തിരുവനന്തപുരം: ഭരണം പോയതോടെ കേരളത്തിന്റെ വികസനം ഇല്ലാതാക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം മടങ്ങിവരുന്നു. ഇന്നലെ വരെ പിണറായി സര്‍ക്കാരിന് പ്രിയങ്കരനായിരുന്ന അദാനി ഇപ്പോള്‍ തോമസ് ഐസക്കിന് കുത്തകമുതലാളിയായി മാറിയിരിക്കുന്നു. 50 വര്‍ഷത്തോളമായി കേരളത്തെ പിറകോട്ടടിപ്പിച്ച മുതലാളിമാര്‍ക്കെതിരായ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വീണ്ടും പൊടിതട്ടിയെടുക്കുകയാണ് തോമസ് ഐസക്കും എം.എ. ബേബിയും എന്നതിന്റെ ദുസ്സൂചനകള്‍ കേട്ടു തുടങ്ങി.
വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരികള്‍ വിറ്റഴിച്ച് അദാനി ഗ്രൂപ്പ് 13,000 കോടി രൂപ ലാഭമുണ്ടാക്കുന്നുവെന്നും വിഴിഞ്ഞം പദ്ധതിയ്‌ക്ക് വേണ്ടി ഇതുവരെ 2500 കോടി മാത്രം മുടക്കിയ അദാനി ഗ്രൂപ്പ് കേരളത്തെ പറ്റിച്ച് അതിന്റെ അഞ്ചരിട്ടിയിലധികം ലാഭം പോക്കറ്റിലാക്കുന്നുവെന്നും ഇത് വന്‍ കൊള്ളയാണെന്നുമാണ് തോമസ് ഐസക്കിന്റെ കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാട്. അദാനി വന്‍ലാഭം കൊയ്യുന്നുവെന്ന് മാത്രമല്ല, വിദേശകുത്തകകളായ എംഎസ് സി എന്ന ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പല്‍ ഭീമനെ കേരളത്തിലെ തുറമുഖത്തേക്ക് കൊണ്ടുവരുന്നു എന്നതാണ് തോമസ് ഐസക്ക് ഉയര്‍ത്തുന്ന ആശങ്ക. കേരളത്തെ അദാനിയില്‍ നിന്നും വിദേശകുത്തകകളില്‍ നിന്നും രക്ഷിക്കൂ എന്നാണ് തോമസ് ഐസക്ക് ഉയര‍്ത്തുന്ന മുറവിളി.
ധനതത്വശാസ്ത്രം ആഴത്തില്‍ പഠിച്ച തോമസ് ഐസക്കിന് ഏത് സാമ്പത്തികആശയങ്ങളേയും തിരിച്ചും മറിച്ചും പറയാന്‍ നല്ല വശമുണ്ട്. പണ്ട് കിഫ്ബി മസാല ബോണ്ട് ഇറക്കിയപ്പോള്‍ ചെറിയ പലിശനിരക്കില്‍ പണം കിട്ടാന്‍ സാധ്യത ഉള്ളപ്പോള്‍ കിഫ്ബിയുടെ മസാല ബോണ്ട് വാങ്ങാന്‍ എന്തിനാണ് ഉയര്‍ന്ന പലിശനിരക്ക് കേരളം നല്‍കുന്നത് എന്നതിനെ ന്യായീകരിച്ച് സാമ്പത്തിക സിദ്ധാന്തം വിളമ്പിയ ആളാണ് തോമസ് ഐസക്ക്.
കേരളം വികസിക്കണമെങ്കില്‍ ബിസിനസിനെയും ബിസിനസുകാരെയും സംബന്ധിച്ചുള്ള പരമ്പരാഗത കമ്മ്യൂണിസ്റ്റ് സങ്കല്‍പങ്ങള്‍ മാറ്റി എഴുതിയേ തീരു. ബിസിനസുകാര്‍ എന്ന വര്‍ഗ്ഗം പാടേ ചൂഷകരല്ല. അവര്‍ ബിസിനസില്‍ വലിയ റിസ്ക് എടുക്കുന്നവരാണ് എന്ന പോസിറ്റീവായ കാഴ്ചപ്പാട് വേണം. ഈ റിസ്കെടുക്കുന്നതിന്റെ പ്രതിഫലമാണ് അവര്‍ പിന്നീട് കൊയ്തുകൂട്ടുന്ന കോടികളുടെ ആസ്തി. ടാറ്റയും ബിര്‍ളയും അംബാനിയും എല്ലാം അങ്ങിനെ കോടീശ്വരന്മാരായവരാണ്. അവരുടെ നടത്തം കേക്കിന് മുകളിലൂടെയുള്ള സുഖകരമായ യാത്രയായിരുന്നില്ല, മറിച്ച് വെയിലും മഴയും കൊണ്ടുള്ള അരക്ഷിതമായ യാത്ര തന്നെയായിരുന്നു. പക്ഷെ അവരെടുത്ത റിസ്കിനുള്ള പ്രതിഫലമാണ് പിന്നീട് അവര്‍ വാരിക്കൂട്ടുന്നത്.
