തൊടുപുഴ: വാഗമണ്ണിലെ സിപിഐ നേതാവിന്റെ റിസോര്‍ട്ടില്‍ നടന്ന മയക്കുമരുന്ന് നിശാപാര്‍ട്ടി സംബന്ധിച്ച ജില്ലാ പോലീസിന്റെ അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നു. കേസില്‍ നേരിട്ട് പങ്കെടുത്ത 9 പ്രതികള്‍ മാത്രമാണ് പിടിയിലായത്. അവശേഷിക്കുന്ന പ്രതികളെ കുറിച്ച് വിവരം ലഭിച്ചപ്പോള്‍ രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് ഇവരെ ഇരുട്ടില്‍ തപ്പേണ്ട ഗതികേടിലാണ് പോലീസ്.
ഹൈന്ദവരായ 23 ചെറുപ്പക്കാരികള്‍ സ്ഥലത്ത് നിന്ന് പോലീസ് പിടിയിലായതായി നേരത്തെ വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. മികച്ച കുടുംബ നിലവാരമുള്ള ഇവരെ ഒരു പ്രത്യേക മതവിഭാഗത്തിലെ ആളുകള്‍ ഇടപെട്ട് ഇവിടെ എന്തിന് എത്തിച്ചുവെന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തമായ അന്വേഷണം വേണമെന്ന ആവശ്യം ഹൈന്ദവ സംഘടനങ്ങളും ഉന്നയിക്കുന്നു.
സംഭവത്തിലെ രാജ്യാന്തര മയക്ക് മരുന്ന് മാഫിയയെ പിടികൂടാനോ ഇതിന്റെ ഉറവിടങ്ങള്‍ തേടാനോ ലോക്കല്‍ പോലീസിന് ആവില്ലെന്നിരിക്കെ കേസ് അന്വേഷണം വെച്ച് വൈകിപ്പിക്കുന്നത് ആരെയൊക്കെയോ സഹായിക്കാനാണെന്ന പരാതിയും വ്യാപകമാണ്. ഇത്തരം മയക്ക് മരുന്ന് പാര്‍ട്ടികള്‍ സിമി ക്യാമ്പ് പോലെയുള്ള തീവ്രവാദ റിക്രൂട്ട് കേന്ദ്രങ്ങളായി മാറാനുള്ള സാധ്യതയും പോലീസ് തള്ളികളയുന്നില്ല.
കേസ് ഇടുക്കി ക്രൈംബ്രാഞ്ചിന് വിട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടെങ്കിലും ഇവര്‍ അന്വേഷണം ഇതുവരെ ഏറ്റെടുത്തിട്ടില്ല. ഡിസംബര്‍ 20ന് രാത്രിയിലാണ് വാഗമണ്‍ വണ്ടിപതാലിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ നിന്ന് 59 അംഗ സംഘം നിശാപാര്‍ട്ടിക്കിടെ പിടിയിലായത്. എറണാകുളം സ്വദേശിയായ മോഡലടക്കം 9 പേര്‍ക്കെതിരെ സംഭവത്തില്‍ പോലീസ് കേസെടുത്തിരുന്നു. ബാക്കിയുള്ള വരെ വിട്ടയച്ചപ്പോള്‍ 9 പേര് നിലവില്‍ പോലീസ് കസ്റ്റഡിയിലുണ്ട്.
റിസോര്‍ട്ടിന് ലൈസന്‍സില്ല
വാഗമണ്‍ മേഖലയിലെ 12 കിലോ മീറ്ററിലായി ഏതാണ്ട് 500ല്‍ അധികം റിസോര്ട്ടുകളുള്ളതാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം. ഇതില്‍ 100ല്‍ താഴെ റിസോര്‍ട്ടുകള്‍ക്കാണ് പഞ്ചായത്ത് ലൈസന്‍സ് പോലുമുള്ളത്. കേസ് പിടികൂടിയ ക്ലിഫ് ഇന്‍ റിസോര്‍ട്ടിന് ലൈസന്‍സ് ഇല്ലെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇത് പ്രകാരം ഉടമയ്ക്കെതിരെ നടപടി ഉണ്ടാകും. സിപിഐ ലോക്കല്‍ സെക്രട്ടറിയും ഏലപ്പാറ മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ഷാജി കുറ്റിക്കാടിന്റെ ഉടമസ്ഥതയിലുള്ളതാണ് റിസോര്‍ട്ട്. മുമ്പും സ്ഥലത്ത് മയക്ക് മരുന്ന് പാര്‍ട്ടി നടത്തിയിരുന്നു. വനം വകുപ്പ് നക്ഷത്ര ആമയെ പിടികൂടിയ സംഭവവും റിസോര്‍ട്ടുമായി ബന്ധപ്പെട്ട് ഉണ്ടായി. എന്നാല്‍ ഉന്നത രാഷ്ട്രീയ സ്വാധീനത്തില്‍ ഇതില്‍ നിന്നെല്ലാം ഇയാള്‍ തടിയൂരി.
കേസില്‍ അടിമുടി ദുരൂഹത: കെ. സുരേന്ദ്രന്
വാഗമണ്ണിലെ മയക്കുമരുന്ന് നിശാ പാര്‍ട്ടിയെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് ആവശ്യപ്പെട്ടു. കേസില്‍ അടിമുടി ദുരൂഹതയുണ്ട്.
അന്തര്‍ദേശീയ മയക്കുമരുന്ന് സംഘവുമായി സംഭവത്തിന് ബന്ധമുണ്ടോയെന്നതും ബംഗളൂരു മയക്ക് മരുന്ന് കേസുമായി ബന്ധമുണ്ടോയെന്നതും അന്വേഷിക്കണം. സ്ഥലം എംഎല്‍എ അടക്കം നിരന്തരം എത്തുകയും വലിയ രാഷ്ട്രീയ പിന്തുണയുള്ളതുമാണ് കേസ് പിടികൂടിയ റിസോര്‍ട്ട്. ഇതില്‍ സമഗ്രമായ അന്വേഷണം വേണം.
റിസോര്‍ട്ട് ഉടമയെ അറസ്റ്റ് ചെയ്യാന്‍ എന്താണ് പോലീസ് തയ്യാറാവാത്തത്. അധികാരികളുടെ മൂക്കിന് താഴെ സ്വരൈ്യ വിഹാരം നടത്തിയിട്ടും കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യാന്‍ പോലും പോലീസ് തയ്യാറായിട്ടില്ല. പോലീസിന് അന്വേഷിക്കാന്‍ സംവിധാനമില്ലെങ്കില്‍ നാര്‍ക്കോട്ടിക്ക് സെല്ലിന് കേസ് കൈമാറാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം നീണ്ട് പോയാല്‍ ഇക്കാര്യത്തില്‍ ബിജെപി ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കെ. സുരേന്ദ്രന് പറഞ്ഞു.
ആഴത്തിലുള്ള അന്വേഷണം ബുദ്ധിമുട്ട്: അഡീ. എസ്പി
മയക്ക് മരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ഒരുപാട് ആളുകള്‍ പ്രവര്‍ത്തിച്ചതായി കണ്ടെത്തിയതായി അന്വേഷണ ചുമതലയുള്ള ജില്ലാ അഡീ. എസ്പി സുരേഷ് കുമാര്‍ ജന്മഭൂമിയോട് പറഞ്ഞു. ലോക്കല്‍ പോലീസെന്ന നിലയില്‍ ഇവിടങ്ങളിലെത്തുന്നതിന് സമയക്കുറവുണ്ട്. ഇതാണ് ക്രൈബ്രാഞ്ചിന് കേസ് കൈമാറാന്‍ കാരണം. കസ്റ്റഡിയിലുള്ള പ്രതികളെ ഇന്ന് മുട്ടം കോടതിയില്‍ ഹാജരാക്കും. പിന്നാലെ കേസിന്റെ വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: