കൊച്ചി: മാധ്യമ മാരണ നിയമത്തിന്റെ പേരിലുണ്ടായ ചരിത്രം കുറിച്ച നാണക്കേടില്‍ തലയൂരാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറ്റുള്ളവരില്‍ കുറ്റം ചാരുന്നു. പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയ്‌ക്കും ദല്‍ഹിയിലെ കേരളവുമായി പുലബന്ധം പോലുമില്ലാത്ത നിയമവിദഗ്ധര്‍ക്കും പറ്റിയ കൈപ്പിഴയാണ് മാധ്യമമാരണ നിയമത്തിനു കാരണമെന്നാണ് മന്ത്രിസഭയിലും ഇടതു മുന്നണിയിലും മുഖ്യമന്ത്രി വിശദീകരിക്കുന്നത്. ഈ വിശദീകരണം അത്ര നിര്‍ദോഷമല്ല.
വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട നിയമ നിര്‍മാണം ഇത്രയ്‌ക്ക് അശ്രദ്ധമായാണോ ചെയ്തത് എന്നാണ് ഉയരുന്ന ഒരു ചോദ്യം. നിയമം പോലീസ് ഉപദേഷ്ടാവും നിയമവിദഗ്ധരും തയാറാക്കുക, ഒന്നു വായിച്ചുപോലും നോക്കാതെ മുഖ്യമന്ത്രി ഒപ്പിടുക. ജനങ്ങള്‍ക്ക് ഇതു വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്. ഇനി അങ്ങനെയാണ് നിയമം പിറവിയെടുത്തതെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്നും അറിയുന്നില്ലെന്നും ഒരു കോക്കസാണ് ഇതൊക്കെ ചെയ്യുന്നതെന്നും പറയേണ്ടിവരും. സ്വര്‍ണക്കടത്തില്‍ പ്രതിയായ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍, മുഖ്യമന്ത്രി മഠയനാണെന്നും താനാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നതെന്നും എന്ന് സ്വകാര്യസംഭാഷങ്ങളില്‍ പറഞ്ഞ കാര്യം നേരത്തെ പുറത്തുവന്നിരുന്നു.
അതല്ലെങ്കില്‍ തനിക്കും പാര്‍ട്ടിയിലെ ഉന്നതര്‍ക്കും നേതാക്കളുടെ അടുത്ത ബന്ധുക്കള്‍ക്കുമെതിരെ നിരന്തരം വാര്‍ത്തകള്‍ വരികയും തിരിച്ചടികളുണ്ടാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ കരുതിക്കൂട്ടി കൊണ്ടുവന്നതാണ് മാധ്യമ മാരണ നിയമം എന്ന് കരുതേണ്ടിവരും. ഇതിനാണ് സാധ്യത. അതിനാലാണ് മുന്നണിയിലും പാര്‍ട്ടിയില്‍ പോലും ചര്‍ച്ച ചെയ്യാത്തതും.
സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ വിഷയങ്ങളിലും താനൊന്നും അറിഞ്ഞില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. തന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറും കൂട്ടാളികളും മുഖ്യമന്ത്രിയുടെ ഓഫീസിനെ സ്വര്‍ണ്ണക്കടത്തിന്റെയും കോടികളുടെ അഴിമതിയുടെയും കേന്ദ്രമാക്കി മാറ്റിയതും സ്വപ്‌ന സുരേഷിനെപ്പോലുള്ളവര്‍ ഓഫീസില്‍ കയറിയിറങ്ങിയതണെന്നും താന്‍ അറിഞ്ഞില്ലെന്ന വാദം ആരും വിശ്വിസിച്ചില്ല. അന്വേഷണം മുറുകിയതോടെ ഇതെല്ലാം മുഖ്യമന്ത്രി അറിഞ്ഞിരുന്നുവെന്നാണ് ഇപ്പോള്‍ തെളിയുന്നത്.
മാധ്യമമാരണ നിയമം നിര്‍മ്മിച്ചതിന്റെ ഉത്തരവാദിത്തം മറ്റാരുടെയെങ്കിലും തലയിലിട്ട് മുഖ്യമന്ത്രിക്ക് കൈ കഴുകാന്‍ ആവില്ലെന്നാണ് വ്യക്തമാകുന്നത്. സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ചു നടന്ന ക്രമക്കേടുകളുടെ കുന്തമുന തനിക്കു നേരെ തന്നെയാണ് തിരിയുന്നതെന്ന് മുഖ്യമന്ത്രിക്ക് അറിയാം. വരും ദിവസങ്ങളില്‍ പേഴ്‌സണല്‍ സെക്രട്ടറി രവീന്ദ്രനെ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും. ഇതെല്ലാം സ്വാഭാവികമായും വലിയ വാര്‍ത്തകളുമാകും.
തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ തിരിച്ചടിയുണ്ടാക്കുന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വരാതിരിക്കാന്‍ വേണ്ടി തന്ത്രപൂര്‍വം കൊണ്ടുവന്ന നിയമമാണ് തത്ക്കാലം പിന്‍വലിക്കേണ്ടിവന്നത്.
