ഇത് മനസ്സിലാക്കാത്തതാണ് കിറ്റെക്സിനെതിരെ പിണറായി സര്‍ക്കാര്‍ നടത്തിയ ആക്രമണങ്ങളും ഒടുവില്‍ 3000 കോടിയുടെ നിക്ഷേപം കിറ്റെക്സ് സാബു തെലുങ്കാനയില്‍ നടത്തേണ്ടിവന്ന സംഭവവും. അതാണ് ബിസിനസിന്റെ സ്വഭാവം. ഒരു പദ്ധതി ആരംഭിയ്‌ക്കുമ്പോള്‍ പല സ്വപ്നങ്ങളും കണ്ട് ബിസിനസുകാരന്‍ പണം മുടക്കുന്നു. അതില്‍ ചിലത് വിജയിക്കും. ചിലത് പരാജയപ്പെടും. വിജയിക്കുമ്പോള്‍ അതിലേക്ക് കൂടുതല്‍ പേര്‍ പണം നിക്ഷേപിക്കാന്‍ എത്തും. അപ്പോള്‍ ബിസിനസുകാരന്‍ ലാഭം കൊയ്യും. പരാജയപ്പെട്ടാല്‍ ആരും ആ വഴിക്ക് വരില്ല. ബിസിനസുകാരന്‍ സ്വപ്നം കണ്ട് മുടക്കിയ പണം മുഴുവന്‍ നഷ്ടമാകും.
ഒന്നുമില്ലാതിരുന്ന വിഴിഞ്ഞത് ഒരു വന്‍ തുറമുഖ സാധ്യത സ്വപ്നം കണ്ട് അദാനി 2500 കോടി മുടക്കി. ആരും പണം മുടക്കാന്‍ മുന്നോട്ട് വരാനില്ലാത്തപ്പോഴാണിത്. റിസ്കെടുത്തുതന്നെയാണ് അദാനി ഗ്രൂപ്പ് പണം മുടക്കിയത്. അന്ന് വിഴിഞ്ഞം പദ്ധതിയില്‍ പണം മുടക്കുമ്പോള്‍ പല ഘട്ടങ്ങളിലായി അവിടെ പദ്ധതിയെ തുരങ്കം വെയ്‌ക്കുന്ന പല പ്രതിസന്ധികളും രൂപം കൊണ്ടിരുന്നു.
ആഴമേറിയ തീരസമുദ്രമെന്നല്ലാതെ വിഴിഞ്ഞത്തെ വന്‍ചരക്കുകപ്പലുകള്‍ക്ക് നങ്കൂരമിടാനുള്ള തുറമുഖമാക്കാം എന്ന സ്വപ്നവുമായി അദാനി എത്തി. അത് യാഥാര്‍ത്ഥ്യമാക്കാന്‍ അദാനി ഗ്രൂപ്പ് നേരിട്ട വെല്ലുവിളികള്‍ ചെറുതായിരുന്നില്ല. സിപിഎമ്മുകാര്‍ വരെ തുടക്കത്തില്‍ വിഴിഞ്ഞത്തിനെതിരെ തിരിഞ്ഞിരുന്നു. നാട്ടുകാരും പള്ളിക്കാരും വരെ തിരിഞ്ഞിരുന്നു. 2011ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് വിഴിഞ്ഞം പദ്ധതിക്ക് തുടക്കമായത്. 2013ല്‍ പരിസ്ഥിതി ആഘാത പഠനം നടന്നു. തുടക്കത്തില്‍ ഭൂമി ഏറ്റെടുക്കലിനെതിരെ പ്രദേശവാസികളുടെ വന്‍സമരം നടന്നിരുന്നു. അന്ന് ഇത് 6000 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടാണെന്നും കടല്‍ക്കൊള്ളയാണെന്നും പിണറായിയുടെ നേതൃത്വത്തില്‍ സിപിഎം ആരോപിച്ചിരുന്നു.
പിന്നീട് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികളുടെ സമരവും പദ്ധതിയ്‌ക്കെതിരെ ഉയര്‍ന്നു. വീടു നഷ്ടപ്പെടുന്ന പ്രദേശവാസികളെ പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഈ സമരം. വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെയുള്ള സമരം വലിയ പ്രതിസന്ധിയും അക്രമങ്ങൾക്കും വഴിവെച്ച സാഹചര്യത്തിലും പദ്ധതിയില്‍ അദാനി ഗ്രൂപ്പ് ഉറച്ചുനിന്നു. അന്ന് പിണറായി സര്‍ക്കാരും ലത്തീന്‍ അതിരൂപതാസമരം ഒത്തുതീര്‍ക്കുന്നതിന് അദാനിയ്‌ക്കൊപ്പം ഉറച്ചുനിന്നു.
ഇപ്പോള്‍ എല്ലാ ആശങ്കകളും മാറി. കൂടുതല്‍ കണ്ടെയ്നര്‍ ഷിപ്പുകള്‍ വിഴിഞ്ഞത്തേക്ക് വന്നു. ആയിരംകപ്പലുകള്‍ ഇതിനോടകം വന്നു കഴിഞ്ഞിരിക്കുന്നു. ഇത് ഇന്ത്യയിലെ തന്നെ വലിയ തുറമുഖങ്ങളില്‍ ഒന്നായി മാറിയേക്കും.. തമിഴ്നാട്ടിലേയും ശ്രീലങ്കയിലേയും പല തുറമുഖങ്ങള്‍ക്കും വെല്ലുവിളിയായിരിക്കുകയാണ് വിഴിഞ്ഞം.
ഇവിടെ തോമസ് ഐസക്കിനെപ്പോലുള്ളവര്‍ ഒരു കാര്യം മനസ്സിലാക്കണം. ബിസിനസുകാര്‍ ലാഭം കൊയ്യുന്നത് അവര്‍ എടുക്കുന്ന റിസ്കിനുള്ള പ്രതിഫലമാണെന്ന സിദ്ധാന്തം കമ്മ്യൂണിസ്റ്റുകാര്‍ അംഗീകരിച്ചേ മതിയാവൂ. എങ്കിലേ കേരളത്തില്‍ ഒരു ബിസിനസ് അനുകൂല സാഹചര്യം രൂപപ്പെടുകയുള്ളൂ. ഇപ്പോള്‍ അദാനി 49 ശമതാനം ഓഹരി സ്വിറ്റ്സര്‍ലാന്‍റില്‍ നിന്നുള്ള ചരക്കുകപ്പല്‍ ഭീമനായ എംഎസ് സി (മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി) എന്ന ഭീമന്‍ കമ്പനി 13,000 കോടി രൂപയ്‌ക്ക് ഏറ്റെടുക്കുന്നുണ്ടെങ്കില്‍ അത് അദാനി ഗ്രൂപ്പ് എടുത്ത റിസ്കിന്റെ പ്രതിഫലമാണ്. വിഴിഞ്ഞം പരാജയമായിരുന്നെങ്കില്‍ അദാനിക്ക് നഷ്ടപ്പെടുമായിരുന്നത് 2500 കോടി രൂപയാണ്. ഈ മൂലധനം നിസ്സാരമല്ലെന്നും തോമസ് ഐസക്ക് മനസ്സിലാക്കേണ്ടിയിരിക്കുന്നു.
വിഴിഞ്ഞം തുറമുഖം എന്ന പദ്ധതി അവസാനിച്ചിട്ടില്ല. അതിന്റെ ഒന്നാം ഘട്ടം മാത്രമേ അവസാനിച്ചിട്ടുള്ളൂ. ഇനി 2,3,4 ഘട്ടങ്ങള്‍ ബാക്കിയുണ്ട്. നാലാംഘട്ടം അവസാനിക്കുമ്പോഴേക്കും 2030 ആകും. അപ്പോഴേക്കും അദാനി ഗ്രൂപ്പ് ഇതില്‍ മുടക്കാന്‍ പോകുന്നത് 20,000 കോടി രൂപയാണ്. 2030 ആകുമ്പോഴേക്കും വിഴിഞ്ഞം തുറമുഖം അന്താരാഷ്‌ട്ര തലത്തില്‍ അറിയപ്പെടുന്ന തുറമുഖമായി മാറിക്കഴിഞ്ഞിരിക്കും. അന്ന് ചിലപ്പോള്‍ വിഴിഞ്ഞം തുറമുഖത്തിന്റെ അഞ്ച് ശതമാനം ഓഹരിയ്‌ക്ക് തന്നെ ചിലപ്പോള്‍ 25000 കോടി ലഭിച്ചേക്കാം.
തുറമുഖത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥരായ സംസ്ഥാന സര്‍ക്കാരിനോട് യാതൊരുവിധ ചര്‍ച്ചയും നടത്താതെ ഇത്തരമൊരു വലിയ നീക്കത്തിന് അദാനി കമ്പനി തയ്യാറായതിന്റെ പശ്ചാത്തലം പുതിയ ബജറ്റ് നിര്‍ദ്ദേശങ്ങളാണെന്നാണ് തോമസ് ഐസക്കിന്റെ കുറ്റപ്പെടുത്തല്‍. മുഖ്യമന്ത്രി വി.ഡി. സതീശന്‍ അദാനി കമ്പനി അധികൃതരുമായി അനൗപചാരികമായി ഓഹരി കൈമാറ്റത്തെക്കുറിച്ച് ഏതെങ്കിലും ഘട്ടത്തില്‍ ചര്‍ച്ച നടത്തിയിട്ടുണ്ടോ എന്ന് കേരളത്തോട് വ്യക്തമാക്കണമെന്നും തോമസ് ഐസക്ക് ആവശ്യപ്പെടുന്നു. ഇത്തരം ആശങ്കകള്‍ക്ക് അദാനി ഗ്രൂപ്പ് അടുത്ത ദിവസങ്ങളില്‍ മറുപടി പറയുമെന്ന് പ്രതീക്ഷിക്കാം. .
അദാനിയുമായിട്ടുള്ള നിലവിലെ കരാര്‍ ഘടന പരിശോധിച്ചാല്‍, അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡും കേരള സര്‍ക്കാരിന്റെ വിസാല്‍ (VISL) എന്ന പൊതുമേഖലാ കമ്പനിയുമായിട്ടാണ് പിപിപി കരാറിലുള്ളത്. ഇതില്‍ 61.5 ശതമാനം (5370 കോടി രൂപ) കേരള സര്‍ക്കാരാണ് ചെലവാക്കുന്നത്. 9.6 ശതമാനം (818 കോടി രൂപ) വയബിലിറ്റി ഗ്യാപ് ഫണ്ടിങ് ആയി കേന്ദ്രം കേരളത്തിന് വായ്‌പ നല്‍കുന്ന പണമാണ്. അദാനി മുടക്കുന്നത് വെറും 28.9 ശതമാനം (2497 കോടി രൂപ) മാത്രമാണ്. പക്ഷെ ഒരു കാര്യം മനസ്സിലാക്കണം. അദാനി ഗ്രൂപ്പിന് വിഴിഞ്ഞം തുറമുഖം 2030 വരെ മാത്രമേ കൈവശം വെയ്‌ക്കാന്‍ കഴിയൂ. പിന്നീട് പിണറായി സര്‍ക്കാര്‍ അത് 2040 വരെ എന്ന് കാലാവധി നീട്ടിക്കൊടുത്തിട്ടുണ്ട്. അതിന് ശേഷം ഈ തുറമുഖം കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലാകും. അപ്പോള്‍ അദാനിയ്‌ക്ക് ഈ പദ്ധതിയിലുള്ള താല്‍പര്യം എന്തായിരിക്കാം? ഒരു ബിസിനസിന്റെ മൂല്യം വര്‍ധിപ്പിച്ചശേഷം വിറ്റഴിക്കുക എന്നത് തന്നെ ആയിരിക്കില്ലേ? അതിന്റെ തുടക്കമായിരിക്കില്ലേ എംഎസ് സി എന്ന കമ്പനിക്ക് ഓഹരികള്‍ വിറ്റഴിക്കാനുള്ള നീക്കം?
















