സദാനന്ദാശ്രമം നിലകൊള്ളുന്ന ഭൂമി അതിവിസ്തൃതമാണ്. നടപ്പു ഭരണക്കാരുടെ കച്ചവടക്കണ്ണ് ആശ്രമസ്വത്തില് താമസിയാതെ വീഴുമെന്നുറപ്പാണ്. അതിനായി വികസനപരിപ്രേക്ഷ്യത്തിന്റെ പുതുന്യായങ്ങള് അവര്‍ നിരത്തും.
ഇത്രകാലവും സദാനന്ദസ്വാമികളെ മേമ്പൊടിക്ക് പോലും ഓര്‍ക്കാത്തവര്‍ ഒരുപക്ഷേ നവോത്ഥാന നാട്യം പറഞ്ഞ് അടുത്തുകൂടുകയും ചെയ്യും. അതുകൊണ്ട് തന്നെ സദാനന്ദാശ്രമത്തിന്റെ സ്വത്തുക്കള്‍ അന്യാധീനപ്പെടാതിരിക്കാനുള്ള പരിശ്രമങ്ങള്‍ ഹിന്ദുസമാജ നേതൃത്വത്തില്‍ നിന്നും ഉണ്ടാകണം. കാരണം സദാനന്ദസ്വാമികള്‍ ഹിന്ദുമതാശയങ്ങളുടെ അടിത്തറയില്‍ നിന്നുകൊണ്ടാണ് തന്റെ മാനവികസിദ്ധാന്തം രൂപപ്പെടുത്തിയതും പ്രയോഗവത്കരിച്ചതും. അയ്യാ വൈകുണ്ഠ സ്വാമിയും തൈക്കാട് അയ്യാസ്വാമിയും വിദ്യാധിരാജ ചട്ടമ്പിസ്വാമികളും ശ്രീനാരായണ
ഗുരുദേവനും സഞ്ചരിച്ച വഴിതന്നെയാണ് സദാനന്ദസ്വാമികള്‍ സമാജനന്മയ്ക്കായി തെരഞ്ഞെടുത്തത്. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന പുരോഗമന ഭരണനാട്യക്കാര്ക്ക് വിലയുറപ്പിക്കാനും കയറി മേയാനുമായി ഈ പവിത്രമായ സങ്കേതത്തെ വിട്ടുകൊടുക്കരുത്.
സ്വാമികളുടെ സമാധി മണ്ഡപത്തിലേക്കു തീര്ഥാടനങ്ങള് സംഘടിപ്പിക്കാനും അദ്ദേഹം സമാജ അഭിവൃദ്ധിക്കായി രൂപപ്പെടുത്തിയ സംവിധാനങ്ങള്‍ അതിന്റെ തനിമകളോടെ തുടരാനുമാകണം. ആശ്രമത്തിന്റെ സംരക്ഷണത്തിനായി ഹിന്ദുസംഘടനകളുടെ നേതൃത്വത്തില്‍ ബഹുജനമുന്നേറ്റവുമുണ്ടാകണം. ജില്ലയിലെ ഏറ്റവും പ്രമുഖമായ സാംസ്കാരികകേന്ദ്രമായി സദാനന്ദാശ്രമത്തെ ഉയര്‍ത്താനുള്ള സംയോജിതമായ പരിശ്രമങ്ങളാണ് അടിയന്തരമായി ഉണ്ടാകേണ്ടത്.
എസ്. രാജന്‍ബാബു, തപസ്യ ജില്ലാ അധ്യക്ഷന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: