ആലപ്പുഴ: പാര്‍ട്ടിയിലും, സര്‍ക്കാരിലും ഒറ്റപ്പെട്ട ധനമന്ത്രി ഡോ. തോമസ് ഐസക് മാധ്യമങ്ങളില്‍ നിന്നടക്കം ഒളിച്ചോടുന്നു. വോട്ടെടുപ്പ് ദിനത്തില്‍ പതിവിന് വിരുദ്ധമായി മാധ്യമ പ്രവര്‍ത്തകരെ കാണാന്‍ പോലും ഐസക് തയാറായില്ല. വോട്ട് ചെയ്യാനെത്തുമെന്ന് അറിയിച്ചിരുന്ന സമയത്തിന് ഒരു മണിക്കൂര്‍ മുന്‍പ് വോട്ട് ചെയ്ത് ഐസക് മടങ്ങി.
തെരഞ്ഞെടുപ്പ് കാലയളവില്‍ രാഷ്‌ട്രീയം പറയാതെ വിശപ്പുരഹിത പദ്ധതി, ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയതിന് സിപിഎം നടപടി നേരിട്ട ഓമനക്കുട്ടന്റെ മകള്‍ക്ക് എംബിബിഎസ് അഡ്മിഷന്‍ കിട്ടിയതിന് അഭിനന്ദനം തുടങ്ങിയവ സംബന്ധിച്ച് സമൂഹ മാധ്യമങ്ങളില്‍ കുറിപ്പിടുക മാത്രമാണ് ചെയ്തത്.
2018ല്‍ ചേര്‍ത്തല അംബേദ്കര്‍ കോളനിയിലെ പ്രളയ ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയെന്ന് ആരോപണം നേരിട്ട ഓമനക്കുട്ടനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്യുകയും, മന്ത്രി ജി. സുധാകരന്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. അണികളില്‍ പ്രതിഷേധം ശക്തമായതോടെ പാര്‍ട്ടി നടപടി റദ്ദു ചെയ്യുകയായിരുന്നു. അതേ ഓമനക്കുട്ടന്റെ മകള്‍ക്ക് എംബിബിഎസ് അഡ്മിഷന്‍ ലഭിച്ചത് ഐസക്കും, എ.എം. ആരിഫ് എംപിയും അടക്കമുള്ളവര്‍ ആഘോഷമാക്കിയതിന് പിന്നില്‍ പാര്‍ട്ടിയിലെ എതിരാളികള്‍ക്കുള്ള മറുപടിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡിന്റെ പേരില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ട ഐസക്കിനെതിരേ ജി. സുധാകരനും മറ്റു മന്ത്രിമാരും ആഞ്ഞടിച്ചിരുന്നു. വിജിലന്‍സ് റെയ്ഡ് വിവാദം തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയില്‍ വീണ്ടും ഉന്നയിക്കാനുള്ള നീക്കം, നേതൃത്വം മുളയിലേ നുള്ളിയത് ഐസക്കിനൊപ്പം അണിനിരക്കാനുള്ളവര്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ്. അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പിന്തുണയില്‍ കണ്ണൂര്‍ ലോബിക്കെതിരെ പഴയ വിഎസ് അനുകൂലികളെ കൂട്ടി പോരാടാനുള്ള നീക്കവും ഔദ്യോഗിക പക്ഷം പൊളിച്ചു.
തിരുത്തല്‍ ശക്തിയായി പുതിയ ഗ്രൂപ്പ് സമവാക്യത്തിന് ഐസക് ചുക്കാന്‍ പിടിക്കാന്‍ ശ്രമിക്കുന്നുവോ എന്ന സംശയം പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിനുണ്ട്. എന്നാല്‍ സ്വന്തം ജില്ലയില്‍പ്പോലും പ്രവര്‍ത്തകരുടെ പിന്തുണയില്ലാത്ത തോമസ് ഐസക്കിന് പാര്‍ട്ടിയില്‍ ആരുടെയും പിന്തുണ കിട്ടില്ലെന്നാണ് ഔദ്യോഗിക പക്ഷം കരുതുന്നത്. പോലീസ് നിയമ ഭേദഗതിയില്‍ വീഴ്ച പറ്റിയെങ്കിലും പിണറായിക്കെതിരെ കൂട്ടായ എതിര്‍ ശബ്ദമുയര്‍ത്താന്‍ ഇന്നും പാര്‍ട്ടിയില്‍ ആരുമില്ല എന്നത് തോമസ് ഐസക്കിന് തന്നെ വിനയായി.
കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട് കരടാണെന്ന നിലപാടില്‍ മൂന്നു ദിവസം ഉറച്ചുനിന്ന തോമസ്‌ഐസക് അത്അന്തിമ റിപ്പോര്‍ട്ടാണെന്ന് സമ്മതിച്ചത് പാര്‍ട്ടിയെ വെട്ടിലാക്കിയിരുന്നു. പാര്‍ട്ടിയെ പൂര്‍ണമായും തന്റെ പിന്നില്‍ നിര്‍ത്തുക എന്ന തന്ത്രമാണ് ഐസക് പയറ്റിയതെങ്കിലും അന്തിമ റിപ്പോര്‍ട്ടാണെന്ന സത്യം പുറത്തുവന്നതോടെ പിന്തുണച്ചവരും പ്രതിസന്ധിയിലായി.
സംസ്ഥാന സെക്രട്ടേറിയറ്റ് തള്ളിപ്പറയുകയും, വിജി. റെയ്ഡിനെതിരായ ഐസക്കിന്റെ വിമര്‍ശനങ്ങള്‍ പാര്‍ട്ടി ശത്രുക്കള്‍ക്ക് ആയുധമായി എന്ന ശാസനയുടെ അടിസ്ഥാനത്തില്‍ കുറ്റപ്പെടുത്തുകയും ചെയ്തതോടെ അടുത്ത പാ
ര്‍ട്ടി സമ്മേളന കാലയളവിലേക്കുള്ള ഐസക്കിനെതിരായ കുറ്റപത്രവും ഒരുങ്ങിക്കഴിഞ്ഞു. കണ്ണൂര്‍ ലോബിയിലുള്ള പടലപ്പിണക്കങ്ങള്‍ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പിണറായി വിജയന്‍ അവിടെ ക്യാമ്പ് ചെയ്ത് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സ്വന്തം ചേരി ശക്തിപ്പെടുത്തുന്നതിനൊപ്പം ഐസക് അടക്കമുള്ളവര്‍ക്കെതിരേ ശക്തമായ നീക്കത്തിനും അടുത്ത സമ്മേളന കാലയളവില്‍ തുടക്കം കുറിക്കാം.
















