകണം.
താങ്ങുവിലയുടെ കാര്യത്തില്‍ മുഖ്യമന്ത്രി പറയുന്നതെല്ലാം നുണയാണ്. കേന്ദ്രം പ്രഖ്യാപിച്ച തുകയാണ് ഇവിടെ ഇപ്പോഴും നല്‍കുന്നത്. കര്ഷകന് സ്വന്തം ഉത്പന്നം നല്ല വിലയ്ക്ക് വില്‍ക്കാനാവുമെന്നതാണ് കര്‍ഷക നിയമത്തിന്റെ സവിശേഷത. എന്നാല്‍ ഇത് അട്ടിമറിക്കാനാണ് ചില തല്‍പ്പര കക്ഷികള്‍ ശ്രമിക്കുന്നത്.
എപിഎംസിയും മണ്ഡികളും നല്ലതെങ്കില്‍ പിന്നെ എന്തുകൊണ്ടാണ് കേരളം ഇതിനായി നിയമം പാസാക്കാത്തതെന്നും സുരേന്ദ്രന് ചോദിച്ചു. ജനങ്ങളുമായി ബന്ധപ്പെടുന്ന ഒരു വിഷയത്തിലും കൃത്യമായ നിലപാടില്ലാത്തവരാണ് ഇടത്-വലത് മുന്നണികള്‍.
ജനങ്ങളുടെ വിയോജിപ്പ് പ്രകടിപ്പിക്കുമെന്ന് പൊതുവെ വിശ്വസിക്കുന്ന പ്രതിപക്ഷം ഭരണപക്ഷത്തിനൊപ്പമാണ്. എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ വികാരം പ്രകടിപ്പിക്കാന്‍ ജനങ്ങള്‍ വോട്ട് ചെയ്ത പ്രതിപക്ഷം അധികാരത്തിന് വേണ്ടി അവര്‍ക്കൊപ്പം തന്നെ കൂടി ജനവിധി അട്ടിമറിക്കുകയാണ്.
നിരവധി പഞ്ചായത്തുകളിലാണ് എന്‍ഡിഎയെ പുറത്തിരുത്തുന്നതിനായി എല്‍ഡിഎഫ്- യുഡിഎഫ്- എസ്ഡിപിഐ സഖ്യം കൂട്ട് കൂടിയത്. പ്രതിപക്ഷ നേതാവിന്റെ പഞ്ചായത്തിലെ സംഭവം ഇതിന് ഉദാഹരണമാണ്. കേരളത്തിലെ ഏത് കര്‍ഷകരുടെ പ്രശ്നമാണ് സര്‍ക്കാര്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: